ഉപ്പുസത്യാഗ്രഹത്തിലെ വനിതകള്‍ മുതല്‍ നാവിക വിപ്ലവം വരെ, സ്വാതന്ത്ര്യസമരത്തിലെ ആരുമറിയാത്ത ഏടുകള്‍

ഇന്ത്യ 77ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുക്കുകയാണ്. ലോകചരിത്രത്തിലെ സമാനതകളില്ലാത്ത പോരാട്ടമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യസമരം. ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കേളികൊട്ട് മുഴങ്ങിക്കേട്ട വേദി. ഗാന്ധി, നെഹ്‌റു, നേതാജി എന്നിങ്ങനെ സ്വാതന്ത്യത്തിന് വേണ്ടി പോരാട്ടം നയിച്ചവരുടെ കഥകള്‍ നമുക്ക് സുപരിചിതമാണ്.

independence day

പക്ഷേ നമുക്ക് അറിയാത്ത ചില സ്വാതന്ത്ര്യസമര കഥകളുണ്ട്. നമുക്ക് അറിയാത്ത ചില ത്യാഗങ്ങളുടെ കഥകളും. അത്തരം ചില കഥകളിലൂടെ കണ്ണോടിക്കാം.

1946ലെ നാവിക വിപ്ലവം

റോയല്‍ ഇന്ത്യന്‍ നാവിക വിപ്ലവമെന്നും അറിയപ്പെടുന്ന നാവിക വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അധികമാരും അറിയാത്ത ഏടാണ്. 1946 ഫെബ്രുവരി 18ന് റോയല്‍ ഇന്ത്യ നാവികസേവയിലൈ ഇന്ത്യന്‍ നാവികര്‍ ബ്രിട്ടീഷ് അധികാരികള്‍ക്കെതിരെ മുംബൈയിലെ എച്ച്എംഐഎസ് തല്‍വാറില്‍ അണിചേര്‍ന്നു. ഈ പ്രക്ഷോഭം ഇന്ത്യയിലുടനീളമുള്ള മറ്റ് നാവിക കേന്ദ്രങ്ങളിലേക്കും തീ പോലെ പടര്‍ന്നു. ഏതാണ്ട് 20,000 നാവികരാണ് ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.

മോശം ജോലി സാഹചര്യങ്ങള്‍, മതിയായ വേതനമില്ലാത്തത്, വര്‍ണ്ണവിവേചനം എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു നാവികരുടെ പ്രതിഷേധം. പ്രക്ഷോഭകര്‍ കപ്പലുകളില്‍ ഇന്ത്യന്‍ പതാകയും കോണ്‍ഗ്രസ് പതാകയും ഉയര്‍ത്തിക്കെട്ടി. ഇന്ത്യന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും നാവികര്‍ക്ക് തുല്യപരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭത്തെ പതുക്കെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് അധികാരികള്‍ക്ക് സാധിച്ചെങ്കിലും ഇന്ത്യയിലെ സേനാവിഭാഗങ്ങള്‍ക്കെതിരായി ബ്രീട്ടീഷുകാര്‍ക്കെതിരെ ഉയരുന്ന പൊതുവായ എതിര്‍പ്പിന്റെ വ്യക്തമായ അടയാളമായി നാവിക വിപ്ലവം മാറി. ഇന്ത്യയില്‍ തങ്ങളുടെ ശക്തി ക്ഷയിക്കുന്നുവെന്ന് ബ്രിട്ടീഷുകാര്‍ക്ക് ക്യത്യമായ സൂചന നല്‍കുന്ന ഒന്നായിരുന്നു സേനാവിഭാഗങ്ങളുടെ അതൃപ്തി.

ഉപ്പ് സത്യാഗ്രഹത്തിലെ ആരുമറിയാത്ത വനിതകള്‍

മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ 1930ല്‍ നടന്ന ഉപ്പ് സത്യാഗ്രഹം സ്വാതന്ത്ര്യസമരചരിത്രത്തില്‍ സുവര്‍ണ്ണലിപികളില്‍ എഴുതപ്പെട്ട ഒന്നാണ്. പക്ഷേ ഉപ്പുസത്യാഗ്രഹത്തില്‍ സ്ത്രീകള്‍ക്ക് വഹിച്ച പങ്ക് എവിടെയും അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. നാനാതുറകളില്‍ നിന്നുള്ള സ്ത്രീകളാല്‍ സമ്പന്നമായിരുന്നു ഉപ്പുസത്യാഗ്രഹം. കമലാദേവി ചാറ്റോപാധ്യായ് അതില്‍ എടുത്തുപറയേണ്ട പേരാണ്. മുംബൈ കടപ്പുറത്ത് ഉപ്പ് നിര്‍മ്മിച്ച് ബ്രിട്ടീഷ് അധികാരികളെ വെല്ലുവിളിച്ച വനിതയാണ് കമലാദേവി. തുടര്‍ന്ന് അറസ്റ്റ് വരിക്കപ്പെട്ടെങ്കിലും കൂടുതല്‍ സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തില്‍ അണിനിരക്കാന്‍ അവര്‍ ഒരു പ്രചോദനമായി.

രുഗ്മണി ലക്ഷ്മീപതിയാണ് ഉപ്പുസത്യാഗ്രഹത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച മറ്റൊരു വനിത. ഇവര്‍ മദ്രാസിലാണ് ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തത്. അവരും പിന്നീട് തുറുങ്കിലടയ്ക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരത്തില്‍ പങ്കെടുത്തു എന്നത് മാത്രമല്ല, സമൂഹത്തില്‍ നിലനിന്നിരുന്ന ലിംഗ അസമത്വത്തിനെ വെല്ലുവിളിച്ച് സമരത്തില്‍ പങ്കെടുത്തു എന്ന നിലയിലും ഇവര്‍ അംഗീകാരമര്‍ഹിക്കുന്നു.

ഐഎന്‍എയിലെ വനിതസേനാംഗങ്ങള്‍

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ നേതാജി സുഭാഷ് ചന്ദ്രഭോസിന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി(ഐഎന്‍എ) വഹിച്ച പങ്ക് നമുക്കറിയാം. പക്ഷേ ഐഎന്‍എയില്‍ ഒരു വനിത വിഭാഗം ഉണ്ടായിരുന്നുവെന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഝാന്‍സി റാണി എന്ന സേനാവിഭാഗത്തില്‍ പൂര്‍ണ്ണമായും സ്ത്രീകളായിരുന്നു. ക്യാപ്റ്റന്‍ ലക്ഷ്മി സഹ്ഗളാണ് ഈ സേനയെ നയിച്ചിരുന്നത്. പല വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഈ സേനയില്‍ അംഗങ്ങളായിരുന്നു.

ഇവര്‍ക്ക് യുദ്ധത്തില്‍ പങ്കെടുക്കാനുള്ള പരിശീലനം ലഭിച്ചിരുന്നു. പല മിലിട്ടിറി ഓപ്പറേഷനുകളിലും ഇവര്‍ പങ്കാളികളായിരുന്നു. പലതരത്തിലുള്ള വെല്ലുവിളികള്‍ക്കിടയിലും അതുല്യമായ ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇവര്‍ പ്രകടിപ്പിച്ചിരുന്നത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion