ആക്രിയുണ്ടോ, ഭക്ഷണം തരും, അരക്കിലോയ്ക്ക് ബ്രേക്ക്ഫാസ്റ്റ്, ഒരുകിലോയ്ക്ക് ഊണ്!

ഒറ്റപ്പൈസ പോലും കൊടുക്കാതെ ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടല്‍! ആഹാ, കേള്‍ക്കുമ്പോള്‍ തന്നെ വയറു നിറയുന്നുണ്ടല്ലേ. സംഗതി സത്യമാണ്. കഴിച്ച ഭക്ഷണത്തിന് വിലയായി ഇവിടെ പണം കൊടുക്കേണ്ടതില്ല, പകരം പ്ലാസ്റ്റിക് കൊടുത്താല്‍ മതി, അതും ഉപയോഗശൂന്യമായ പ്ലാസ്റ്റിക്്. ഇന്ത്യയില്‍ തന്നെ ആദ്യമായി 2019 ഒക്ടോബറിലാണ് ഇങ്ങനെയൊരു ഹോട്ടല്‍ ചത്തീസ്ഡിലെ അംബികാപൂര്‍ ജില്ലയില്‍ നിലവില്‍ വന്നത്. അരക്കിലോ പ്ലാസ്റ്റിക് മാലിന്യം കൊടുത്താല്‍ ഇവിടെ പ്രഭാതഭക്ഷണവും ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം കൊടുത്താല്‍ ഊണും കിട്ടും.

garbage cafe
Photo Credit: pexels

ഗാര്‍ബേജ് കഫേ

ഈ ഹോട്ടലിന്റെ പേര് തന്നെ ഗാര്‍ബേജ് കഫെ എന്നാണ്. രാജ്യത്ത് വൃത്തിക്ക് പേരുകേട്ട നഗരങ്ങളിലൊന്നായ അംബികാപൂരിനെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുകയെന്ന സദുദ്ദേശത്തോടെയാണ് അവിടുത്തെ നഗരസഭയുടെ മുന്‍കൈയില്‍ നാല് വര്‍ഷം മുമ്പ് ഗാര്‍ബേജ് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. അരക്കിലോ പ്ലാസ്റ്റിക് മാലിന്യം കൊടുത്താല്‍ നല്ല അസ്സല് പ്രഭാതഭക്ഷണം കിട്ടും. പ്രാദേശിക വിഭവങ്ങളായ ആലൂ ചാപ്, ഇഡ്ഡലി, സമോസ, ബ്രെഡ് ചാപ്പ് എന്നിവയെല്ലാമാണ് പ്രഭാത ഭക്ഷണമായി ഇവിടെയുള്ളത്. ഒരുകിലോ പ്ലാസ്റ്റിക്കിന് പകരമായി ലഭിക്കുന്ന ഊണ് വിഭവസമൃദ്ധമാണ്. നാല് റൊട്ടി, രണ്ട് തരം പച്ചക്കറികള്‍, ദാല്‍, അരപ്ലേറ്റ് ചോറ്, സാലഡ്, തൈര്, അച്ചാറ്, പപ്പടം തുടങ്ങി വായില്‍ കപ്പലോടിക്കുന്ന വിഭവങ്ങളുണ്ട്.

വീടില്ലാത്തവര്‍ക്കും ആക്രി പെറുക്കി ജീവിക്കുന്നവര്‍ക്കും വിശന്നിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ഭക്ഷണം കഴിക്കാന്‍ ഒരു വഴിയൊരുക്കുക എന്നതായിരുന്നു ഗാര്‍ബേജ് കഫെയുടെ ലക്ഷ്യം. അതോടൊപ്പം തന്നെ നിരത്തുകളും നഗരവും പരിസ്ഥിതിയും മാലിന്യമുക്തമാക്കുകയെന്ന ഉദ്ദേശവും ഉണ്ടായിരുന്നു. മാലിന്യം കൂടിയാല്‍ രുചിയും കൂടും എന്നതായിരുന്നു ഇവരുടെ പരസ്യവാചകം.

ബെല്‍ജിയം, കംബോഡിയ എന്നിവിടങ്ങളിലെ സമാന പദ്ധതികളില്‍ പ്രചോദനം കൊണ്ടാണ് അംബികാപൂരിലും ഗാര്‍ബേജ് കഫെ തുറന്നത്. ശേഖരിക്കുന്ന മാലിന്യം പിന്നീട് മാലിന്യസംസ്‌കരണ പ്ലാന്റുകളില്‍ എത്തിച്ച് സംസ്‌കരിച്ച് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ രാജ്യത്ത് തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥലമാണ് അംബികാപൂര്‍. വീടുകളിലെത്തിയുള്ള മാലിന്യശേഖരണവും തരംതിരിക്കലുമെല്ലാം വളരെ മികച്ച രീതിയില്‍ ഇവിടെ നടക്കുന്നു. പ്ലാസ്റ്റിക്കും സംസ്‌കരിച്ച പേപ്പറും സ്വകാര്യകമ്പനികള്‍ക്ക് വിറ്റ് ദശലക്ഷക്കണക്കിന് രൂപയാണ് ഇവിടെ ഉണ്ടാക്കുന്നത്. 2015-ല്‍ അംബികാപൂര്‍ അധികാരികള്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് ഒരു റോഡ് പൂര്‍ണ്ണമായി പണിതിരുന്നു.

ഇപ്പോള്‍ ഇന്ത്യയില്‍ മറ്റിടങ്ങളിലും

അംബികാപൂരിലെ ഗാര്‍ബേജ് കഫെയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീട് രാജ്യത്തിന്റെ മറ്റിടങ്ങളിലും സമാന ഉദ്യമങ്ങള്‍ ആരംഭിട്ടുണ്ട്. പശ്ചിമബംഗാളിലെ സിലിഗുരിയിയില്‍ പ്രാദേശിക സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അരക്കിലോ പ്ലാസ്റ്റിക് കൊണ്ടുവരുന്നവര്‍ക്ക് ശനിയാഴ്ചകളില്‍ സൗജന്യഭക്ഷണം നല്‍കുന്ന പദ്ധതി ആരംഭിച്ചതും തെലങ്കാനയിലെ മുലുഗുവില്‍ ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ ഒരു കിലോ അരി നല്‍കുന്ന പദ്ധതിയുമെല്ലാം ഉദാഹരണങ്ങളാണ്. 2020ല്‍ ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഗാര്‍ബേജ് കഫേകള്‍ ആരംഭിച്ചിരുന്നു. ഒരു കിലോ പ്ലാസ്റ്റിക് മാലിന്യം നിര്‍ദ്ദിഷ്ട സ്ഥലങ്ങളിലെ ബോക്‌സുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഭക്ഷണക്കൂപ്പണ്‍ നല്‍കുന്നതായിരുന്നു പദ്ധതി. കാല്‍ക്കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ പ്രഭാതഭക്ഷണക്കൂപ്പണ്‍ കിട്ടും. കാലിക്കുപ്പികളും, ശീതളപാനീയക്കുപ്പികളും പ്ലാസ്റ്റിക് പാത്രങ്ങളും ഇവിടെ എടുക്കും.

Story first published: Wednesday, December 11, 2024, 18:30 [IST]
X
Desktop Bottom Promotion