പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും

കാലങ്ങള്‍ കുറേയായി മനുഷ്യന്‍ മറ്റൊരു ഭൂമിക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്. ജീവന് അനുകൂലമായ സാഹചര്യമുള്ള മറ്റേതെങ്കിലും ഗ്രഹങ്ങളോ ഉപഗ്രഹങ്ങളോ ഈ പ്രപഞ്ചത്തില്‍ ഉണ്ടോ എന്ന മനുഷ്യന്റെ അന്വേഷണം ചിലപ്പോഴൊക്കെ പ്രതീക്ഷ നല്‍കുന്ന കണ്ടെത്തലുകളില്‍ വന്നെത്തിനില്‍ക്കാറുണ്ട്. അത്തരത്തിലൊന്നായിരുന്ന ശനിയുടെ ഉപഗ്രഹം അല്ലെങ്കില്‍ ചന്ദ്രനായ എന്‍സിലാഡസ്.

Enceladus

എന്‍സെലാഡസില്‍ ജലസാന്നിധ്യമുണ്ടെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ എന്‍സിലാഡസില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 313 മൈലുകള്‍ മാത്രം (504 കിലോമീറ്റര്‍) വ്യാസമുള്ള എന്‍സിലാഡസിന്റെ തണുത്തുറഞ്ഞ കട്ടിയുള്ള മഞ്ഞുപാറകള്‍ക്ക് കീഴിലായി വലിയൊരു സമുദ്രം തന്നെയുണ്ട്. വലുതെന്ന് പറഞ്ഞാല്‍ ആ ഉപഗ്രഹം മുഴുവന്‍ വ്യാപിച്ച് കിടക്കുന്നത്ര വലുപ്പത്തിലുള്ള സമുദ്രം.

പ്രതീക്ഷയാകുമോ ശനി

ശനിക്ക് 146 ചന്ദ്രന്മാരാണ് ഉള്ളത്. സൗരയൂഥത്തിലെ മറ്റേതൊരു ഗ്രഹത്തേക്കാളും കൂടുതല്‍ വരുമിത്. നാസയുടെയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും ഇറ്റാലിയന്‍ ബഹിരാകാശ ഏജന്‍സിയുടെയും സംയുക്ത ദൗത്യമായ കാസിനി-ഹുയ്‌ജെന്‍സ് 2004-2017 കാലയളവില്‍ ശനിയെയും അതിന്റെ വലയങ്ങളെയും ചന്ദ്രന്മാരെയും പഠനവിധേയമാക്കിയിരുന്നു. അന്നാണ് എന്‍സിലാഡസില്‍ ജലസാന്നിധ്യം കണ്ടെത്തിയത്. പിന്നീട് ഡസ്റ്റ് അനലൈസര്‍ എന്ന ഉപകരണം ഉപയോഗിച്ച് ഗവേഷകര്‍ എന്‍സെലാഡസ് പുറത്തേക്ക് തെറിപ്പിക്കുന്ന ഐസ് കണികകള്‍ അളന്നു. അപ്പോഴാണ് ഉപരിതലത്തിന് കീഴിലുള്ള സമുദ്രത്തെ കുറിച്ചുള്ള അറിവുകള്‍ ലഭിച്ചത്.

എന്‍സിലാഡസിലെ ഭൂമിയിലെ പോലുള്ള സമുദ്രം

ഭൂമിയിലെ സമുദ്രങ്ങളെ പോലെ തന്നെ എന്‍സിലാഡസിലെ സമുദ്രത്തിലും ഉപ്പ് ഉണ്ടെന്നും അതില്‍ ടേബിള്‍ സാള്‍ട്ട് എന്നറിയപ്പെടുന്ന സോഡിയം ക്ലോറൈഡ് തന്നെയാണെന്നും ബഹിരാകാശ വിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്‌പെയ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല ഈ സമുദ്രത്തില്‍ പലതരം കാര്‍ബണ്‍ സംയുക്തങ്ങളും ഉണ്ട്. ഇതുകൂടാതെ, ഈ ചന്ദ്രനില്‍ തന്നെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ടൈഡല്‍ ഹീറ്റിംഗ് എന്ന പ്രതിഭാസവും എന്‍സിലാഡസില്‍ ഉള്ളതായി സ്‌പേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദ്രവരൂപത്തിലുള്ള വെള്ളം, കാര്‍ബണ്‍ സംയുക്തങ്ങള്‍, ഊര്‍ജ്ജം എന്നിവയെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ ജീവനെ പിന്താങ്ങുന്ന ഒരു പരിതസ്ഥിതിയിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്.

2023ല്‍, വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ അസ്‌ട്രോബയോളജിസ്റ്റും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഫാബിയന്‍ ക്ലെന്നറും മറ്റ് ശാസ്ത്രജ്ഞരും എന്‍സെലാഡസിലെ സമുദ്രത്തിലുള്ള ഐസ്‌കണങ്ങളില്‍ ജീവനെ പിന്താങ്ങുന്ന മറ്റൊരു സംയുക്തമായ ഫോസ്‌ഫേറ്റ് കണ്ടെത്തിയിരുന്നു. ഇതേ അവസ്ഥ തന്നെയായിരിക്കാം ഒരുനാള്‍ ഭൂമിയിലും ഉണ്ടായിരുന്നത് എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്തും ജീവന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എല്ലാവരും എന്‍സിലാഡസിലേക്ക്

എന്‍സെലാഡസ് തങ്ങളുടെ രണ്ടാമത്തെ പ്രധാനപ്പെട്ട ദൗത്യമാണെന്ന് 2022ല്‍ നാസ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ അടുത്ത വലിയ ദൗത്യം എന്‍സെലാഡസ് ആയിരിക്കുമെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും പറഞ്ഞിട്ടുണ്ട്.

ശനിയുടെ മറ്റ് രണ്ട് ഉപഗ്രഹങ്ങളായ മിമാസിലും ടൈറ്റനിലും ജീവന് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. സൗരയൂഥത്തില്‍ തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്ക് താഴെ സമുദ്രം അലയടിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് മിമാസ്. മിമാസിന്റെ ഐസ് മേലുടുപ്പിന് താഴെയായി വിശാലമായ സമുദ്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും അതില്‍ ജീവനെ ഗര്‍ഭം ധരിക്കാന്‍ അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

X
Desktop Bottom Promotion