ചൊവ്വയിലെ ജീവന് പ്രതീക്ഷയാകുമോ? അറ്റക്കാമ മരുഭൂമിയുടെ 13 അടി താഴ്ചയില്‍ ജീവസാന്നിധ്യം

മരുഭൂമിയിലെ ദുസ്സഹമായ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മലയാളികള്‍ക്ക് ആടുജീവിതം എന്ന സിനിമ നല്‍കിയത്. കഠിനമായ വെയിലും, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണല്‍പ്പരപ്പും, ചുട്ടുപൊള്ളുന്ന, വരണ്ട അന്തരീക്ഷവുമാണ് മരുഭൂമികളുടെ ഭൂപ്രകൃതി. ഭൂമിയിലെ തന്നെ ഏറ്റവും വരണ്ട, ചുട്ടുപൊള്ളുന്ന മരുഭൂമിയാണ് അറ്റക്കാമ. ചൊവ്വയുടെ ഭൂപ്രകൃതിയുമായി സമാനതകള്‍ ഉണ്ടെന്ന് പറയപ്പെടുന്ന ഒരിടം കൂടിയാണ് അറ്റക്കാമ മരുഭൂമി. സൂര്യന്‍ തൊട്ട് മുകളിലെന്ന് തോന്നിപ്പിക്കുന്ന വിധം അസഹിനീയമായ ചൂടും വരള്‍ച്ചയും ഉള്ളയിടം. ഇവിടെ ഒരിക്കലും ജീവിതം സാധ്യമല്ലെന്നാണ് കരുതപ്പെട്ടിരുന്നത്, അടുത്ത കാലം വരെ.

desert land

ഇപ്പോഴിതാ അറ്റക്കാമ മരുഭൂമിയില്‍ ഗവേഷകര്‍ ജീവന്റെ തുടിപ്പ് കണ്ടെത്തിയിരിക്കുന്നു. അതും ഭൂമിയില്‍ നിന്നും 13 അടി താഴ്ചയില്‍.

അറ്റക്കാമ മരുഭൂമിയിലെ ജീവന്‍ ചൊവ്വയിലെ ജീവന് പ്രതീക്ഷയേകുമോ?

സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ചൂടുള്ള അറ്റക്കാമ മരുഭൂമി പലതരത്തില്‍ ജീവന് വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഇടമാണ്. വിരലിലെണ്ണാവുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്ക് മാത്രമേ അറ്റക്കാമയിലെ തീവ്രാന്തരീക്ഷത്തെ അതിജീവിക്കാന്‍ കഴിയൂ. പക്ഷേ അവിടെയാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജീവന്റെ തുടിപ്പ് കണ്ടെത്തിയിരിക്കുന്നത്. അറ്റക്കാമയിലെ ഉപ്പുരസമുള്ള, ധാതുസമ്പുഷ്ടമായ മണ്ണില്‍ ചില ബാക്ടീരിയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.

മരുഭൂമിയുടെ ജൈവസമ്പത്ത് അറിയാനുള്ള ശ്രമത്തിന്റെ ഭാഗമായി യുംഗേ താഴ്‌വരയില്‍ ഗവേഷകര്‍ നാല് മീറ്ററോളം താഴ്ചയില്‍ കുഴിച്ചപ്പോഴാണ് ബാക്ടീരിയകളെ കണ്ടെത്താനായത്. ജീവിവര്‍ഗ്ഗത്തിന്റെ ഡിഎന്‍എ കണ്ടെത്തി പഠനവിധേയമാക്കുന്നതിനായി അതിനൂതനമായ സംവിധാനങ്ങളാണ് ഗവേഷകര്‍ ഉപയോഗിച്ചിരുന്നത്. ചുട്ടുപൊള്ളുന്ന ചൂടില്‍ ഇത്തരത്തിലൊരു ജീവസാന്നിധ്യം അറ്റക്കാമയില്‍ ഉണ്ടായിരുന്നുവെന്ന് ഇതുവരെ ലോകത്തിന് അറിയില്ലായിരുന്നു. ചൂടേറിയ ഉപരിതലത്തില്‍ നിന്നും പരമാവധി അകന്നുകഴിയുകയായിരുന്നു ഇവ.

ഈ സൂക്ഷ്മജീവികള്‍ ജലത്തിയി ജിപ്‌സത്തെയാണ് ആശ്രയിക്കുന്നതെന്ന വസ്തുതയും ശാസ്ത്രലോകത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണ്. കാരണം ചൊവ്വയിലും സമാനമായ ഭൂപ്രകൃതിയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏറെ ജിപ്‌സം നിക്ഷേപങ്ങളുള്ള ചൊവ്വയിലും ജീവസാന്നിധ്യം ഉണ്ടാകുമോ എന്ന സംശയവും ഇവിടെ ഉയരുന്നുണ്ട്.

അറ്റക്കാമ മരുഭൂമിയില്‍ ആദ്യമായി സൂക്ഷ്ജീവി സാന്നിധ്യം കണ്ടെത്തി എന്നതിനൊപ്പം തങ്ങളുടെ അറിവില്‍ അറ്റക്കാമയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ആഴത്തില്‍ നടത്തിയ സൂക്ഷ്ജീവി സര്‍വ്വേ ആയിരുന്നു തങ്ങളുടേതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

മരുഭൂമിയുടെ പ്രത്യേകത

അസഹനീയമായ ചൂട് മൂലം അറ്റക്കാമയിലെ വലിയ ജീവിവര്‍ഗ്ഗങ്ങള്‍ക്കൊന്നും ജീവിതം സാധ്യമല്ല. എങ്കിലും മരുഭൂമിയിലെ ഉപ്പുരസമുള്ള, സള്‍ഫേറ്റ് പൂരിതമായ മണ്ണില്‍ ചിലപ്പോള്‍ സൂക്ഷ്മജീവികളുടെ അതിജീവനം സാധ്യമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ചില സൂക്ഷ്മ ജീവികള്‍ക്ക് ഇണങ്ങിയതാണ്. മുമ്പ് മരുഭൂമിയുടെ 2.6 അടി താഴ്ചയില്‍ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈയൊരു താഴ്ചയില്‍ സൂക്ഷ്മജീവികള്‍ക്ക് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല ഇവിടെ അല്‍പ്പമെങ്കിലും വെള്ളത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കപ്പെടുന്നു. പക്ഷേ അതിലും ഏറെ താഴ്ചയില്‍ സൂക്ഷ്മജീവികളുടെ സാന്നിധ്യം ഉണ്ടായത് ഗവേഷകരെ അത്ഭുതപ്പെടുത്തുകയായിരുന്നു. പ്രതലത്തില്‍ നിന്നും 6.6 അടി മുതല്‍ 13 അടി താഴ്ചയില്‍ വരെയാണ് സൂക്ഷ്മജീവികള്‍ ഉള്ളതായി ഗവേഷകര്‍ കണ്ടെത്തിയത്.

X
Desktop Bottom Promotion