ചന്ദ്രോപരിതലത്തില്‍ 150 അടി താഴെ വലിയ ഗുഹ: മറഞ്ഞിരിക്കുന്ന നൂറ് കണക്കിന് ഗുഹയില്‍ മനുഷ്യവാസം?

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയത് നീല്‍ ആംസ്‌ട്രോങ് എന്ന ബഹിരാകാശ സഞ്ചാരിയാണ് എന്ന് നമുക്കറിയാം. ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചന്ദ്രോപരിതലത്തില്‍ 150 അടി താഴെയായി ഒരു ഗുഹ കണ്ടെത്തിയിരിക്കുകയാണ്. വാസയോഗ്യമെന്ന് സംശയിക്കുന്ന ഗുഹയാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തിയിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളായ നീല്‍ ആംസ്‌ട്രോങും ബസ്റ്റ് ആന്‍ഡ്രിനും ഇറങ്ങിയ പ്രദേശത്തിന് അടുത്ത് ഏകദേശം 400 കിലോമീറ്റര്‍ അകലെയായാണ് ഇപ്പോള്‍ ചന്ദ്രോപരിതലത്തിനടിയില്‍ ഗുഹ കണ്ടെത്തിയിരിക്കുന്നത്.

ഇറ്റാലിയന്‍ ഗവേഷക സംഘമാണ് അപ്പോളോ പേടകം ഇറങ്ങിയ സീ ഓഫ് ട്രാന്‍ക്വിലിറ്റി എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്തായി ഗുഹ കണ്ടെത്തിയത്. നാസയുടെ ലൂണാര്‍ റെക്കണൈസന്‍സ് ഓര്‍ബിറ്ററിന്റെ സഹായത്തോടെ ഇതിനെക്കുറിച്ച് കൂടുതല്‍ വിശകലനം നടന്ന് കൊണ്ടിരിക്കുകയാണ്.

Cave Found On Moon

ഭാവിയില്‍ മനുഷ്യവാസം
ചന്ദ്രനില്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുഹയില്‍ ഭാവിയില്‍ മനുഷ്യവാസത്തിനുള്ള സാധ്യതയെക്കുറിച്ച് ശാസ്ത്രലോകം മുന്നോട്ട് വെക്കുന്നുണ്ട്. നേച്ചര്‍ അസ്‌ട്രോണമി ജേണലിലാണ് ഇത്തരം ഒരു കണ്ടെത്തലിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. ചന്ദ്രന്റെ ഉപരിതലം എന്ന് പറയുന്നത് അല്‍പം കഠിനമായ പരിസ്ഥിതിയോടെയുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ ഗുഹയിലെ സ്ഥിതി അതല്ല. എങ്കിലും ദീര്‍ഘകാല പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂ. ലാവ ട്യൂബ് തകര്‍ന്നുണ്ടായ ഈ സ്ഥലത്തായി 200-ലധികം ഗുഹകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതില്‍ ഒന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഗുഹയുടെ വലിപ്പം
45 മീറ്റര്‍ വീതിയും 80 മീറ്റര്‍ നീളവുമാണ് ഇപ്പോള്‍ കണ്ടെത്തിയ ഗുഹക്കുള്ളത്. മനസ്സിലാകുന്ന തരത്തില്‍ പറഞ്ഞാല്‍ 14 ടെന്നീസ് കോര്‍ട്ടുകള്‍ക്ക് തുല്യമായ പ്രദേശമായാണ് ഇതിനെ കണക്കാക്കുന്നത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 150 മീറ്റര്‍ താഴെയാണ് ഇപ്പോള്‍ കണ്ടെത്തിയ ഗുഹയുള്ളത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ലാവാപ്രവാഹത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ ഒരു ഗുഹ രൂപപ്പെട്ടതെന്നാണ് ശാസ്ത്രവാദം. ഗുഹക്കുള്ളിലേക്ക് കോസ്മിക് രശ്മികള്‍ എത്തുകയില്ലെന്നും സോളാര്‍ വികിരണങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കാന്‍ സാധിക്കും എന്നതാണ് പലപ്പോഴും മനുഷ്യവാസത്തെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രാപ്തരാക്കുന്നത്.

30 വര്‍ഷത്തില്‍ ചരിത്രം
വരുന്ന 20-30 വര്‍ഷത്തിനുള്ളില്‍ മനുഷ്യവാസം ചന്ദ്രനിലും സംഭവിക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഗവേഷകാഭിപ്രായം അനുസരിച്ച് ആഴത്തിലുള്ള ഗുഹയായതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് അതനുസരിച്ചുള്ള സൗകര്യങ്ങള്‍ വേണ്ടി വരും എന്നാണ് പറയുന്നത്. ചന്ദ്രനിലെ ഗുഹ ആദ്യമായി കണ്ടെത്തിയത് 50 വര്‍ഷം മുന്‍പായിരുന്നു എന്നതാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ സമയം ഗുഹകള്‍ എത്രത്തോളം ആഴത്തിലുള്ളതാണെന്നോ അല്ലെങ്കില്‍ അതിനുള്ളിലെ സാഹചര്യത്തെപ്പറ്റിയോ കൂടുതല്‍ വിവരങ്ങള്‍ വെളിവായിരുന്നില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Tuesday, July 16, 2024, 15:33 [IST]
X
Desktop Bottom Promotion