അന്യഗ്രഹ ജീവികളുടെ 2000 വര്‍ഷം പഴക്കമുള്ള കമ്പ്യൂട്ടറോ!! ആന്റിക്കൈത്തേര മെക്കാനിസം

Antikythera Mechanism: 2000 വര്‍ഷം മുമ്പ് കമ്പ്യൂട്ടര്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ആരും വിശ്വസിക്കില്ല, കാരണം നമുക്കറിയാം കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചിട്ട് കഷ്ടിച്ച് 50 വര്‍ഷം ഒക്കെയേ ആയുള്ളൂവെന്ന്. എന്നാല്‍ വിചിത്രമായ ഒരു കാര്യം ശാസ്ത്രത്തിന് ഇന്നും തീരാതലവേദനയാണ്. 100 വര്‍ഷത്തിലേറെയായി ഗവേഷകരും ശാസ്ത്രജ്ഞരും ഇതിന്റെ രഹസ്യത്തിന്റെ ഉത്തരം തേടുകയാണ്. അതാണ് ആന്റികൈതേരിയ മെക്കാനിസം.

ഒരു പ്രാചീന മെഷീനാണ് ഇത്. 80 കഷ്ണങ്ങളായി ചിതറിക്കിടന്നിരുന്ന ഈ പ്രാചീന യന്ത്രത്തെ യോജിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ ശരിക്കും അമ്പരന്നു. ഗ്രീക്ക് ദ്വീപായ ആന്റികൈതരേ ക്ക് സമീപം സമുദ്രത്തിന് അടിയില്‍ നിന്നാണ് മറഞ്ഞിരുന്ന ഈ പുരാതന വസ്തു കണ്ടെത്തിയത്. മറഞ്ഞുകിടന്നിരുന്ന ഒരു പുരാതന റോമന്‍ കപ്പലിലായിരുന്നു ഇത് ഉണ്ടായിരുന്നത്. സാധാരണ ഒരു വസ്തുവോ യന്തമോ ഒന്നുമല്ലായിരുന്നു അത്. ഇതിന് 2000 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

antikythera mechanism mystery

അത്ഭുത യന്ത്രം

ഇന്നത്തെ ലോകത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നിഗൂഢമായ കണ്ടുപിടിത്തമായിരുന്നു. ഈ വസ്തു ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നത് സൂര്യ ചന്ദ്രന്‍മാരുടെ ചലനങ്ങള്‍ കൃത്യമായി വിലയിരുത്താനായിരുന്നു. ഇതിനെ ഒരു പൗരാണിക കമ്പ്യൂട്ടറായിട്ടാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ അതിപുരാത യന്ത്രം കൈയില്‍ പിടിക്കാവുന്നതാണ്. പ്രപഞ്ചത്തിന്റെ ചലനവും അതുവരെ കണ്ടെത്തിയ അഞ്ച് ഗ്രഹങ്ങളുടെ ചലനവും ചന്ദ്രന്റെ ഉദയവും താഴ്ചയും സൂര്യ-ചന്ദ്ര ഗ്രഹണങ്ങളും മനസിലാക്കാനായിരുന്നു ഇത് ഉപയോഗിച്ചതെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍.

ഇത് എങ്ങനെ നിര്‍മിച്ചുവെന്നോ ഇതിനു പിന്നിലെ ഉദ്ദേശമെന്തെന്നോ ഇന്നും ഗവേഷകര്‍ക്ക് ഒരു മറനീക്കാത്ത രഹസ്യമായി തുടരുന്നു. 1902ല്‍ ഈ യന്ത്രം കണ്ടെത്തുമ്പോള്‍ പല്‍ ചക്രങ്ങള്‍ ഉള്‍പ്പെടെ 80 കഷണങ്ങളാണ് അന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ആദ്യം പിച്ചള കഷണങ്ങള്‍ ചിതറിക്കിടക്കുന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷം അത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ മാസ്റ്റര്‍പീസ് ആയിരിക്കണമെന്ന് ചിലര്‍ കണ്ടെത്തി. ഒരു തടിയില്‍ പൊതിഞ്ഞ ആ ഉപകരണത്തില്‍ ഒരു ഉപയോക്തൃ മാനുവല്‍ പോലെ എന്തൊക്കെയോ നിര്‍ദ്ദേശങ്ങള്‍ എഴുതിയിരുന്നു. കൂടാതെ ഡയല്‍ പോയിന്ററുകളുള്ള 30 വെങ്കല ഗിയര്‍ വീലുകളും ഇതിന് ഉണ്ടായിരുന്നു. ഹാന്‍ഡില്‍ തിരിയുന്നതിലൂടെ പ്രപഞ്ചം ഭ്രമണം ചെയ്യുന്നതായി കാണിച്ചു. ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ക്യൂറേറ്ററായിരുന്ന മൈക്കല്‍ റൈറ്റ് അതിന്റെ പകര്‍പ്പ് തയ്യാറാക്കിയിരുന്നുവെങ്കിലും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

2000 വര്‍ഷം മുന്‍പ് ഇത്രയും സങ്കീര്‍ണമായ ഒരു ഉപകരണം മനുഷ്യന്‍ നിര്‍മിച്ചുവെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. പായല്‍ നിറഞ്ഞു കിടന്ന വെങ്കല യന്ത്രത്തില്‍ പുരാതന ഗ്രീക്ക് ഭാഷയില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വായിച്ചെടുക്കാന്‍ ഇന്നും ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

ഈ യന്ത്രം ഇന്നത്തെ ശാസ്ത്രസാങ്കേതിക വിദ്യ ഉപയോഗിച്ച് പുനര്‍സൃഷ്ടിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു. ഒടുവില്‍ ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവില്‍ അത് സാധിച്ചു. കാര്‍ണിക് സര്‍വകലാശാലയിലെ മൈക് എഡ്‌മെക്‌സിന്റെയും ടോണി പ്രീതിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്. അന്നത്തെക്കാലത്ത് ചന്ദ്രന്റെയും സൂര്യന്റെയും പാത പിന്തുടരാന്‍ പാകത്തിലാണ് യന്ത്രത്തിലെ 37 പല്‍ ചക്രങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ബി.സി രണ്ടാം നൂറ്റാണ്ടില്‍ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനായിരുന്ന ഹിപ്പാലസാണ് ചന്ദ്രന്റെ ചലനങ്ങള്‍ കൃത്യമായി പഠിച്ചത്. ആ ചലനങ്ങള്‍ മനസിലാക്കാന്‍ കഴിയും വിധം ആന്റികൈതേര മെക്കാനിസം തയാറാക്കാന്‍ ഹിപ്പാലസിന്റെ ഉപദേശം തേടിയിട്ടുണ്ടാകുമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

18-ാം നൂറ്റാണ്ടിലെ ഘടികാരങ്ങളില്‍ കാണുന്നയത്ര സങ്കീര്‍ണതകള്‍ ഈ 2000 വര്‍ഷം പഴക്കമുള്ള ആന്റികൈതേര മെക്കാനിസത്തിലുമുണ്ടായിരുന്നു. ഈ സാങ്കേതിക വിദ്യ എങ്ങനെ അപ്രത്യക്ഷമായി എന്നത് നിഗൂഢതയാണ്. അവിടുന്നിങ്ങോട്ട് ലോകത്തിലെ മറ്റേതൊരു സംസ്‌കാരത്തില്‍ ജീവിച്ചിരുന്നവരായാലും ഇതുപോലെ സങ്കീര്‍ണമായ ഒരു യന്ത്രം നിര്‍മിച്ചിട്ടില്ല. അതേസമയം ജൂലിയസ് സീസര്‍ ഗ്രീസിലെ റോഡസില്‍ നിന്ന് കൊള്ളയടിച്ചുകൊണ്ടുവന്ന സാധനങ്ങളില്‍ പെട്ടതാകാം ആന്റികൈതേര മെക്കാനിസം എന്നും ഗവേഷകര്‍ കരുതുന്നു.

ആദ്യത്തെ കംപ്യൂട്ടര്‍ എന്നു ചിലര്‍ ഇതിനെ വിശേഷിപ്പിച്ചു, അതല്ല, ഭൂമിയിലെത്തിയ അന്യഗ്രഹജീവികള്‍ ഇവിടെ ഉപേക്ഷിച്ച സാങ്കേതിക സംവിധാനമാണിതെന്ന് ചിലര്‍ വാദിച്ചു. കാലങ്ങള്‍ക്കു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാന്‍ സാധിക്കുന്ന ടൈംമെഷീനാണ് ഇത് എന്നും ചില വാദങ്ങളുയര്‍ന്നു.

ഇത്തരത്തിലൊന്ന് ഇത് മാത്രമേയുള്ളൂ. അത്രയ്ക്ക് സങ്കീര്‍ണമായാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. പുരാതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത് നിര്‍മ്മിക്കാനാകുമോ ഇല്ലയോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുരാതന ഗ്രീക്കുകാര്‍ അതിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ പ്രത്യേക ഭാഗങ്ങള്‍ എങ്ങനെ നിര്‍മ്മിക്കുമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇത് പ്രധാനമായും എന്തിനാണ് ഉപയോഗിച്ചതെന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല. ഇത്രയും അറിവുണ്ടായിരുന്നെങ്കില്‍ അവര്‍ വേറെ എന്തൊക്കെ കണ്ടുപിടിച്ചിരിക്കാം എന്നും ശാസ്ത്രലോകം അത്ഭുതപ്പെടുന്നു. എന്നിരുന്നാലും ആന്റികൈതേര മെക്കാനിസം ഒരു നിഗൂഢ യന്ത്രമായി ഇന്നും ഗവേഷകര്‍ക്ക് മുന്നില്‍ അവശേഷിക്കുന്നു.

Story first published: Wednesday, May 29, 2024, 10:00 [IST]
X
Desktop Bottom Promotion