ഇന്ത്യയുടെ യശസ്സുയര്‍ത്തി യുഗരത്‌ന

By Super

ന്യൂയോര്‍ക്ക്‌: ഇന്ത്യയിലെ മുഴുവന്‍ കുട്ടികളെയും പ്രതിനിധീകരിച്ചുകൊണ്ട്‌ യുഎന്‍ പൊതുസഭയിലെ ഉച്ചകോടിയില്‍ ചൊവ്വാഴ്‌ച ഒരു കൊച്ചു ശബ്ദം മുഴങ്ങി.

"ഹിമാലയം ഉരുകുകയാണ്‌, ധ്രുവക്കരടികള്‍ ചത്തൊടുങ്ങുകയാണ്‌. അഞ്ചില്‍ രണ്ടുപേര്‍ക്ക്‌ എന്ന നിലയില്‍ കുടിക്കാന്‍ പോലും ശുദ്ധ ജലം കിട്ടാതാവുന്നു. ഭൂമി ചുട്ടുപൊള്ളുകയാണ്‌. പസഫിക്കില്‍ ജലനിരപ്പുയരുന്നു. ഇങ്ങനെയൊരു ലോകത്തെയാണോ നാം വരും തലമുയ്‌ക്ക്‌ കൈമാറാന്‍ പോകുന്നത്‌?.

ദയവായി അങ്ങനെ ചെയ്യരുത്‌. ഇതിനെതിരെ നടപടി വേണം, ഇപ്പോഴില്ലെങ്കല്‍ പിന്നെ അതെപ്പോഴാണ്‌ സാധ്യമാവുക നാമല്ലാതെ ആരാണത്‌ ചെയ്യുക"- അതേ, യുഗരത്‌ന ശ്രീവാസ്‌തവയെന്ന പതിമൂന്നുകാരി പറഞ്ഞത്‌ ഉച്ചകോടിയില്‍ പങ്കെടുത്തവരെ ചിന്താകുലരാക്കിയിരിക്കുമെന്നകാര്യം ഉറപ്പാണ്‌.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ യുഎന്‍ പൊതുസഭയില്‍ നടക്കുന്ന ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ, പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌ എന്നിവര്‍ക്കൊപ്പം ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ ഈ 13കാരിയാണ്‌. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച്‌ ഡിസംബറില്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ ഹേഗനില്‍ നടക്കുന്ന സമ്മേളനത്തിന്‌ മുന്നോടിയായിരുന്നു ചൊവ്വാഴ്‌ചത്തെ ഉച്ചകോടി.

ലഖ്‌നൊ സ്വദേശിയായ യുഗരത്‌ന സെന്റ്‌ ഫിഡെലിസ്‌ കോളെജിലെ ഒന്‍പതാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. യുഎന്നിന്റെ വിദ്യാഭ്യാസ പദ്ധതിയായ യുഎന്‍ഇപിയുടെ യുവജസംഘടനയായ ടുന്‍സയുടെ ഉപദേശക സമിതി അംഗം കൂടിയാണ്‌ ഈ കൊച്ചുമിടുക്കി.

അമേരിക്കയുടെ നയങ്ങള്‍ നമ്മെ ദോഷകരമായി ബാധിക്കാന്‍ പോവുകയാണെന്ന്‌ താന്‍ ഒബാമയോട്‌ പറയുമെന്ന്‌ ഉറപ്പ്‌ നല്‍കിയാണ്‌ യുഗരത്‌ന അമേരിക്കയിലേക്ക്‌ യാത്രതിരിച്ചത്‌. ഒബാമയുള്‍പ്പെടെയുള്ള ലോകനേതാക്കള്‍ യുഗരത്‌നയുടെ പ്രസംഗത്തന്‌ കാതോര്‍ത്തു.

'എല്ലാവരുടെയും ആവശ്യത്തെ തൃപ്‌തിപ്പെടുത്താന്‍ ഭൂമിക്ക്‌ കഴിയും എന്നാല്‍ അത്യാഗ്രഹത്തെ തൃപ്‌തപ്പെടുത്താനാവില്ലെ'ന്ന ഗാന്ധി വചനം ഉദ്ധരിച്ച യുഗരത്‌ന ശീതീകരിച്ച മുറിയിലിരുന്ന്‌ നയങ്ങള്‍ രൂപപ്പെടുത്തുന്നവര്‍ പുറത്ത്‌ കത്തിയെരിയുന്ന വെയിലില്‍ ഉരുകിനില്‍ക്കുന്ന ഒരു കുഞ്ഞിന്റെ രൂപം എപ്പോഴും ഓര്‍മ്മവയ്‌ക്കണമെന്ന്‌ യുഗരത്‌ന ലോകനേതാക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു.

X
Desktop Bottom Promotion