ഇതാ റാബിയയുടെ വെളിച്ചം

By Super

പാതിവഴിയില്‍ ഉപേക്ഷിച്ച ഇലക്ട്രോണിക്സ് പഠനം തന്റെ ജീവിതത്തില്‍ ഇങ്ങിനെയൊരു വഴിത്തിരിവാകുമെന്ന് റാബിയ പ്രതീക്ഷിച്ചില്ല. തൃപ്രയാര്‍ ശ്രീരാമ പോളിടെക്നിക്കിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായ റാബിയയ്ക്ക് പക്ഷെ പഠനം പകുതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.

സിഎഫ് ലാമ്പുകള്‍ കേരളത്തില്‍ ഇല്ലാതിരുന്ന കാലത്താണ് റാബിയയുടെ മനസ്സില്‍ ഇങ്ങിനെയൊരാശയം ഉദിച്ചത്. അന്ന് ഗള്‍ഫില്‍ നിന്നു മാത്രം സിഎഫ് ലാമ്പുകള്‍ വരുന്ന കാലം. ബാംഗ്ലൂരില്‍ നിന്നും ഭര്‍ത്താവ് അഗസ്റിന്‍ കൊണ്ടു വന്ന രണ്ട് സിഎഫ് ലാമ്പുകള്‍ റാബിയയുടെ മനസ്സില്‍ ഒരു ചോദ്യമുണര്‍ത്തി. എന്തുകൊണ്ട് നമുക്ക് ഇതുപോലെ സിഎഫ് ലാമ്പുകള്‍ നിര്‍മ്മിച്ചുകൂടാ? പുതിയ സാങ്കേതികവിദ്യകള്‍ മനസ്സിലാക്കാനുള്ള കൗതുകം നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ റാബിയ ആ സിഎഫ് ലാമ്പുകള്‍ തിരിച്ചും മറിച്ചും പരിശോധിച്ചു. വളരെയെളുപ്പമാണ് അതിന്റെ സാങ്കേതികവിദ്യയെന്നും അങ്ങിനെ മനസ്സിലായി.

പക്ഷെ റാബിയയുടെ സാഹസികചിന്തയ്ക്ക് യഥാര്‍ത്ഥത്തില്‍ വെളിച്ചം നല്കിയത് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനാണ്. ഒരിയ്ക്കല്‍ റാബിയയുടെ വീടിനടുത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയെ നേരിട്ട് കണ്ട് റാബിയ തന്റെ സ്വപ്നപദ്ധതി അറിയിച്ചു. മൂന്നുദിവസത്തിനകം ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ റാബിയയെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഇത് വഴിത്തിരിവായി.

അന്ന് പഞ്ചായത്തുകളില്‍ ജനകീയാസൂത്രണം നടക്കുന്ന കാലം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വളെ റാബിയയുടെ മെറിഡിയന്‍ ലാമ്പുകള്‍ എത്തി.

ഇപ്പോള്‍ കടകള്‍ക്ക് ആവശ്യമായ സ്പോട്ട് ലൈറ്റുകളും എയര്‍പ്പോര്‍ട്ടിനും സ്റേഡിയത്തിനും ആവശ്യമായ ഫ്ലഡ് ലൈറ്റുകളും റാബിയ നിര്‍മ്മിക്കുന്നു. ഇനിയിതാ റാബിയ മറ്റൊരു മേഖലയിലേക്ക് കടക്കുകയാണ്. പുതിയ കാലത്തിന് ആവശ്യമായ ക്രിസ്റലുകളില്‍ തീര്‍ത്ത ഷാന്റ്ലിയര്‍ ലക്ഷ്വറി ലാമ്പുകള്‍ മെറിഡിയനില്‍ നിന്നും അധികം വൈകാതെ പുറത്തിറങ്ങും. അതോടെ കേരളത്തിന് പുറത്തും വിപണി കണ്ടെത്താമെന്നാണ് പ്രതീക്ഷ. അതെ, റാബിയയുടെ കമ്പനി കേരളവും വിട്ട് വളരുകയാണ്.

X
Desktop Bottom Promotion