കലിയുഗ വൈകുണ്ഠം, സമ്പന്നമായ വിഷ്ണുക്ഷേത്രം; അത്ഭുതം നിറഞ്ഞ തിരുപ്പതി തിരുമല ദേവസ്ഥാനം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? അതാണ് തിരുപ്പതി ബാലാജി ക്ഷേത്രം. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി ബാലാജി ക്ഷേത്രം. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ തിരുമല എന്ന മലയോര പട്ടണത്തിലാണ് വിഷ്ണുവിന്റെ അവതാരമായ വെങ്കിടേശ്വരന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച്, 'കലിയുഗ'ത്തിന്റെ കഷ്ടതകളില്‍ നിന്ന് മനുഷ്യരാശിയെ മോചിപ്പിക്കാന്‍ വെങ്കിടേശ്വരന്‍ ഭൂമിയില്‍ അവതരിച്ചതായി പറയപ്പെടുന്നു.

ഈ സങ്കല്‍പ്പമനുസരിച്ച്, ഈ സ്ഥലം കലിയുഗ വൈകുണ്ഠം എന്നും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന വെങ്കിടേശ്വര സ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. തിരുപ്പതി ബാലാജി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളുണ്ട്. ആളുകള്‍ ഇതുവരെ കേള്‍ക്കാത്തതും അറിയാത്തതുമായ ചില കാര്യങ്ങളുണ്ട്. തിരുപ്പതി ബാലാജി ക്ഷേത്രവുമായി ബന്ധപ്പെട്ട രസകരമായ വസ്തുതകളെക്കുറിച്ചാണ് ഇന്ന് ഞങ്ങള്‍ നിങ്ങളോട് പറയുന്നത്.

Tirupati Balaji Temple Interesting Facts

അജ്ഞാത ഗ്രാമം

തിരുപ്പതി ബാലാജി ക്ഷേത്രത്തിലെ ആരാധനയ്ക്കായി പൂക്കള്‍, വെണ്ണ, പാല്‍, ഇലകള്‍ മുതലായവ തിരുപ്പതിയില്‍ നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയുള്ള ഒരു അജ്ഞാത ഗ്രാമത്തില്‍ നിന്നാണ് കൊണ്ടുവരുന്നത്. ഇവിടത്തെ താമസക്കാര്‍ക്ക് ഒഴികെ ഈ ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശിക്കാനോ സന്ദര്‍ശിക്കാനോ അനുവാദമില്ല.

ദേവന്റെ വിഗ്രഹം മധ്യഭാഗത്തില്ല

തിരുപ്പതി ബാലാജിയുടെ പ്രതിഷ്ഠ ശ്രീകോവിലിന്റെ മധ്യഭാഗത്ത് നില്‍ക്കുന്നതായി തോന്നുമെങ്കിലും സാങ്കേതികമായി അങ്ങനെയല്ല. യഥാര്‍ത്ഥത്തില്‍ ശ്രീകോവിലിന്റെ വലത് മൂലയിലാണ് വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്.

ബാലാജിയുടെ യഥാര്‍ത്ഥ മുടി

തിരുപ്പതി ബാലാജി ധരിക്കുന്ന മുടി തികച്ചും യഥാര്‍ത്ഥ മുടിയാണ്. ബാലാജി ഭഗവാന്‍ ഭൂമിയിലെ തന്റെ ഭരണകാലത്ത്, അപ്രതീക്ഷിതമായ ഒരു അപകടത്തില്‍പെട്ട് മുടി കൊഴിഞ്ഞു. നീലാദേവി എന്നു പേരുള്ള ഒരു ഗന്ധര്‍വ്വ രാജകുമാരി ഈ സംഭവം പെട്ടെന്നു ശ്രദ്ധിക്കുകയും അവളുടെ മുടിയുടെ ഒരു ഭാഗം മുറിക്കുകയും അത് ദൈവത്തിന് വിനയപൂര്‍വ്വം സമര്‍പ്പിക്കുകയും ചെയ്തു. അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ ബാലാജി ഭഗവാന്‍ ആ വഴിപാട് സ്വീകരിക്കുകയും തന്റെ ശ്രീകോവില്‍ സന്ദര്‍ശിച്ച് ആരെങ്കിലും മുടി സമര്‍പ്പിച്ചാല്‍ അവര്‍ക്ക് അനുഗ്രഹം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അന്നുമുതല്‍, തങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകുന്നതിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ തല മൊട്ടയടിക്കുന്നത് ഒരു ആചാരമാണ്.

വിഗ്രഹത്തിനു പിന്നില്‍ തിരമാലകളുടെ ശബ്ദം

നിങ്ങള്‍ക്ക് ഇക്കാര്യം വിശ്വസിക്കാന്‍ അല്‍പം പ്രയാസമായിരിക്കും. എന്തെന്നാല്‍, ശ്രീകോവിലില്‍ സ്ഥാപിച്ചിരിക്കുന്ന ദേവന്റെ വിഗ്രഹത്തിന് പുറകില്‍ ചെവി വെച്ചാല്‍ വലിയ കടല്‍ തിരമാലകളുടെ ശബ്ദം കേള്‍ക്കാനാകും.

നിത്യവും കത്തുന്ന വിളക്കുകള്‍

തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ ശ്രീകോവിലിലെ വിഗ്രഹത്തിനു മുമ്പില്‍ സ്ഥാപിക്കുന്ന മണ്‍വിളക്കുകള്‍ ഒരിക്കലും അണയില്ല. ഈ വിളക്കുകള്‍ കത്തിച്ച സമയത്തെക്കുറിച്ചും ആരാണ് കത്തിച്ചതെന്നതിനെക്കുറിച്ചും വിശ്വസനീയമായ രേഖകളൊന്നുമില്ല. അറിയാവുന്നത് പണ്ടെങ്ങോ അത് കത്തിക്കൊണ്ടിരിക്കുകയാണെന്നും ഇനിയും അത് തുടരുമെന്നും മാത്രമാണ്. അത് ഒരിക്കലും അണഞ്ഞിട്ടില്ലെന്നും ആയിരം വര്‍ഷമായി അത് ജ്വലിച്ചുകൊണ്ടിരിക്കുകയാണെന്നും എല്ലാവരും വിശ്വസിക്കുന്നു.

ഈര്‍പ്പമുള്ള വിഗ്രഹം

ഇന്നും വിശദീകരിക്കാനാകാത്ത ഒരു അത്ഭുതമുണ്ട് ഇവിടത്തെ വിഗ്രഹത്തിന്. അത് എന്തെന്നാല്‍, ക്ഷേത്ര വിഗ്രഹത്തിന്റെ പിന്‍ഭാഗം എപ്പോഴും ഈര്‍പ്പമുള്ളതായിരിക്കും. ഇവിടത്തെ പൂജാരിമാര്‍ അത് എത്ര ഉണക്കാന്‍ ശ്രമിച്ചിട്ടും അത് ഈര്‍പ്പമുള്ളതായി തുടരുന്നു.

ശക്തമായ രാസപ്രവര്‍ത്തനത്തെ അതിജീവിക്കുന്ന വിഗ്രഹം

കര്‍പ്പൂരം ഏതെങ്കിലും കല്ലില്‍ പുരട്ടുമ്പോള്‍ അത് ആ വസ്തുവില്‍ വിള്ളലുകള്‍ക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന വസ്തുതയാണ്. എന്നാല്‍ തിരുപ്പതി ബാലാജിയുടെ വിഗ്രഹം കര്‍പ്പൂരത്തിന്റെ അസ്ഥിരമായ രാസപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നുവെന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്.

സമ്പന്നമായ ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന റെക്കോഡ് തിരുപ്പതി ബാലാജി ക്ഷേത്രത്തിന്റെ പേരിലാണ്. പണം, ആഭരണങ്ങള്‍, സ്വര്‍ണ്ണം, വെള്ളി, വസ്തുവകകള്‍, ഡീമാറ്റ് ഷെയര്‍ ട്രാന്‍സ്ഫറുകള്‍ എന്നിവയായി ഭക്തരില്‍ നിന്ന് ക്ഷേത്രത്തിന് വഴിപാടുകള്‍ ലഭിക്കുന്നു. പ്രതിദിനം 22.5 ദശലക്ഷം രൂപ വഴിപാടായി ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്.

പൗരാണിക ക്ഷേത്രം

ഏകദേശം 300 എ.ഡിയിലാണ് ക്ഷേത്രത്തിന്റെ ഘടന നിര്‍മ്മിച്ചത്. ദ്രാവിഡ ശൈലിയിലുള്ള നിര്‍മ്മാണത്തില്‍ മണല്‍ക്കല്ലുകള്‍, കരിങ്കല്ലുകള്‍, സോപ്പ് കല്ലുകള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. നിര്‍മിച്ചതുമുല്‍ ഇന്നോളം ചരിത്രത്തിലെ വ്യത്യസ്ത ഭരണകൂടങ്ങളില്‍ നിന്നുള്ള 1180 ഓളം കൊത്തുപണികള്‍ ഈ ക്ഷേത്രത്തിലുണ്ട്.

സ്വയംഭൂ ക്ഷേത്രം

തിരുപ്പതി ബാലാജി ക്ഷേത്രത്തിന് ഹിന്ദുക്കള്‍ക്കിടയില്‍ ഒരു പ്രത്യേക പ്രാധാന്യമുണ്ട്. ഹിന്ദുമതം അനുസരിച്ച് ആകെ 8 വിഷ്ണു സ്വയംഭൂ ക്ഷേത്രങ്ങളുണ്ടെന്നും തിരുപ്പതി അതിലൊന്നാണെന്നും ഹിന്ദുമതം പറയുന്നു. കൂടാതെ, തമിഴ് ആഴ്‌വാര്‍ സന്യാസിമാര്‍ ഈ ക്ഷേത്രത്തെ 106 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നായി പരാമര്‍ശിക്കുന്നു.

Story first published: Saturday, March 16, 2024, 19:54 [IST]
X
Desktop Bottom Promotion