ഗുരുവിന്റെ പുഞ്ചിരി

Zen
വാര്‍ധക്യത്തിന്റെ അവശതയുമായി മരണത്തിനടുത്തെത്തിയിട്ടും സെന്‍ ഗുരുവായ മോകുഗെന്‍ ഒരിയ്ക്കലും പുഞ്ചിരിച്ചിരുന്നില്ല, മരിയ്ക്കാനുള്ള സമയമായപ്പോള്‍ അദ്ദേഹം തന്റെ ശിഷ്യന്മാരോട് പറഞ്ഞു. 'പത്തുവര്‍ഷമായി നിങ്ങള്‍ എന്റെ കീഴില്‍ പഠനം നടത്തുന്നു. ഇതുവരെ നിങ്ങള്‍ ബുദ്ധ തത്വങ്ങളില്‍ നേടിയ ജ്ഞാനമെന്താണെന്ന് വിശദീകരിയ്ക്കൂ. ഏറ്റവും നല്ല ജ്ഞാനിയാണെന്ന് എനിയ്ക്ക് തോന്നുന്നയാള്‍ക്ക ഞാനെന്റെ സ്ഥാനവസ്ത്രവും കമണ്ഡലുവും കൈമാറും.'

ശിഷ്യന്മാര്‍ ഓരോരുത്തരും ഗുരുവിന്റെ കാര്‍ക്കശ്യം നിറഞ്ഞ മുഖത്തേയ്ക്ക് നോക്കിനിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

കൂട്ടത്തില്‍ നിന്നും ഏറെ നാള്‍ ഗുരുവിനൊപ്പം ചെലവഴിച്ച എന്‍ചോ മുന്നോട്ടുവന്നു ഗുരുവിനടുത്തെത്തിയിട്ട് ഔഷധപ്പാത്രം കുറച്ച് മുന്നോട്ട് നീക്കിവച്ചു. എന്‍ചോവിന്റെ പ്രവൃത്തി കണ്ടപ്പോള്‍ ഗുരുവിന്റെ മുഖത്തെ കാര്‍ക്കശ്യത്തിന്റെ കാഠിന്യം കൂടി, അദ്ദേഹം ചോദിച്ചു 'ഇതുമാത്രമേ നീ ഇതുവരെ മനസ്സിലാക്കിയുള്ളു?'

അതുകേട്ടപ്പോള്‍ എന്‍ചോ ഔഷധപ്പാത്രം പിന്നോട്ടുതന്നെ നീക്കിവച്ചു. അപ്പോള്‍ ഗുരുവിന്റെ മുഖത്ത് ആദ്യമായി ഒരു പുഞ്ചിരി തെളിഞ്ഞു.

എന്നിട്ട് അദ്ദേഹം പറഞ്ഞു 'എടാ തെമ്മാടീ നീ എനിയ്‌ക്കൊപ്പം പത്തുവര്‍ഷം പ്രവര്‍ത്തിച്ചു, ഇപ്പോഴും എന്റെ ശരീരം മുഴുവനായി നീ കണ്ടിട്ടില്ല. എന്റെ സ്ഥാനവസ്ത്രവും കമണ്ഡലുവും എടുക്കുക, ഇനി അതിന്റെ അവകാശി നീയാണ്.'

X
Desktop Bottom Promotion