ത്രേതായുഗത്തിലും ദ്വാപരയുഗത്തിലും ജീവിച്ചിരുന്നവരാണ് ഇവര്‍

ഹിന്ദു പുരാണത്തിലെ രണ്ട് മഹത്തായ ഇതിഹാസങ്ങളാണ് രാമായണവും മഹാഭാരതവും. കാലങ്ങളായി ഇവ രണ്ടും വിശ്വാസങ്ങള്‍ പ്രകാരം ആരാധിക്കപ്പെടുകയും ചെയ്തു. ഹിന്ദുവിശ്വാസികള്‍ ഈ പുസ്തകങ്ങളെ ഒരു കഥയായി മാത്രമല്ല, 'ഇതിഹാസം' അല്ലെങ്കില്‍ ചരിത്രമായി കണക്കാക്കുന്നു. ഈ പുസ്തകങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്നും ഇവയിലെ കഥാപാത്രങ്ങള്‍ ഒരുകാലത്ത് ഭൂമിയില്‍ ജീവിച്ചിരുന്നവരാണെന്നും അവര്‍ വിശ്വസിക്കുന്നു.

രാമായണം ത്രേതായുഗത്തിലും (രണ്ടാം യുഗത്തിലും) മഹാഭാരതം നടന്നത് ദ്വാപരയുഗത്തിലുമാണ് (മൂന്നാമത്തെ യുഗം). ഈ രണ്ട് കാലഘട്ടങ്ങള്‍ക്കിടയിലും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ ഇടവേള ഉണ്ടായിരുന്നു. എന്നിട്ടും, കുറച്ച് കഥാപാത്രങ്ങള്‍ ഈ രണ്ട് ഇതിഹാസങ്ങളിലും പ്രത്യക്ഷപ്പെടുന്നതായി കാണാം. ചില കഥാപാത്രങ്ങള്‍ മഹയുഗത്തിന്റെ അവസാനം വരെ ജീവിക്കേണ്ട ദേവന്മാരായിരുന്നുവെങ്കില്‍, മറ്റുള്ളവര്‍ മനുഷ്യരാണ്. അതിനാല്‍, രണ്ട് ഇതിഹാസങ്ങളിലും പ്രത്യക്ഷപ്പെടുന്ന ചില കഥാപാത്രങ്ങള്‍ ഏതൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

ജാംബവാന്‍

ജാംബവാന്‍

രാമായണത്തിലെ അറിയപ്പെടുന്ന ഒരു കഥാപാത്രമാണ് ജാംബവാന്‍. രാവണനുമായി യുദ്ധം ചെയ്യാന്‍ നിയോഗിക്കപ്പെട്ട ശ്രീരാമന്റെ സൈന്യത്തിലെ തലവന്‍മാരില്‍ ഒരാളായിരുന്നു ജാംബവാന്‍. ലങ്കയിലേക്ക് രാമസേതു പണിത് രാമ-രാവണ യുദ്ധത്തില്‍ രാമന്റെ വിജയത്തില്‍ അദ്ദേഹം സജീവമായ പങ്കുവഹിച്ചു. എന്നാല്‍ ഇതേ കഥാപാത്രം മഹാഭാരതത്തിലും നമുക്ക് കാണാവുന്നതാണ്. 18 ദിവസം നീണ്ട മഹാഭാരത യുദ്ധത്തില്‍ പങ്കെടുത്ത എല്ലാ കഥാപാത്രങ്ങളെയും മഹാഭാരത കഥയില്‍ വിവരിച്ചിട്ടുണ്ട്. ഒരു ഗുഹയില്‍ വച്ച് 28 ദിവസം നടന്ന കൃഷ്ണനും ജംബവാനും തമ്മിലുള്ള യുദ്ധത്തെക്കുറിച്ച് മഹാഭാരതത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. ഒരു സിംഹത്തില്‍ നിന്ന് ജാംബവാന്‍ എടുത്ത ഒരു സ്യാമന്തക മണിക്ക് വേണ്ടിയായിരുന്നു അത്. ആ മണി മോഷ്ടിച്ചതിന് ശ്രീകൃഷ്ണനെ കുറ്റപ്പെടുത്തിയതിനാല്‍, കൃഷ്ണന്‍ ജാംബവാനോട് യുദ്ധം ചെയ്തു. യുദ്ധത്തില്‍ ജാംബവാന്‍ പരാജയപ്പെടുകയും തന്റെ മകളായ ജാംബവതിയെ ശ്രീകൃഷ്ണന് വിവാഹം ചെയ്തുകൊടുത്തുവെന്നും പറയപ്പെടുന്നു.

ഹനുമാന്‍

ഹനുമാന്‍

രാമായണത്തിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് ഹനുമാന്‍. ശ്രീരാമ ഭക്തനായ ഹനുമാനെ പലരും അങ്ങേയറ്റം ഭക്തിയോടെ ആരാധിക്കുന്നു. രാമായണത്തില്‍ ഹനുമാന്റെ പ്രാധാന്യം വിവരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ മഹാഭാരതത്തിലും അദ്ദേഹം പ്രത്യക്ഷപ്പെടുന്ന ഒരു സന്ദര്‍ഭമുണ്ട്. പാണ്ഡവരുടെ വനവാസ കാലത്ത് അദ്ദേഹം ഭീംമസേനനുമായി കണ്ടുമുട്ടുന്നത് മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ട്. കല്യാണസൗഗന്ധിക പുഷ്പം കൊണ്ടുവരാന്‍ ദ്രൗപതി ഭീമനോട് അഭ്യര്‍ത്ഥിച്ചു. ഭീമസേനല്‍ പൂക്കളുമായി വരുന്ന വഴി ഹനുമാന്‍ വഴിയില്‍ ഉറങ്ങുന്നതും അദ്ദേഹത്തിന്റെ വാല്‍ തന്റെ മാര്‍ഗം തടസ്സപ്പെടുത്തുന്നതായും കണ്ടു. വാല്‍ ഉയര്‍ത്തി മുന്നോട്ട് പോകാന്‍ ഹനുമാന്‍ ഭീമനോട് ആവശ്യപ്പെട്ടു. ഭീമന്‍ തന്റെ എല്ലാ ശക്തിയോടും കൂടി ശ്രമിച്ചുവെങ്കിലും ഹനുമാന്റെ വാല്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ല. അത് സാധാരണ കുരങ്ങനല്ലെന്ന് ഭീമന് മനസ്സിലായി. അപ്പോള്‍ കുരങ്ങന്‍ ഹനുമാന്റെ യഥാര്‍ത്ഥ അവതാരമെടുത്തുവെന്നും മഹാഭാരതത്തില്‍ പറയുന്നു. മഹാഭാരത യുദ്ധത്തിലുടനീളം ശ്രീകൃഷ്ണന്റെ പതാകയില്‍ ഹനുമാന്റെ ചിത്രം ഉണ്ടായിരുന്നു.

പരശുരാമന്‍

പരശുരാമന്‍

രാമായണത്തില്‍ പരശുരാമന്‍ ഒരു ചെറിയ കഥാപാത്രമായിരുന്നു. സീതാസ്വയംവരത്തിനായി ശ്രീരാമന്‍ വില്ലു കുലച്ചത് നാം വായിച്ചിട്ടുണ്ട്. ഈ വില്ല് പരശുരാമനു സ്വന്തമാണ്. ഇത് സമ്മാനിച്ചത് സാക്ഷാല്‍ പരമേശ്വരനും. പരശുരാമന്‍ ജനക മഹാരാജാവിന് ഏല്‍പിച്ചതാണ് ഈ വില്ല്. ഇതാണ് രാമന്‍ എടുത്തുയര്‍ത്തി രണ്ടു കഷണമാക്കി മാറ്റിയത്. മഹാഭാരതത്തില്‍ പരശുരാമന്‍ ക്ഷത്രിയ വംശത്തിന്റെ ശത്രുവായി അറിയപ്പെട്ടു. ഭൂമിയിലെ എല്ലാ ക്ഷത്രിയരെയും 18 തവണ അദ്ദേഹം വധിച്ചു. ഭീഷ്മരുടെയും കര്‍ണന്റെയും ഗുരുവായിരുന്നു അദ്ദേഹം. പരശുരാമന്‍ ഭീഷ്മരുമായി യുദ്ധം ചെയ്തതും കര്‍ണന് ബ്രഹ്‌മാസ്ത്രം പകര്‍ന്നുകൊടുത്തതുമെല്ലാം മഹാഭാരതത്തില്‍ വിവരിക്കുന്നുണ്ട്.

മായാസുരന്‍

മായാസുരന്‍

മണ്ഡോദരിയുടെ പിതാവും രാവണന്റെ അമ്മായിയച്ഛനുമായ മായാസുരന്‍ മഹാഭാരതത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഖണ്ടവ വനം തീപിടിച്ച് നശിച്ചപ്പോള്‍ അതിജീവിച്ചത് മായാസുരന്‍ മാത്രമായിരുന്നു. ശ്രീകൃഷ്ണന്‍ ഇത് കണ്ട് മായാസുരനെ കൊല്ലാന്‍ സുദര്‍ശനചക്രം ഉയര്‍ത്തിയപ്പോള്‍ മായാസുരന്‍ അര്‍ജുനന്റെ പക്കലെത്തി അഭയം പ്രാപിച്ചു. അങ്ങനെ ഒരു വാസ്തുശില്പിയായ മായാസുരന്‍ പാണ്ഡവര്‍ക്കായി മായാസഭ രൂപകല്‍പ്പന ചെയ്തു നല്‍കി.

അഗസ്ത്യന്‍

അഗസ്ത്യന്‍

രാവണനുമായുള്ള യുദ്ധത്തിന് മുമ്പ് അഗസ്ത്യ മുനി ശ്രീരാമനെ കണ്ടുമുട്ടുകയും യുദ്ധം ജയിക്കാനുള്ള ആയുധം നല്‍കുകയും ചെയ്തു. ദ്രോണന് 'ബ്രഹ്‌മശിര' എന്ന ആയുധം നല്‍കിയത് അഗസ്ത്യനാണെന്ന് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നു. ഇത് പിന്നീട് അര്‍ജ്ജുനനും അശ്വത്ഥാമാവിനും കൈമാറി.

കുബേരന്‍

കുബേരന്‍

ഏറ്റവും ധനികനായ രാജാവായിരുന്നു കുബേരന്‍ര്‍ എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. രാവണന്റെ മൂത്ത അര്‍ദ്ധസഹോദരനായിരുന്നു കുബേരന്‍. മഹാഭാരതത്തില്‍ ബ്രഹ്‌മാവ് അദ്ദേഹത്തിന് സമ്പത്തിന്റെ ദൈവം എന്ന പദവി നല്‍കി.

ദുര്‍വാസ്സാവ്

ദുര്‍വാസ്സാവ്

രാമന്റെയും സീതയുടെയും വേര്‍പിരിയല്‍ പ്രവചിച്ചയാളാണ് ദുര്‍വാസാവ് മഹര്‍ഷി. വനവാസകാലത്ത് അദ്ദേഹം പാണ്ഡവരെയും സന്ദര്‍ശിച്ചിട്ടുണ്ട്. കുട്ടികളെ ലഭിക്കുന്നതിനായി പാണ്ഡവരുടെ അമ്മയായ കുന്തിക്ക് മന്ത്രം നല്‍കിയത് ദുര്‍വാസാവാണെന്ന് പറയപ്പെടുന്നു.

നാരദന്‍

നാരദന്‍

ഏറ്റവും വലിയ ഋഷിവര്യന്‍മാരില്‍ ഒരാളാണ് നാരദന്‍. രണ്ട് ഇതിഹാസങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നുണ്ട്. മഹാഭാരതത്തില്‍, ഹസ്തിനപുരിയില്‍ ശ്രീകൃഷ്ണന്റെ സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്ത റിഷികളില്‍ ഒരാളായിരുന്നു അദ്ദേഹം. അതേസമയം രാമായണം എഴുതാന്‍ വാല്‍മീകി മഹര്‍ഷിയെ പ്രചോദിപ്പിച്ചതും നാരദനാണ്.

Story first published: Wednesday, April 21, 2021, 10:18 [IST]
X
Desktop Bottom Promotion