സര്‍വ്വപാപങ്ങളും നീക്കും മഹാശിവരാത്രി

ഹിന്ദു വിശ്വാസികള്‍ ആഘോഷിക്കുന്ന മഹത്തായ ഉത്സവമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസമാണ് മഹാശിവരാത്രിയായി ആഘോഷിക്കുന്നത്. പരമേശ്വര പ്രീതിക്കായി ഈ ദിവസം ഭക്തര്‍ ശിവരാത്രി വ്രതം നോല്‍ക്കുന്നു.

ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തില്‍ ചെയ്ത പാപങ്ങളെല്ലാം കഴുകിക്കളയപ്പെടുമെന്ന് വിശ്വാസിക്കപ്പെടുന്നു.ശിവനെ പ്രീതിപ്പെടുത്താനുളള എട്ട് വ്രതങ്ങളില്‍ ഒന്നാണ് ശിവരാത്രി. പിതൃക്കള്‍ക്ക് ബലിയര്‍പ്പിക്കുന്നതും ശിവരാത്രിയുടെ പ്രത്യേകതയാണ്. ശിവരാത്രിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. പുരാണങ്ങള്‍ അനുസരിച്ച് ശിവരാത്രിയുമായി ബന്ധപ്പെട്ട ചില കഥകള്‍ ഇതാ.

നീലകണ്ഠന്‍

നീലകണ്ഠന്‍

പാലാഴി മഥനം നടത്തിയപ്പോള്‍ ലഭിച്ച കാളകൂട വിഷം ലോക രക്ഷയ്ക്കായി പരമശിവന്‍ പാനം ചെയ്തു. ഈ വിഷം ശരീരത്തിലെത്താതിരിക്കാന്‍ ഭാര്യയായ പാര്‍വ്വതി ദേവി അദ്ദേഹത്തിന്റെ കഴുത്തില്‍ മുറുക്കിപ്പിടിച്ചു. വിഷം ഭൂമിയില്‍ വീണ് വിനാശം വരുത്താതിരിക്കാനായി ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം പരമേശ്വരന്റെ കണ്ഠത്തില്‍ ഉറച്ചു നിന്നു. അങ്ങനെ ഭഗവാന് നീലകണ്ഠന്‍ എന്ന പേരും ലഭിച്ചു. പരമശിവന് ആപത്തു വരാതിരിക്കാനായി പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ത്ഥിച്ച ദിവസമാണ് ശിവരാത്രിയായി ആഘോഷിക്കുന്നതെന്നുമാണ് വിശ്വാസം.

പാര്‍വതി-പരമേശ്വര വിവാഹം

പാര്‍വതി-പരമേശ്വര വിവാഹം

മഹാശിവരാത്രിയുടെ ഉത്സവവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഐതിഹ്യങ്ങളിലൊന്നാണ് ശിവന്റെയും പാര്‍വതിയുടേയും വിവാഹത്തിന്റെ കഥ. ഐതിഹ്യമനുസരിച്ച്, ശിവന്‍ പാര്‍വതിയെ വിവാഹം കഴിച്ച ദിവസം ശിവരാത്രി അതായത് ശിവന്റെ രാത്രിയായി ആഘോഷിക്കുന്നു.

ശിവലിംഗ ഉത്ഭവം

ശിവലിംഗ ഉത്ഭവം

ശിവലിംഗത്തിന്റെ ഉദ്ഭവവും മഹാ ശിവരാത്രിയുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. പുരാണം അനുസരിച്ച്, ശിവന്റെ ആദി (ആരംഭം), അന്തം (അവസാനം) എന്നിവ കണ്ടെത്താന്‍ ബ്രഹ്‌മാവും വിഷ്ണും കഠിനമായി പരിശ്രമിച്ചു. ഫാല്‍ഗുണ മാസത്തില്‍ ശിവന്‍ ആദ്യമായി ഒരു ലിംഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം, ഈ ദിവസം അങ്ങേയറ്റം ശുഭമായി കണക്കാക്കുകയും മഹാ ശിവരാത്രി ആയി ആഘോഷിക്കുകയും ചെയ്യുന്നു.

ശിവതാണ്ഡവം

ശിവതാണ്ഡവം

പരമശിവന്‍ ആദ്യമായി താണ്ഡവ നൃത്തം ആടിയ ദിനമായും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. പ്രപഞ്ചസൃഷ്ടിയുടെ നടനം നടന്ന ദിനമായി ശിവരാത്രി അറിയപ്പെടുന്നു. മഹാനടനത്തില്‍ സൃഷ്ടി-സ്ഥിതി-സംഹാരത്തിലൂന്നിയ പ്രപഞ്ചസൃഷ്ടി രൂപപ്പെട്ടു.

കൂവള ഇലകള്‍

കൂവള ഇലകള്‍

ഒരു വേട്ടക്കാരനെ ശിവരാത്രി നാളില്‍ ഒരു സിംഹം പിന്തുടര്‍ന്നു. സിംഹത്തിന്റെ ആക്രമണത്തില്‍ നിന്ന് സ്വയം രക്ഷിക്കാനായി വേട്ടക്കാരന്‍ ഒരു കൂവള മരത്തില്‍ കയറി. തന്റെ ഇരയ്ക്കായി സിംഹം രാത്രി മുഴുവന്‍ മരത്തിന്റെ ചുവട്ടില്‍ കാത്തുനിന്നു. മരത്തില്‍ നിന്ന് വീഴാതിരിക്കാനും ഉണര്‍ന്നിരിക്കാനുമായി വേട്ടക്കാരന്‍ കൂവള മരത്തിന്റെ ഇലകള്‍ പറിച്ചെടുത്ത് താഴെയിട്ടുകൊണ്ടിരുന്നു. മരത്തിന്റെ അടിയില്‍ സ്ഥിതിചെയ്യുന്ന ഒരു ശിവലിംഗത്തിലാണ് ഈ ഇലകള്‍ വീണത്. കൂവള ഇലകള്‍ അര്‍പ്പിച്ചതില്‍ സന്തുഷ്ടനായ ശിവന്‍, വേട്ടക്കാരന്‍ ചെയ്ത എല്ലാ പാപങ്ങള്‍ പൊറുക്കുകയും വേട്ടക്കാരനെ സിംഹത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തു. ശിവരാത്രിയില്‍ കൂവള ഇലകള്‍ സമര്‍പ്പിച്ച് ശിവനെ ആരാധിക്കുന്നതിന്റെ നേട്ടം വിവരിക്കുന്നതാണ് ഈ കഥ.

X
Desktop Bottom Promotion