രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം

പ്രേതബാധയും ദൃഷ്ടിദോഷവുമെല്ലാം അകറ്റുന്ന ഒരു ക്ഷേത്രത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇന്ന് ഞങ്ങള്‍ പറയാന്‍ പോകുന്നത് അത്തരമൊരു ക്ഷേത്രത്തെക്കുറിച്ചാണ്. അതാണ് കര്‍ണാടകയിലെ ശ്രീ ദത്താത്രേയ ക്ഷേത്രം. ഗംഗാപൂര്‍ ദത്താത്രേയ ക്ഷേത്രത്തില്‍ എത്തിയാല്‍ നിങ്ങള്‍ തീര്‍ച്ചയായും മന്ത്രവാദവും ആത്മാക്കളും സത്യമാണെന്ന് വിശ്വസിച്ചുപോകും. കാരണം പ്രേതബാധ പിടിപെട്ട നിരവധി പേരാണ് ഈ ക്ഷേത്രത്തിലെത്തുന്നത്. ദോഷങ്ങളും ബ്ലാക്ക് മാജിക് ദോഷഫലങ്ങളും ഇല്ലാതാക്കുന്നതിന് പേരുകേട്ട ക്ഷേത്രമാണിത്.

ഹിന്ദുമതത്തിലെ ത്രിമൂര്‍ത്തികളായ ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ എന്നിവരുടെ അവതാരമായി കണക്കാക്കപ്പെടുന്ന ദത്താത്രേയനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യമാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തുംഗഭദ്ര നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണേശന്‍, ശിവന്‍, പാര്‍വതി ദേവി തുടങ്ങിയ വിവിധ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന നിരവധി ചെറിയ ആരാധനാലയങ്ങളും ക്ഷേത്രത്തിനുള്ളിലുണ്ട്. ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ഹൊയ്സാല, ദ്രാവിഡ ശൈലികളുടെ ഒരു സംയോജനമാണ്. ക്ഷേത്ര ചുവരുകളിലെ സങ്കീര്‍ണ്ണമായ കൊത്തുപണികളിലും ശില്‍പങ്ങളിലും ഇത് പ്രകടമാണ്. ദത്താത്രേയ ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

Dattatreya Temple

ദുരാത്മാക്കളില്‍ നിന്ന് മോചിപ്പിക്കുന്ന സ്ഥലം

ആത്മാക്കളെ ഭരിക്കുന്ന ഒരു ആത്മീയ പറുദീസയാണ് ഗംഗാപൂര്‍ ക്ഷേത്രം. മന്ത്രവാദത്തിന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം നേടാന്‍ ഗംഗാപൂര്‍ ക്ഷേത്രം പ്രസിദ്ധമാണ്. ദുരാത്മാക്കളെ അകറ്റാനായി നിരവധി ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുകയും അവര്‍ക്കെല്ലാം അതില്‍ നിന്ന് മോചനം ലഭിക്കുകയും ചെയ്യുന്നു.

ഗുരു ദത്താത്രേയന്‍

ഗുജറാത്ത്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നാഥ സമ്പ്രദായക്കാര്‍, അഘോരി, നാഗ സാധുക്കള്‍, ദശലക്ഷക്കണക്കിന് ഭക്തര്‍ എന്നിവരുടെ ആദ്യ ഗുരുവാണ് ദത്താത്രേയന്‍.

പവിത്രമായ അത്തിമരം

നരസിംഹ സരസ്വതി മഹര്‍ഷി വര്‍ഷങ്ങളോളം ധ്യാനിച്ചിരുന്ന ഒരു അത്തിമരം ഇവിടെയുണ്ട്. നദികളിലെ പുണ്യസ്‌നാനത്തിനു ശേഷം ഭക്തര്‍ മരത്തിനു മുന്നിലെത്തി പ്രണാമം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

ഭസ്മ ആചാരം

ഇവിടെ നടക്കുന്ന ആചാരങ്ങളില്‍ ഭസ്മത്തിന് വളരെ പ്രാധാന്യമുണ്ട്. ഗംഗാപൂരിലെ വിഭൂതി ദുരാത്മാക്കളില്‍ നിന്ന് മോചിപ്പിക്കുമെന്ന് അറിയപ്പെടുന്നു. അതിനാല്‍ ഇവിടെയെത്തുന്ന ഭക്തര്‍ അത്തിമരത്തിന് മുമ്പില്‍ പ്രാര്‍ത്ഥിച്ച ശേഷം ഭക്തര്‍ ഈ ഭസ്മം പുരട്ടുന്നു. പലരും ഭസ്മം വീട്ടിലേക്കും കൊണ്ടുപോകുന്നു.

ചരണ പാദുകങ്ങള്‍

ശ്രീ നരസിംഹ സരസ്വതിയുടെ ചരണ പാദുകങ്ങള്‍ മഠത്തില്‍ സൂക്ഷിച്ചിരിക്കുന്നു, ഭസ്മം പ്രയോഗിച്ച ശേഷം ഭക്തര്‍ ശ്രീ സരസ്വതിയുടെ പാദുകങ്ങള്‍ക്ക് മുന്നില്‍ ഇരിക്കുന്നു. തുടര്‍ന്ന് ഗുരു ചരിത്രം വായിക്കുന്നു. എന്തെങ്കിലും പ്രത്യേക ആഗ്രഹം മനസ്സില്‍ ഉണ്ടെങ്കില്‍, അവര്‍ 3 മുതല്‍ 7 ദിവസം വരെ അവിടെ ഇരുന്ന് അവരുടെ ആഗ്രഹം ധ്യാനിച്ച് ഗുരുചരിത്രം പാരായണം ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ആഗ്രഹസാഫല്യം കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ചരണ പാദുകങ്ങള്‍ക്ക് രോഗശാന്തി ശക്തിയുണ്ട്. ദത്താത്രേയന്‍ തന്റെ ചരണ്‍ പാദുകങ്ങളിലൂടെ ഭക്തരുമായി സംസാരിക്കുന്നതായി ആളുകള്‍ക്ക് തോന്നുന്നു.

ആരതി

ഈ ക്ഷേത്രത്തില്‍ നടത്തുന്ന മധ്യാഹ്ന ആരതിയെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ഉച്ചസമയത്തിന് തൊട്ടുമുമ്പ്, ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഗോപുരത്തിന് മുകളില്‍ സൂര്യന്‍ കൃത്യമായി കടന്നുപോകുമ്പോള്‍, അന്തരീക്ഷം മാറുന്നു. ആരതി ആരംഭിക്കുമ്പോള്‍, നെഗറ്റീവ് ഊര്‍ജ്ജം പിടികൂടിയ ആളുകള്‍ നിലവിളിക്കാനും ശപിക്കാനും തുടങ്ങുന്നു. വളരെ മോശമായ ഭാഷയില്‍ അലമുറയിടുന്നു. തങ്ങളുടെ കുടുംബത്തെയും ദൈവങ്ങളെയും മാതാപിതാക്കളെയും ശപിക്കുന്നു. ദത്താത്രേയന്റെ സ്വാധീനമാണ് ഇതിന് കാരണം.

ആരതിയുടെ ശബ്ദം അതിന്റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍, ബാധ കൂടിയ ആളുകള്‍ അസ്വസ്ഥരാകുകയും ചുവരുകളില്‍ തലയിടുകയും ചെയ്യുന്നു. ഇവര്‍ ഒരു തൂണില്‍ കയറി 'എന്നെ വിടൂ' എന്ന് അലറാന്‍ തുടങ്ങുന്നു. അവര്‍ മൂന്നു പ്രാവശ്യം തൂണിനു മുകളില്‍ കയറിയാല്‍, അവര്‍ക്ക് ദുരാത്മാക്കളില്‍ നിന്ന് മോചനം ലഭിക്കും. ഈ ആരതി സാധാരണയായി വ്യാഴാഴ്ചകളിലാണ് നടത്തുന്നത്. ആരതി നിര്‍ത്തുമ്പോള്‍, ബാധ കൂടിയ ആളുകള്‍ നിലത്ത് വീഴുകയും കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം അവര്‍ ബാധയൊഴിഞ്ഞ് ഒന്നും സംഭവിക്കാത്തതുപോലെ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നു.

Story first published: Wednesday, April 24, 2024, 11:30 [IST]
X
Desktop Bottom Promotion