കോവിഡ് വന്നാല്‍ ആണിനും പെണ്ണിനും വ്യത്യസ്ത ലക്ഷണം; പഠനം പറയുന്നത്

കൂടുതല്‍ കൂടുതല്‍ പഠിക്കുംതോറും കോവിഡിനെക്കുറിച്ചുള്ള പുതിയ പുതിയ വിവരങ്ങള്‍ ദിവസവും ലോകത്തിനു മുന്നില്‍ വെളിപ്പെടുകയാണ്. പകര്‍ച്ചവ്യാധി തിരിച്ചറിഞ്ഞ് ഒന്നര വര്‍ഷത്തിനിപ്പുറവും കോവിഡ് വൈറസ് പലയിടത്തും പിടിതരാതെ കുതിക്കുകയും ചെയ്യുന്നുണ്ട്. രണ്ടാം തരംഗം കഴിഞ്ഞ് ഒരു മൂന്നാം തരംഗത്തെ കാത്തിരിക്കുകയാണ് ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും. വൈറസിനെ തടയാനായി വികസിപ്പിച്ച വാക്‌സിനുകളാണ് നിലവില്‍ ശാസ്ത്രലോകത്തിന്റെ ഏറ്റവും വലിയ ആയുധം. വകഭേദങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് കോവിഡിനെ കൂടുതല്‍ ഭീകരമാക്കുന്നത് എന്ന് ഇതിനകം വ്യക്തമായതാണ്. കോവിഡ് ലക്ഷണങ്ങളിലും ഇത്തരം വകഭേദങ്ങള്‍ സ്വാധീനം ചെലുത്തുന്നു.

പനി, വരണ്ട ചുമ, തലവേദന, ശ്വാസതടസം, മണം -രുചി എന്നിവ നഷ്ടപ്പെടല്‍, തൊണ്ടവേദന, ക്ഷീണം, ചെങ്കണ്ണ് എന്നിവയെല്ലാം കോവിഡിന്റെ ആദ്യകാല ലക്ഷണങ്ങളായി കണക്കാക്കിയവയാണ്. മിക്ക കോവിഡ് കേസുകളിലും ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. അടുത്തിടെ നടത്തിയ ഒരു പഠനം ഈ ലക്ഷണങ്ങളെയെല്ലാം ഒന്ന് വിശകലനം ചെയ്തു. അതില്‍ കണ്ടെത്തിയത് കോവിഡ് ലക്ഷണങ്ങള്‍ പ്രായം അനുസരിച്ചും ലിംഗഭേദം അനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നാണ്.

കോവിഡ് ലക്ഷണങ്ങളിലെ മാറ്റം

കോവിഡ് ലക്ഷണങ്ങളിലെ മാറ്റം

ദി ലാന്‍സെറ്റ് ഡിജിറ്റല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണമാണ് ഈ നിഗമനം വെളിപ്പെടുത്തിയത്. ആദ്യകാല കോവിഡ് അണുബാധയുടെ ലക്ഷണങ്ങള്‍ പ്രായ വിഭാഗങ്ങള്‍ക്കനുസരിച്ചും പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കാമെന്ന് ഇതില്‍ സൂചിപ്പിക്കുന്നു. ഈ വ്യത്യാസങ്ങള്‍ പ്രായമായവരെ (60-80 വയസ്സിനു മുകളിലുള്ളവര്‍) അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ (16-59 വയസ്സ്) ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നു. കൂടാതെ കോവിഡ് -19 അണുബാധയുടെ ആദ്യഘട്ടങ്ങളില്‍ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാര്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങളും കാണിക്കുന്നു.

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ലക്ഷണം

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത ലക്ഷണം

പുരുഷന്മാര്‍ക്ക് ശ്വാസതടസ്സം, ക്ഷീണം, വിറയല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. അതേസമയം സ്ത്രീകള്‍ക്ക് മണം നഷ്ടം, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ എന്നിവയ്ക്കുള്ള സാധ്യതയാണ് കൂടുതലായി കണ്ടുവരുന്നത്. ആദ്യകാല കോവിഡ് ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഒരു കുടുംബത്തിലോ വീട്ടിലോ ഉള്ള ഓരോ അംഗത്തിനും വ്യത്യസ്തമായി ലക്ഷണങ്ങള്‍ കാണപ്പെടുമെന്ന് മനസിലാക്കുക.

പഠനം നടത്തിയത്

പഠനം നടത്തിയത്

ഏപ്രില്‍ 20 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള കോവിഡ് രോഗലക്ഷണ പഠന ആപ്ലിക്കേഷനില്‍ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി സംഘം വിശകലനം ചെയ്തത്. കോവിഡ് ആദ്യകാല ലക്ഷണങ്ങള്‍ മാതൃകയാക്കിയ അവര്‍ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത ലക്ഷണങ്ങള്‍ പരിശോധിച്ചതില്‍ 80 ശതമാനം കേസുകളും വിജയകരമായി കണ്ടെത്തി. പിന്നീട് മെഷീന്‍ ലേണിംഗ് ഉപയോഗിച്ച് കോവിഡ് അണുബാധയുടെ ആദ്യ ലക്ഷണങ്ങള്‍ താരതമ്യം ചെയ്തു.

പ്രായം, ലിംഗഭേദം, ആരോഗ്യസ്ഥിതി

പ്രായം, ലിംഗഭേദം, ആരോഗ്യസ്ഥിതി

പ്രായം, ലിംഗഭേദം, ആരോഗ്യസ്ഥിതി എന്നിവ പോലുള്ള വ്യക്തിയെക്കുറിച്ചുള്ള ചില സവിശേഷതകള്‍ ഉള്‍പ്പെടുത്താന്‍ ഈ മോഡലിന് കഴിഞ്ഞു. കൂടാതെ ആദ്യകാല കോവിഡ് അണുബാധയുടെ ലക്ഷണങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ വ്യത്യസ്തമാണെന്നും ഇതില്‍ വ്യക്തമായി. പഠനത്തില്‍ 18 രോഗലക്ഷണങ്ങളാണ് സംഘം പരിശോധിച്ചത്.

കോവിഡ് സാധാരണ ലക്ഷണങ്ങള്‍

കോവിഡ് സാധാരണ ലക്ഷണങ്ങള്‍

കോവിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യകാല ലക്ഷണമായി കണ്ടെത്തിയത് ഗന്ധം നഷ്ടപ്പെടല്‍, നെഞ്ചുവേദന, തുടര്‍ച്ചയായ ചുമ, വയറുവേദന, കാലിലെ കുമിളകള്‍, കണ്ണ് വേദന, അസാധാരണമായ പേശി വേദന എന്നിവയാണ്. എന്നിരുന്നാലും, 60 വയസ്സിനു മുകളിലുള്ള ആളുകളില്‍ മണം നഷ്ടപ്പെടുന്നുവെങ്കിലും 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് കാണിച്ചെന്നു വരില്ല. രോഗത്തിന്റെ അറിയപ്പെടുന്ന ലക്ഷണമായിരുന്നിട്ടും പനി ഏത് പ്രായത്തിലുമുള്ള രോഗികളിലും ആദ്യ ലക്ഷണമായി കണ്ടിരുന്നില്ല.

കോവിഡ് കണക്കുകള്‍

കോവിഡ് കണക്കുകള്‍

ലോകത്ത് ഇതിനകം 20 കോടിയിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചു. 42 ലക്ഷത്തിലധികം പേര്‍ മരണത്തിനിരയായി. അമേരിക്കയാണ് കോവിഡ് കേസുകളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം. തൊട്ടുപിന്നിലുള്ളത് നമ്മുടെ ഇന്ത്യയും. അമേരിക്കയില്‍ 6 ലക്ഷത്തിലധികം പേരും ഇന്ത്യയില്‍ 4 ലക്ഷത്തിലധികം പേരും കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയില്‍ നിലവില്‍ 3 കോടിയിലധികം പേര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

കോവിഡ് വൈറസിനെതിരായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുക. സാമൂഹിക അകലം പാലിക്കുന്നതിനു പുറമേ, പതിവായി മാസ്‌ക് ധരിക്കുകയും കൈകള്‍ സാനിറ്റൈസ് ചെയ്യുകയും ചെയ്യേണ്ടതാണ്. പ്രതിരോധമാണ് വൈറസില്‍ നിന്ന് രക്ഷനേടാനുള്ള പോംവഴി.

X
Desktop Bottom Promotion