നിപ വൈറസ് വ്യാപനം അറിയേണ്ടതെല്ലാം

ഇപ്പോള്‍ കണ്ടുവരുന്ന പല പകര്‍ച്ചവ്യാധികളും മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ പടരുന്നവയാണ്.

By Staff

പെട്ടെന്ന് കൂടുതല്‍ ആളുകള്‍ക്ക് ഉണ്ടാവുകയോ പടരുകയോ ചെയ്യുന്ന രോഗങ്ങളാണ് പകര്‍ച്ചവ്യാധികള്‍. പുതുതായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങള്‍ മാത്രമല്ല ഇക്കൂട്ടത്തില്‍ വരുന്നത്, ഇടയ്ക്കിടെ തലപൊക്കുന്ന രോഗങ്ങളെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. എന്തുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുന്നത്? രോഗവ്യാപനം വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു.

t

രോഗാണുവിന്റെ സാന്നിധ്യം കൊണ്ടുമാത്രം രോഗമുണ്ടാവില്ല. രോഗം പകരുന്ന മാധ്യമം, രോഗാണുവാഹി, പരിസ്ഥിതി ഇവയെല്ലാം പ്രധാനമാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, രാജ്യാന്തര യാത്രകളും കച്ചവടവും, അനുദിനം വികസിക്കുന്ന സാങ്കേതിക വിദ്യ, വ്യാവസായിക മുന്നേറ്റം, മരുന്നുകളെ പ്രതിരോധിക്കാനുള്ള രോഗാണുക്കളുടെ ശേഷി, പൊതു ആരോഗ്യ സംവിധാനങ്ങളുടെ തകര്‍ച്ച എന്നിവയെല്ലാം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഇപ്പോള്‍ കണ്ടുവരുന്ന പല പകര്‍ച്ചവ്യാധികളും മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ പടരുന്നവയാണ്. മൃഗങ്ങളുമായി മനുഷ്യര്‍ അടുത്തിടപഴകാന്‍ തുടങ്ങിയതിന് ശേഷമാണ് മൃഗങ്ങളില്‍ നിന്ന് രോഗാണുക്കള്‍ മനുഷ്യരിലേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. മുമ്പ് കാടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന മൃഗങ്ങളെ ഏത് പകര്‍ച്ചവ്യാധി ബാധിച്ചാലും അത് മനുഷ്യരില്‍ എത്തുമായിരുന്നില്ല. വ്യാവസായികാടിസ്ഥാനത്തില്‍ വളര്‍ത്തുന്നതിന് ഉത്പാദിപ്പിക്കുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും പ്രതിരോധശേഷി താരതമ്യേന കുറവായിരിക്കും. ഇവയെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനാല്‍ അണുബോധ കാട്ടുതീ പോലെ പടരുന്നത് സ്വാഭാവികമാണ്. ഇവയുമായി അടുത്തിടപഴകുന്ന മനുഷ്യര്‍ക്കും രോഗബാധയുണ്ടാകും. ഇങ്ങനെ രോഗം കൂടുതല്‍ ആളുകളിലെത്തും.

r

നിപ വൈറസ് മലേഷ്യയില്‍

മലേഷ്യയിലെ പെരാകിലാണ് നിപ വൈറസിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. 1998 സെപ്റ്റംബറിനും 1999 മെയ്ക്കും ഇടയില്‍ രോഗവ്യാപനം തടയുന്നതിനായി 1.1 ദശലക്ഷം പന്നികളെ കൊന്നൊടുക്കേണ്ടി വന്നു. ഏകദേശം 257 മനുഷ്യര്‍ക്ക് വൈറസ് ബാധയേറ്റു. ഇതില്‍ 105 പേരുടെ നില അതീവ ഗുരുതരമായിരുന്നു. പന്നികളില്‍ പനിയും ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമാണ് കണ്ടത്. അധികം വൈകാതെ ഇവ മരണത്തിന് കീഴടങ്ങാനും തുടങ്ങി. മനുഷ്യരിലെ പ്രധാന ലക്ഷണങ്ങള്‍ പനി, തലവേദന, ക്ഷീണം, ഓര്‍മ്മക്കുറവ് മുതലായവയായിരുന്നു.

രോഗബാധയുണ്ടായി 48 മണിക്കൂറിനുള്ളില്‍ രോഗി അബോധാവസ്ഥയിലാകുന്ന സംഭവങ്ങളും ഉണ്ടായി. ഇതേതുടര്‍ന്ന് മലേഷ്യയില്‍ കുറഞ്ഞത് 115 പേര്‍ മരിച്ചതായാണ് കണക്ക്. ഇതിന് പുറമെ മലേഷ്യയില്‍ നാട്ടിലേക്ക് മടങ്ങിയ രണ്ട് കര്‍ഷകത്തൊഴിലാളികളും സിംഗപ്പൂരിലെ ഒരു അറവുശാലയിലെ ജീവനക്കാരനും നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. മലേഷ്യയില്‍ പിന്നീടും നിരവധി മരണങ്ങളുണ്ടായി. പന്നി വളര്‍ത്തലുമായി നേരിട്ട് ബന്ധമുണ്ടായിരുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്.

y

നേരത്തേ അറിയപ്പെടാതിരുന്ന പാരാമൈക്‌സോവൈറൈഡെ കുടുംബത്തില്‍പ്പെട്ട വൈറസാണ് രോഗഹേതുവെന്ന് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ & പ്രിവന്റ്ഷനില്‍ നടന്ന പരിശോധനയില്‍ വ്യക്തമായി. ഹെന്‍ഡ്ര വൈറസുമായി സാമ്യമുണ്ടായിരുന്ന ഇതിന് നിപ എന്ന് പേരുനല്‍കുകയായിരുന്നു. 1994-ല്‍ ഓസ്‌ട്രേലിയയില്‍ കുതിരകളിലും മനുഷ്യരിലും കണ്ടെത്തിയ വൈറസ് ആയിരുന്നു ഹെന്‍ഡ്ര. പിന്നീട് പന്നികളിലും പട്ടികളിലും നടത്തിയ പരിശോധനയിലും നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പൂച്ചകളെയും നിപ വൈറസ് ബാധിക്കുമെന്ന് തുടര്‍പഠനങ്ങളില്‍ വ്യക്തമായി.

പന്നികളെ പാര്‍പ്പിച്ചിരുന്ന ഫാമിന് സമീപത്തും അവ സഞ്ചരിച്ചിരുന്ന സ്ഥലങ്ങളിലുമാണ് രോഗബാധ ആദ്യമുണ്ടായത്. ഫാമുകളില്‍ വായ്-മൂക്ക് എന്നിവിടങ്ങള്‍ വഴിയാണ് രോഗം പടര്‍ന്നത്. വൈറസ് ബാധിച്ച പട്ടികളും പൂച്ചകളും കൃഷിയിടങ്ങളിലും മറ്റും അലഞ്ഞുനടന്നതിന്റെ ഫലമായി തൊഴിലാളികള്‍ക്ക് രോഗബാധയുണ്ടായി. പന്നികളെ കയറ്റി പോയ ലോറികളും രോഗാണുവിനെ മറ്റിടങ്ങളിലെത്തിച്ചു.

1996 മുതല്‍ മലേഷ്യയില്‍ പന്നികളിലുണ്ടാകുന്ന പകര്‍ച്ചവ്യാധിക്ക് പ്രധാന കാരണം നിപ വൈറസ് ആണെന്ന് തുടര്‍ പഠനങ്ങളില്‍ കണ്ടെത്തി. എന്നാല്‍ ഇതിനെ പുതിയൊരു രോഗമായി പരിഗണിച്ചിരുന്നില്ല. കാരണം ഇതിന്റെ ലക്ഷണങ്ങളും പന്നികളെ ബാധിക്കുന്ന മറ്റ് രോഗങ്ങളുടെ ലക്ഷണങ്ങളും ഏതാണ്ട് സമാനമായിരുന്നു.

f

നിപ ബാധയുടെ സാമ്പത്തിക- സാമൂഹിക ആഘാതം

രോഗബാധ മലേഷ്യയിലെ പന്നിവളര്‍ത്തല്‍ വ്യവസായത്തെ തകര്‍ത്തുതരിപ്പണമാക്കി. രോഗം ബാധിച്ച 257 മനുഷ്യരില്‍ 105 പേരും പന്നിവളര്‍ത്തലുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരായിരുന്നു. രോഗനിയന്ത്രണത്തിന് വേണ്ടി പന്നികളെ കൂട്ടത്തോടെ കൊന്നത് ആഭ്യന്തര- അന്താരാഷ്ട്ര വിപണികളെ സാരമായി ബാധിച്ചു.

t

അനുബന്ധ വ്യവസായങ്ങള്‍ക്കും ഇത് വലിയ നഷ്ടമുണ്ടാക്കി. കൊന്നൊടുക്കിയ 1.1 ദശലക്ഷം പന്നികള്‍ക്ക് നഷ്ടപരിഹാരമായി സര്‍ക്കാര്‍ 35 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിതരണം ചെയ്തു. രോഗനിയന്ത്രണത്തിനായി ഏകദേശം 136 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവായതായാണ് കണക്കുകള്‍. പന്നിവളര്‍ത്തല്‍ വ്യവസായത്തില്‍ നിന്ന് നികുതിയായി ലഭിക്കേണ്ടിയിരുന്ന 105 ദശലക്ഷം അമേരിക്കന്‍ ഡോളറും മലേഷ്യന്‍ സര്‍ക്കാരിന് നഷ്ടമായി. രോഗബാധ തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍, ബാങ്കുകള്‍ എന്നിവ ഒഴിപ്പിച്ചു. ഇതുമൂലമുണ്ടായ നഷ്ടം വേറെ. പന്നിവളര്‍ത്തല്‍ വ്യവസായം തകര്‍ന്നതോടെ മലേഷ്യയില്‍ ഏകദേശം 36000 പേര്‍ക്ക് തൊഴില്‍ നഷ്ടമായി.

7

നിപ വൈറസ് ബാധ ഉണ്ടാകുന്നതിന് മുമ്പ് മലേഷ്യയിലെ പന്നികളുടെ എണ്ണം 2.4 ദശലക്ഷമായിരുന്നു. രോഗബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 896 ഫാമുകളിലെ 901228 പന്നികളെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ നശിപ്പിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി 50 ഫാമുകളിലെ പന്നികളെ കൂടി കൊന്നു. ഇതുമൂലമുണ്ടായ ആകെ നഷ്ടം 97 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ആയിരുന്നു. സിംഗപ്പൂര്‍, ഹോംകോങ് എന്നിവിടങ്ങളിലേക്ക് മലേഷ്യ പന്നികളെ കയറ്റി അയക്കുന്നുണ്ടായിരുന്നു. കയറ്റുമതി നിലച്ചതോടെ 120 ദശലക്ഷം ഡോളറിന്റെ നഷ്ടമാണുണ്ടായത്. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷം മലേഷ്യയില്‍ പന്നിയിറച്ചിയുടെ ഉപയോഗത്തില്‍ 80 ശതമാനം കുറവുണ്ടായി. ഇത് ഫാം ഉടമകള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചു.
77

ഇതോടെ മലേഷ്യയിലെ പന്നിവളര്‍ത്തലിന്റെ തലവര തന്നെ മാറി. ഇപ്പോള്‍ ചില പ്രത്യേക ഭാഗങ്ങളില്‍ മാത്രമാണ് പന്നി കൃഷി അനുവദിച്ചിട്ടുള്ളത്. നിപ വൈറസ് ബാധയെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ഇവ രോഗം പരത്തുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. രോഗം ബാധിച്ച പന്നികളില്‍ നിന്ന് പട്ടികളില്‍ നിപ വൈറസ് എത്തിയിട്ടുണ്ട്. എന്നാല്‍ പട്ടികള്‍ക്കിടയില്‍ രോഗവ്യാപനം ഉണ്ടാകുമെന്നതിന് തെളിവുകളില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion