Nipah Virus: മരണം പതിയിരിക്കുന്ന ഈ പേരിന് പിന്നില്‍ ഒരു ഗ്രാമത്തിന്റെ ആയുസ്സെടുത്ത സത്യങ്ങള്‍

Nipah Virus: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരു ജീവന്‍ ഇല്ലാതായിരിക്കുകയാണ്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന പതിനാല് വയസ്സുകാരനാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. സംസ്ഥാനത്ത് അഞ്ചാമത്തെ പ്രാവശ്യമാണ് നിപ ബാധിക്കുന്നത്. 2018-ലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018 മെയ് 2 മുതല്‍ 29 വരെ കോഴിക്കോട് പേരാമ്പ്ര താലൂക്കിലുള്‍പ്പടെ 17 പേരാണ് മരണത്തിന് കീഴടങ്ങിയത്. അന്നത്തെ മരണ നിരക്കും വളരെ കൂടുതലായിരിക്കും.

പിന്നീട് അടുത്ത വര്‍ഷവും വീണ്ടും രോഗബാധയെത്തി. എന്നാല്‍ 23 വയസ്സ് പ്രായമുള്ള എറണാകുളം സ്വദേശിയായ ആ വ്യക്തിയില്‍ രോഗം ഒതുങ്ങി നിന്നു. അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. കൊവിഡ് കാലത്താണ് പിന്നീട് രോഗം വീണ്ടും എത്തിയത്. അന്ന് വെറും 12 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ത്ഥിയുടെ ജീവന്‍ രോഗം കവര്‍ന്നു. അടുത്ത വര്‍ഷവും രോഗം എത്തിയെങ്കിലും മരണത്തിലേക്ക് ആരേയും വിട്ടുകൊടുക്കാതെ നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ സഹായിച്ചു. പിന്നീട് ഈ വര്‍ഷവും നിപ 14 വയസ്സുകാരന്റെ സ്വപ്‌നങ്ങളെ തട്ടിത്തെറിപ്പിച്ച് മരത്തിലേക്ക് എത്തിച്ചു.

Nipah Virus

നിപയുടെ ചരിത്രം
മാരകവൈറസാണ് നിപ എന്ന് ഈ അഞ്ച് വര്‍ഷത്തെ അനുഭവത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അടുത്തിടെ പല പ്രദേശങ്ങളിലും ആശങ്ക സൃഷ്ടിച്ച് ഭീതിയുണ്ടാക്കാന്‍ രോഗത്തിന് കഴിഞ്ഞു. 1998-ല്‍ മലേഷ്യയിലെ കംപുങ് സുംഗൈ നിപാ ഗ്രാമത്തിന്റെ പേരിലാണ് നിപ വൈറസ് അറിയപ്പെടുന്നത്. ഒരു ഗ്രാമത്തെ തന്നെ ഇല്ലാതാക്കിയ കഥയാണ് അതിന് പിന്നിലുള്ളത്. അവിടെ 1998-ലാണ് ആദ്യമായി നിപ വൈറസ് തിരിച്ചറിഞ്ഞത്. പന്നിക്കര്‍ഷകര്‍ക്കും പന്നികളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയവര്‍ക്കും ഉണ്ടായ കടുത്ത ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയായിരുന്നു ആദ്യ ലക്ഷണം.

രോഗം കഠിനമാവുമ്പോള്‍
നിപയാണ് എന്ന കാര്യം ആദ്യമായി തിരിച്ചറിഞ്ഞപ്പോഴേക്കും ഗുരുതര പ്രത്യാഘാതങ്ങള്‍ സംഭവിച്ചിരുന്നു. പന്നിയുമായി അടുത്തിടപഴകിയിരുന്ന കര്‍ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കടുത്ത ശ്വാസകോശ സംബന്ധമായ രോഗവും മസ്തിഷ്‌ക ജ്വരവും ബാധിച്ചു. പ്രാരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയാന്‍ സാധിക്കാതെ പോയത് മൂലം 100-ലധികം മരണങ്ങള്‍ സംഭവിച്ചു. ഇത് കൂടാതെ അവരുമായി ബന്ധപ്പെട്ടിരുന്ന നിരവധി പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.

വൈറസ് പടരാന്‍ കാരണമായത്
മലേഷ്യയില്‍ വൈറസ് പടരാന്‍ കാരണമായത് രോഗാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതും രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ഇടപെടലുകളും ആണ്. ഇത് കൂടാതെ അവയുടെ ശരീരസ്രവങ്ങളുമായോ അല്ലെങ്കില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടേയോ വൈറസ് പടരുന്നു. പറക്കുന്ന കുറുക്കന്മാര്‍ എന്നും അറിയപ്പെടുന്ന പഴംതീനി വവ്വാലുകളാണ് നിപയുടെ പ്രഭവ കേന്ദ്രം. മറ്റ് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും വൈറസ് പരത്തുന്നതിന് ഇത്തരം വവ്വാലുകള്‍ക്ക് സാധിക്കുന്നു.

നിപ വൈറസ് സംക്രമണം
നിപ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. രോഗബാധിതനായ വ്യക്തിയുടെ ശ്വസന തുള്ളികളുമായോ ശരീര സ്രവങ്ങളുമായോ അടുത്തിടപഴകുന്നവര്‍ക്ക് രോഗബാധ ഉണ്ടാവാം. അത് മാത്രമല്ല രോഗബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും രോഗം ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കൃത്യമായ മുന്‍കരുതല്‍ എടുത്ത് വേണം രോഗിയെ ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനും.

ലക്ഷണങ്ങള്‍
പനി, തലവേദന, മയക്കം, ഛര്‍ദ്ദി, മാനസിക വിഭ്രാന്തി എന്നിവയാണ് നിപ വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ പ്രകടമായി കഴിഞ്ഞാല്‍ രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് അധികം സമയം വേണ്ട. ഇവര്‍ 24-48 മണിക്കൂറിനുള്ളില്‍ കോമയിലേക്ക് എത്തുന്നു. നിപ വൈറസ് ബാധയ്ക്ക് നിലവില്‍ പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലാത്തതും രോഗാവസ്ഥ ഗുരുതരമാക്കുന്നു.

പ്രതിരോധ നടപടികള്
രോഗവ്യാപനം തടയുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും നിപ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി രോഗബാധിതരായ വ്യക്തികളെ പരിചരിക്കുന്നതിന് മുന്‍കരുതല്‍ എടുക്കണം. പലപ്പോഴും വവ്വാലുകള്‍ കടിച്ചതിന്റെ ബാക്കി പഴങ്ങള്‍ കഴിക്കാതിരിക്കുന്നതിനും രോഗികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്യുമ്പോള്‍ ശുചിത്വം പാലിക്കുന്നതിനും ശ്രദ്ധിക്കണം. ഒരു കാരണവശാലും മാസ്‌ക് ഇല്ലാതെ രോഗികളോട് ഇടപഴകാന്‍ പാടില്ല എന്ന് മാത്രമല്ല വ്യക്തമായ അകലം പാലിക്കുകയും വേണം.

ആഗോള പ്രതിസന്ധി
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിപ വൈറസിനെ ഗവേഷണത്തിനുള്ള മുന്‍ഗണനപ്പട്ടിക പ്രകാരം കണക്കാക്കിയിട്ടുണ്ട്. മലേഷ്യ, ബംഗ്ലദേശ്, ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് നിപ ബാധിച്ചത്. ഓരോ രോഗാവസ്ഥയും നമുക്കുണ്ടായിരിക്കേണ്ട ആരോഗ്യ സംവിധാനങ്ങളെ ഉയര്‍ത്തിക്കാണിക്കുന്നതാണ്. നിപ വൈറസിന് ഫലപ്രദമായ ചികിത്സകളും വാക്‌സിനുകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. വൈറസിന്റെ ജനിതക ഘടനയും ട്രാന്‍സ്മിഷന്‍ പാറ്റേണുകളും അതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്നും എങ്ങനെ മികച്ച പ്രതിരോധം തീര്‍ക്കാം എന്നും പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, July 22, 2024, 14:21 [IST]
X
Desktop Bottom Promotion