എച്ച് എം പി വി : ഭയപ്പെടേണ്ടതായി ഒന്നുമില്ല, പ്രധാനമായും അറിയേണ്ടത്‌ ഇക്കാര്യങ്ങള്‍

ചൈനയില്‍ അടുത്ത ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എച്ച് എം പി വി എന്ന വൈറസ് ബാധ നാം കരുതുന്നത് പോലെ ഭയപപ്പെടേണ്ട ഒരു സാഹചര്യം ഉണ്ടാക്കുന്നില്ല. ഇത് ഉറപ്പിക്കുന്നത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയിലും അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. എന്നാല്‍ ഇതില്‍ ഭയക്കേണ്ടതായി ഒന്നുമില്ലെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ശ്വസന വൈറസായ ഹ്യൂമന്‍ മെറ്റാപ്ന്യൂമോ വൈറസിന്റെ (എച്ച്എംപിവി) ഇന്ത്യയില്‍ എട്ട് മാസമായ കുഞ്ഞിനെയാണ് ആദ്യം ബാധിച്ചത്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും രാജ്യത്തില്ലെന്നും എല്ലാം സാധാരണ പോലെയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്. എച്ച് എം പി വി വൈറസിനെക്കുറിച്ചും പ്രധാനപ്പെട്ട ചില സംഭവങ്ങളെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം.

HMPV Cases in India

ആദ്യത്തെ രണ്ട് കേസുകള്‍
എച്ച്എംപിവിയുടെ ഇന്ത്യയിലെ ആദ്യത്തെ രണ്ട് കേസുകള്‍ തിങ്കളാഴ്ചയാണ് ബാംഗ്ലൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂന്ന് മാസവും എട്ടു മാസവും പ്രായമുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് ബ്രോങ്കോപ് ന്യുമോണിയയുടെ ചരിത്രമുണ്ട്. എങ്കിലും അതില്‍ ഒരാള്‍ ഡിസ്ചാര്‍ജ് ആവുകയും എട്ട് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിക്ക് സുഖം പ്രാപിച്ച് വരുകയും ചെയ്യുന്നു.

അഹമ്മദാബാദില്‍ സ്ഥിരീകരിച്ചു
ഇന്ത്യയില്‍ എച്ച്എംപിവിയുടെ മൂന്നാമത്തെ കേസ് എന്ന് പറയുന്നത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥീരികരിച്ചതാണ്. അഹമ്മദാബാദിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. കുട്ടി ആരോഗ്യം വീണ്ടെടുത്ത് ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഹമ്മദാബാദിലെ ഓറഞ്ച് ചില്‍ഡ്രന്‍ ഹോസ്പിറ്റലിലെ ഫിസിഷ്യന്‍ ഡോ നീരവ് പട്ടേല്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ജലദോഷം, ചുമ, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങളോടെയാണ് കുഞ്ഞിനെ ആളുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തമിഴ്‌നാട്ടില്‍ രണ്ട് കേസുകള്‍
ഇതിനിടെ തമിഴ്‌നാട്ടിലും രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലും സേലത്തുമാണ് കേസുകള്‍ ഉള്ളത്. അതോടെ ഇന്ത്യയില്‍ എച്ച് എം പി വി ബാധിതരുടെ എണ്ണം അഞ്ചായി. എന്നാല്‍ ഏത് സാഹചര്യവം കൈകാര്യം ചെയ്യാന്‍ ഇന്ത്യ സജ്ജമാണ് എന്ന് തന്നെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിക്കുന്നത്. രോഗം ബാധിച്ച ശിശുക്കളുടെ കുടുംബമോ ഒന്നും തന്നെ അടുത്ത കാലത്തായി യാത്രകളൊന്നും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ഇത്തരം ഒരു അണുബാധ ലോക ശ്രദ്ധ നേടിയത്.

പുതിയ വൈറസ് അല്ല
എച്ച് എം പി വി എന്നത് ഒരു പുതിയ വൈറസ് അല്ല, 2001-ല്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദ പറഞ്ഞു. വായുവിലൂടെ പകരുന്നതിനാല്‍ തണുപ്പ് കാലത്ത് അനുകൂല സാഹചര്യങ്ങള്‍ രോഗാവസ്ഥയിലേക്ക് നയിക്കുന്നു. എന്നാല്‍ യാതൊരു വിധത്തിലും ആധി പിടിക്കേണ്ടതായ ഒരുസാഹചര്യവും നിലവില്‍ ഇല്ല . പരിഭ്രാന്തിക്കിടയാക്കുന്ന യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും നിലവിലെ സാഹചര്യത്തില്‍ ഇല്ല. എന്നും X-ല്‍ പങ്കു വെച്ച പോസ്റ്റില്‍ ലോകാരോഗ്യ സംഘടനയുടെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി.

ആരിലൊക്കെ രോഗം ബാധിക്കാം?
ആരിലൊക്കെ രോഗം ബാധിക്കാം എന്നത് വലിയ ചോദ്യമാണ്. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, ഏത് പ്രായക്കാരിലും രോഗാവസ്ഥയുണ്ടാവാം. എന്നാല്‍ കൊച്ചു കുട്ടികള്‍, ദുര്‍ബലമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ ശ്വാസ കോശ സംബന്ധമായ രോഗാവസ്ഥകള്‍ ഉള്ളവര്‍ എന്നിവരെയാണ് രോഗാവസ്ഥ കൂടുതല്‍ ബാധിക്കുന്നത്. .ഇത് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നതിനും സാധ്യതയുണ്ട്. പ്രത്യേകിച്ച് 14 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് രോഗാവസ്ഥയ്ക്ക് സാധ്യത.

ലക്ഷണങ്ങള്‍
ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് സാധാരണയായുണ്ടാവുന്ന രോഗലക്ഷണങ്ങള്‍. ഇതില്‍ തന്നെ ചില അവസരങ്ങളില്‍ അത് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ ആയി മാറുന്നതിനുള്ള സാധ്യതയും ഉണ്ട്. മാസ്‌ക് ധരിക്കുന്നതും, ചുമക്കുമ്പോഴും തുമ്മുമ്പോഴും കൈകള്‍ കൊണ്ട് വായ മൂടുന്നതും കൈകള്‍ ഇടക്കിടെ സാനിറ്റൈസ് ചെയ്യുന്നതും എല്ലാം രോഗാവസ്ഥയെ ചെറുക്കുന്നതിന് സഹായിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, January 7, 2025, 13:25 [IST]
X
Desktop Bottom Promotion