മിക്കവര്‍ക്കും ഉള്ള ഈ രാത്രി കാല ശീലം സ്‌ട്രോക്ക് സാധ്യത 40 ശതമാനം വര്‍ദ്ധിപ്പുമെന്ന് പഠനം

രാത്രികള്‍ ആഘോഷമാക്കുന്ന കാലമാണ് ഇന്നത്തേത്. മിക്കവരും പാര്‍ട്ടികളും റിസപ്ഷനുകളും വെക്കുന്നത് വൈകുന്നേരങ്ങളിലും രാത്രികളിലുമാണ്. രാത്രി സമയങ്ങള്‍ പുറത്ത് ചിലവഴിക്കുന്നത് മിക്കവരുടെയും ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. പകല്‍സമയത്തെ ജോലികളെല്ലാം തീര്‍ത്ത് രാത്രി ഒന്ന് പുറത്തിറങ്ങി സമാധാനത്തോടെ അല്‍പ്പം വായു ശ്വസിക്കാമെന്ന് കരുതുന്നവര്‍ ഏറെയാണ്. പക്ഷേ പുതിയ ഒരു ഗവേഷണ റിപ്പോര്‍ട്ട് ഇവരെ പേടിപ്പെടുത്തുന്നതാണ്. വായു മലിനീകരണവും കൃത്രിമ വെളിച്ചം ഏല്‍ക്കുന്നതും സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുമത്രേ.

nightlife connection with stroke

കൃത്രിമ വെളിച്ചം വില്ലനാണ്

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലായ സ്‌ട്രോക്കില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് പേടിപ്പെടുത്തുന്ന ഈ കണ്ടെത്തലുള്ളത്. തീവ്രത കൂടിയ കൃത്രിമ വെളിച്ചം ഏറെ നേരം ഏല്‍ക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം 43 ശതമാനം കുറയ്ക്കുന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രക്തക്കുഴലുകളില്‍ രക്തം കട്ട പിടിക്കുന്നത് പോലെയുള്ള അവസ്ഥകളാണ് ഇതിന്റെ അനന്തരഫലമായി ഉണ്ടാകുക. ഇങ്ങനെ തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും രക്തക്കുഴല്‍ പൊട്ടി രക്തസ്രാവം ഉണ്ടായി സ്‌ട്രോക്കില്‍ കലാശിക്കുകയും ചെയ്യും.

കൃത്രിമ വെളിച്ചം ഏല്‍ക്കുന്നത് ഉറക്കം ഇല്ലാതാകാനും കാരണമാകും. രാത്രിയില്‍ പുറത്തിറങ്ങുന്നവരുടെ ഉദ്ദേശം ഉറക്കം നഷ്ടപ്പെടുത്തി രാത്രിജീവിതം ആസ്വദിക്കുക എന്നതാണല്ലോ. പിന്നീട് വീട്ടില്‍ തിരിച്ചെത്തി അല്‍പ്പസമയം മാത്രമായിരിക്കും ഇവര്‍ ഉറങ്ങുക. ഉറക്കം ഇല്ലാതാകുന്നത് സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്.

രാത്രിയില്‍ പുറത്തെ വെളിച്ചം അല്ലെങ്കില്‍ കൃത്രിമ വെളിച്ചം എന്നിവ നിത്യജീവിതത്തെയും ശാരീരിക ക്ഷേമത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. പക്ഷേ സമൂഹം കൂടുതലായി ആധുനികതയെ പുണരുന്ന ഈ കാലത്ത് കൃത്രിമമായ പല ഘടകങ്ങളും ജീവിതത്തിന്റെ ഭാഗമാകുകയും വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ലോകത്തിലെ 80 ശതമാനം ജനതയും പ്രകാശ മലിനീകരണമുള്ള സ്ഥലങ്ങളിലാണ് ജീവിക്കുന്നതെന്ന കണ്ടെത്തലും ഗവേഷണം പങ്കുവെക്കുന്നുണ്ട്.

28,3000 പേരെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് ചൈനയില്‍ നടന്ന ഒരു പഠനത്തില്‍ പാരിസ്ഥിതികമായ പല ഘടകങ്ങളും സ്‌ട്രോക്ക് സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെയാണ് ഗവേഷകര്‍ ആളുകളുടെ രാത്രി കാലത്തെ പുറത്ത് പോകലും കൃത്രിമ വെളിച്ചമേല്‍ക്കലും അടക്കമുള്ള വിവരങ്ങള്‍ വിശകലനം ചെയ്തത്. 2015നും 2021നും ഇടയില്‍ ആറുവര്‍ഷക്കാളം ഗവേഷകര്‍ ഇവരെ നിരന്തരമായി നിരീക്ഷിച്ചു.

പഠനത്തിന്റെ ഭാഗമായവരില്‍ രക്തക്കുഴലുകളുമായി ബന്ധപ്പെട്ട 1300 കേസുകള്‍ ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ 77 കേസുകളില്‍ രക്തക്കുഴലുകളിലെ രക്തയോട്ടം തടസ്സപ്പെട്ടത് മൂലമുള്ള സ്‌ട്രോക്ക് (ഇസ്‌കെമിക് സ്‌ട്രോക്ക്) ആയിരുന്നു. 133 കേസുകള്‍ തലച്ചോറിലെ രക്തസ്രാവം (ഹെമറജേിക് അല്ലെങ്കില്‍ ബ്ലീഡിംഗ് സ്‌ട്രോക്ക്) ആയിരുന്നു. രാത്രി കാലങ്ങളില്‍ കൂടുതല്‍ കൃത്രിമ വെളിച്ചം ഏല്‍ക്കുന്നവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് രക്തയോട്ടവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാനുള്ള സാധ്യത 43 ശതമാനത്തിലും കൂടുതലാണെന്ന് പഠനം കണ്ടെത്തി.

മാത്രമല്ല, വലിയ തോതില്‍ കൃത്രിമ വെളിച്ചം കൊള്ളുന്നത് ശരീരത്തില്‍ ഉറക്കം വരാന്‍ സഹായിക്കുന്ന മെലാടോണിന്‍ ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയ്ക്കുമെന്നും പഠനം കണ്ടെത്തി. അത് ഉറക്കം കുറയാനും അങ്ങനെ സ്‌ട്രോക്ക് സാധ്യത കൂടാനും ഇടയാക്കും. ഉറക്കം ഇല്ലാതായാല്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും അസാധാരണ ഹൃദയമിടിപ്പും കൂടും.

വായു മലിനീകരണം മറ്റൊരു വില്ലന്‍

കൃത്രിമ വെളിച്ചം മാത്രമല്ല ആളുകളുടെ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. രാത്രികാലങ്ങളിലെ വായു മലിനീകരണവും സ്‌ട്രോക്ക് വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്നുണ്ട്. വാഹനങ്ങളിലെ ഇന്ധനം നിമിത്തമുള്ള വായുമലിനീകരണവും പൊടിയും പുകയുമെല്ലാം സ്‌ട്രോക്ക് സാധ്യത 50 ശതമാനം വര്‍ദ്ധിപ്പിക്കാമെന്നാണ് പഠനം പറയുന്നത്. വാഹന ഗതാഗതവും വ്യവസായ പ്ലാന്റുകളും പുറന്തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡ് സ്‌ട്രോക്ക് സാധ്യത 31 ശതമാനം വര്‍ദ്ധിപ്പിക്കാം.

രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയാണ് വായു മലിനീകരണം ദോഷകരമായി ബാധിക്കുന്നത്. ഇതുവഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതിയായ രക്തം എത്താതിരിക്കാനും രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാനും രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയത്തിലെ ഇലക്ട്രിക്കല്‍ ആക്ടിവിറ്റി തകരാറിലാകാനും സാധ്യത കൂടും.

അതേസമയം രാത്രിയിലെ കൃത്രിമ വെളിച്ചവും വായുമലിനീകരണവും രക്തക്കുഴലുകളിലെ തകരാറുകളും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ സാധിക്കാത്തിടത്തോളം പഠനഫലങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പഠനത്തില്‍ പങ്കെടുത്തത് ചൈനയില്‍ നിന്നുള്ളവര്‍ മാത്രമാണെന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവരെ സംബന്ധിച്ചും ഈ പഠനഫലം സത്യമാണോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും വിദഗ്ധാഭിപ്രായം ഉണ്ട്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, April 8, 2024, 12:30 [IST]
X
Desktop Bottom Promotion