വൈശാഖ മഹോത്സവത്തിന് ദക്ഷിണകാശിയൊരുങ്ങി, രാഹു, കേതു ദോഷമകറ്റാന്‍ ഓടപ്പൂവുകള്‍

കേരളത്തിലെ ശിവക്ഷേത്രങ്ങളില്‍ വെച്ച് പ്രശസ്തമായ കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ചൈതന്യം ദേശത്തിന്റെ ഐശ്വര്യത്തിന് കാരണമാണെന്നാണ് കരുതുന്നത്. ക്ഷേത്രമില്ലാ ക്ഷേത്രം എന്നാണ് കൊട്ടിയൂരിനെ വിശേഷിപ്പിക്കുന്നത്. കാരണം ഇവിടെ പരമ്പരാഗത രീതിയിലുള്ള ഒരു ക്ഷേത്രം കാണാനാകില്ല. പകരം ജലാശയത്തിന് നടുവില്‍ മണിത്തറയില്‍ സ്വയംഭൂവായി പരമശിവനും അമ്മാറയ്ക്കല്‍ തറയില്‍ പാര്‍വ്വതീദേവിയും കുടികൊള്ളുന്നു.

kottiyoor

അക്കരെ കൊട്ടിയൂര്‍, ഇക്കരെ കൊട്ടിയൂര്‍

തലശ്ശേരിയില്‍ നിന്നും ഏകദേശം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വനങ്ങളാല്‍ നിബിഡമായ ഈ പുണ്യക്ഷേത്രത്തില്‍ എത്തിച്ചേരാം. ബാവലിപ്പുഴയുടെ ഇരുഭാഗങ്ങളിലായി ഇക്കരെ കൊട്ടിയൂര്‍ , അക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. ഇടവമാസത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുന മാസത്തിലെ ചിത്തിര നക്ഷത്രം വരെയാണ് അക്കരെ കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം നടക്കുന്നത് .ഈ സമയത്ത് മാത്രമാണ് ഇവിടെ പൂജയുള്ളത്. ബാക്കി സമയങ്ങളില്‍ ഇക്കരെ കൊട്ടിയൂരില്‍ ഭഗവാന്‍ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
ശബരിമല കഴിഞ്ഞാല്‍ കേരളത്തില്‍ ഉത്സവകാലത്ത് ഏറ്റവുമധികം ഭക്തര്‍ ഒഴുകിയെത്തുന്ന ക്ഷേത്രമാണ് കൊട്ടിയൂര്‍. വ്യത്യസ്തമായ ആചാരങ്ങളും കാടിന്റെ അകത്തായുള്ള ക്ഷേത്രാന്തരീക്ഷവും കൊട്ടിയൂരിനെ വ്യത്യസ്തമാക്കുന്നു. പ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്ര സംസ്‌കൃതിയുടെ ആഘോഷങ്ങളുടെ ഭാഗമാണ് കൊട്ടിയൂര്‍ വൈശാഖോത്സവം.

ഐതിഹ്യം

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഐതിഹ്യം ഇങ്ങനെയാണ്. മഴ പെയ്യിക്കാനായി ദക്ഷപ്രജാപതി യാഗം നടത്തി. എല്ലാ ദേവന്മാരെയും ക്ഷണിച്ച അദ്ദേഹം പരമശിവനെ ഒഴിവാക്കി. ദക്ഷന്റെ മകളും ശിവന്റെ പത്‌നിയുമായ സതിക്ക് ഇക്കാര്യത്തില്‍ വിഷമം ഉണ്ടായി. യാഗത്തിന് എത്തിയ സതി അച്ഛന്‍ തന്റെ പതിയെ അധിക്ഷേപിക്കുന്നത് കേട്ട് യാഗാഗ്നിയില്‍ ചാടി മരിച്ചു. സതിയുടെ മരണമറിഞ്ഞ ശിവന്‍ ഉഗ്രകോപത്തോടെ ജടയില്‍ നിന്ന് കിരാതമൂര്‍ത്തിയെ സൃഷ്ടിച്ച് ദക്ഷന്റെ യാഗം മുടക്കി. കിരാതമൂര്‍ത്തി ദക്ഷന്റെ തലയറുത്ത് അഗ്‌നിയില്‍ സമര്‍പ്പിച്ചു. കൊടുംവനമായി മാറിയ ഈ പ്രദേശത്ത് കുറിച്യര്‍ എയ്ത അസ്ത്രം കൊണ്ട് ഒരു ശിലയില്‍ നിന്ന് രക്തം വാര്‍ന്നതിലൂടെ സതി ഇല്ലാതായ ഈ സ്ഥലത്ത് ശിവ സാന്നിധ്യമുണ്ട് എന്ന് കാലങ്ങള്‍ക്ക് ശേഷം അറിഞ്ഞു .ഈ ശിലായാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലെ സ്വയംഭൂ ലിംഗമായ ശിവ പ്രതിഷ്ഠയെന്നാണ് വിശ്വാസം.

രാഹു, കേതു ദോഷമകറ്റാന്‍ കൊട്ടിയൂരിലെ ഓടപ്പൂവുകള്‍

odappoov

കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ് ഓടപ്പൂവുകള്‍. ഓട അഥവാ മുള ചതച്ച് ചതച്ച് നാരുകളാക്കിയാണ് ഓടപ്പൂവുകള്‍ തയ്യാറാക്കുന്നത്. കോപാകുലനായ ശിവന്‍ വലിച്ചെറിഞ്ഞ ദക്ഷന്റെ താടിയാണ് ഓടപ്പൂവുകള്‍ എന്നാണ് ഇതെക്കുറിച്ചുള്ള ഒരു കഥ. വയനാട്ടിലെ കാടുകളില്‍ നിന്നും ഗോത്ര സമുദായം വെട്ടിക്കൊണ്ട് വരുന്ന ഈറ്റകള്‍ കൊണ്ടാണ് വെളുത്ത താടി പോലുള്ള ഓടപ്പൂവുകള്‍ നിര്‍മിക്കുന്നത്. വീടുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനങ്ങള്‍, വ്യാപാര സ്ഥലങ്ങള്‍ എന്നിവയിലെല്ലാം പടിവാതിലില്‍ ഓടപ്പൂവുകള്‍ തൂക്കുന്നത് ഐശ്വര്യകരമായി കരുതുന്നു. ജീവിതത്തിലെ സമസ്ത മേഖലകളിലെയും ദോഷങ്ങളെയും തടസങ്ങളെയും ഇത് ഇല്ലാതാക്കും എന്നാണ് വിശ്വാസം. രാഹു, കേതു ദോഷങ്ങള്‍ അകറ്റുന്നതിനായി ഓടപ്പൂവുകള്‍ വിശ്വാസവിധിപ്രകാരം ഉപയോഗിച്ച് പോരുന്നു. കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ ഓടപ്പൂക്കള്‍ വാങ്ങാതെ മടങ്ങാറില്ല.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Friday, May 24, 2024, 21:50 [IST]
X
Desktop Bottom Promotion