വിവാഹിതരെ പുച്ഛിക്കേണ്ട, അവിവാഹിതരിലും സിംഗിളുകളിലും വിഷാദരോഗ സാധ്യത കൂടുതല്‍, കാരണമിതാണ്

Depression Risk Among Unmarried: ലോകത്ത് ഏറ്റവുമധികം ആളുകള്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്‌നമാണ് വിഷാദരോഗം. ആത്മഹത്യയിലേക്ക് ആളുകളെ നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നും വിഷാദ രോഗമാണ്. ഇതുകൂടാതെ ശാരീരിക ആരോഗ്യത്തിനും വിഷാദരോഗം വെല്ലുവിളിയാണ്. ഹൃദ്രോഗം ശാരീരികവും മാനസികവുമായ മറ്റ് തകരാറുകള്‍ എന്നിവയെല്ലാം വിഷാദരോഗം മൂലം വരാം. ലോകത്തില്‍ വലിയൊരു വിഭാഗം ആളുകളെ ബാധിക്കുന്ന പ്രശ്‌നം ആയതുകൊണ്ട് തന്നെ വിഷാദ രോഗവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും എപ്പോഴും നടക്കാറുണ്ട്. വിഷാദരോഗത്തിന്റെ കാരണങ്ങളും സ്വാധീനിക്കുന്ന പാരിസ്ഥിതിക, സാമൂഹിക ഘടകങ്ങളുമെല്ലാം എപ്പോഴും വിലയിരുത്തപ്പെടാറും ചര്‍ച്ച ചെയ്യപ്പെടാറും ഉണ്ട്.

singles
Photo Credit: AI Generated

വിഷാദരോഗവും വിവാഹവും

അടുത്തിടെ നേച്ചര്‍ ഹ്യൂമണ്‍ ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം വിഷാദരോഗവും വിവാഹവുമായി അതിനുള്ള ബന്ധവും വിഷയമാക്കിയിരുന്നു. വിവാഹം കഴിച്ച ആളാണോ അല്ലയോ എന്നത് വിഷാദ രോഗ ലക്ഷണങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്നതായിരുന്നു ഈ പഠനത്തിലെ കണ്ടെത്തല്‍. വിവാഹിതരല്ലാത്തവരും ബന്ധം വേര്‍പിരിഞ്ഞവരും അകന്ന് കഴിയുന്നവരും പങ്കാളി മരിച്ചുപോയവരും വിഷാദരോഗ ഭീഷണി നേരിടുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വിവാഹം കഴിച്ചവരെ അപേക്ഷിച്ച് ഇവരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.

പല രാജ്യങ്ങളില്‍ നിന്നായി നിരവധി ആളുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ പഠനം നടന്നത്. വിവാഹിതരല്ലാത്തവരില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ കൂടുതലാണ് എന്നത് തന്നെയാണെന്ന് പഠനഫലത്തില്‍ വ്യക്തമാണ്. വിവാഹവും വിഷാദരോഗവും തമ്മിലുള്ള അടുത്ത ബന്ധമാണ് ഈ പഠനം സൂചിപ്പിക്കുന്നത്.

എന്തുകൊണ്ട് അവിവാഹിതരില്‍ വിഷാദരോഗം കൂടുന്നു

ലിംഗവ്യത്യാസം

അവിവാഹിതര്‍ അഥവാ സിംഗിളായി കഴിയുന്നവരില്‍ എന്തുകൊണ്ടാണ് വിഷാദരോഗം കൂടുതല്‍ എന്നു ചോദിച്ചാല്‍ അതിന് പല കാരണങ്ങള്‍ ഉണ്ട്. സ്ത്രീപുരുഷഭേദം അതില്‍ പ്രധാനമാണ്. വിവാഹതരല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതലായും വിഷാദരോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത്. പുരുഷന്മാര്‍ക്ക് സമൂഹത്തില്‍ നിന്നുള്ള പിന്തുണ കുറയുന്നതും ഉത്തരവാദിത്തങ്ങള്‍, സാമ്പത്തികം തുടങ്ങി പലതരം സാമൂഹിക സമ്മര്‍ദ്ദങ്ങളും ഇതിന് കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദ്യാഭ്യാസം

വിദ്യാഭ്യാസപരമായ ഘടകമാണ് മറ്റൊന്ന്. വിദ്യാഭ്യാസം കൂടുതലുള്ള അവിവാഹിതരിലാണ് മറ്റുള്ളവരെ വിഷാദരോഗവും കൂടുതലുള്ളത് എന്നത് വിചിത്രമാണ്. വിദ്യാഭ്യാസപരമായി മുന്നിട്ടുനില്‍ക്കുന്നവരുടെ കരിയര്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ട് സമൂഹം വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ നല്‍കുന്ന സമ്മര്‍ദ്ദമാണ് അതിനുള്ള കാരണം. മാത്രമല്ല ജോലിസ്ഥലത്തും അവര്‍ വലിയ രീതിയിലുള്ള സമ്മര്‍ദ്ദം അനുഭവിക്കുകയും വൈകാരിക പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. വിവാഹിതരായിരുന്നുവെങ്കില്‍ ഇത്തരം ഘട്ടങ്ങളില്‍ പങ്കാളിയുടെ പിന്തുണ വളരെ ആശ്വാസകരമായിരിക്കും.

അനാരോഗ്യ ശീലങ്ങള്‍

അവസാനമായി അവിവാഹതരല്ലാത്ത ആളുകളില്‍ അനാരോഗ്യകരമായ നിരവധി ശീലങ്ങള്‍ ഉണ്ടായിരിക്കാം. ഉദാഹരണത്തിന് അമിത മദ്യപാനം, പുകവലി തുടങ്ങിയവ. ഇതും വിഷാദരോഗ സാധ്യത വര്‍ധിപ്പിക്കുന്ന കാര്യമാണ്.

വിവാഹം ചെറിയ കാര്യമല്ല

വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് വൈകാരിക സ്ഥിരതയുണ്ടാകുകയും ആരോഗ്യകരമായ ജീവിതശൈലി കൈവരികയും ചെയ്യുന്നുവെന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. വൈകാരികമായും അല്ലാതെയുമുള്ള പിന്തുണയില്ലായ്മ ഒരു വ്യക്തിയില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്. ജീവിതത്തില്‍ വരുന്ന ഓരോ പ്രതിസന്ധി സാഹചര്യവും അഭിമുഖീകരിക്കാന്‍ ഇവര്‍ കൂടുതല്‍ കഷ്ടപ്പെടുന്നു. അതേസമയം വിവാഹത്തിലൂടെ പങ്കാളിയില്‍ നിന്നും വൈകാരികവും സാമൂഹികവും ചിലപ്പോള്‍ സാമ്പത്തികവുമായ പിന്തുണ കൈവരുന്നു. ഇത് മാനസിക പിരിമുറുക്ക സാധ്യത കുറയ്ക്കുന്നു.

Story first published: Wednesday, February 5, 2025, 17:30 [IST]
X
Desktop Bottom Promotion