കുഞ്ഞിക്കാല്‍ കാണാന്‍ ഐവിഎഫ്‌

Baby
ബോളിവുഡ് താരം അമീര്‍ ഖാനും ഭാര്യ കിരണും ഐവിഎഫ് സറോഗസി വഴി ഒരു ആണ്‍കുഞ്ഞുണ്ടായത് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ്. വിവിധ കാരണങ്ങള്‍ കൊണ്ട് മാതാപിതാക്കളാകാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള ഭാഗ്യം നല്‍കുന്ന നിരവധി മാര്‍ഗങ്ങളില്‍ ഒന്നാണ് ഐവിഎഫ്.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് ഐവിഎഫ് എന്നറിയിപ്പെടുന്നത്. ഈ രീതിയനുസരിച്ച് പുരുഷന്റെ ബീജവും സ്ത്രീയൂടെ അണ്ഡവും ലാബറട്ടറിയില്‍ വച്ച് കൂട്ടി യോജിപ്പിച്ച് പിന്നീടിത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇന്‍ക്യുബേറ്ററില്‍ മൂന്നു നാലു ദിവസം വച്ചതിന് ശേഷമാണ് ഇത് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്നത്.

പലവിധ കാരണങ്ങള്‍ കൊണ്ടാകാം ഐവിഎഫ് നടത്തേണ്ടി വരുന്നത്. ബീജത്തിന്റെ എണ്ണത്തിലോ ഗുണത്തിലോ ഉള്ള കുറവ്, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍, അണ്ഡവാഹിനിക്കുഴലുകളിലെ തടസം, എന്‍ഡോമെട്രിയാസിസ് തുടങ്ങിയ പല വിധ കാരണങ്ങളാലും കുഞ്ഞുണ്ടാകാന്‍ ഐവിഎഫ് എന്ന വഴി സ്വീകരിക്കേണ്ടി വരാറുണ്ട്.

മാതാപിതാക്കളാകാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും സ്വന്തം കുഞ്ഞിനെ തന്നെയാണ് ഐവിഎഫ് വഴി ലഭിക്കുന്നത്. ചിലര്‍ ഐവിഎഫ് കഴിഞ്ഞുണ്ടാകുന്ന ഭ്രൂണം മറ്റ് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാറുണ്ട്. മിക്കവാറും പേര്‍ ഇത് ചെയ്യുക യൂട്രസിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമായിരിക്കും. ഇത് ഐവിഎഫ് സറോഗസി എന്നാണ് അറിയപ്പെടുക. ഭ്രൂണത്തെ വാടക ഗര്‍ഭ പാത്രത്തിലേക്ക് മാറ്റുകയാണ് ഇത് കൊണ്ടു സംഭവിക്കുന്നത്.

1978ല്‍ ഇംഗ്ലണ്ടിലാണ് ഐവിഎഫ് വഴി ആദ്യത്തെ കുഞ്ഞ് പിറന്നത്. അന്നു മുതല്‍ ഈ മാര്‍ഗം വിജയപ്രദമായി നടപ്പാക്കി വരുന്നുണ്ട്. ഇന്ത്യയില്‍ തന്നെ നിരവധി വന്ധ്യത ചികിത്സാ കേന്ദ്രങ്ങളില്‍ ഐവിഎഫ് ചികിത്സ നടത്തിവരുന്നുണ്ട്.

സ്വന്തം രക്തത്തിലും ജീനിലുമുള്ള കുഞ്ഞിന്റെ വേണമെന്ന് ആഗ്രഹിക്കുന്ന, എന്നാല്‍ ഗര്‍ഭധാരണത്തിന് തടസം നേരിടുന്നവര്‍ക്കുള്ള ആശ്വാസമാര്‍ഗമാണ് ഐവിഎഫ് എന്നു പറയാം.

Story first published: Wednesday, December 7, 2011, 11:49 [IST]
X
Desktop Bottom Promotion