പെണ്‍പൂക്കള്‍ കരിയുമ്പോള്‍...

By Super

ഭ്രൂണങ്ങളുടെ ലിംഗം നിര്‍ണയിക്കാനുള്ള പരിശോധനാരീതികള്‍ വ്യാപകമായതാണ് പെണ്‍ഭ്രൂണഹത്യയ്ക്ക് വര്‍ധിക്കാന്‍ ഒരു കാരണം. ജനിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് ഭ്രൂണം പരിശോധിച്ച് മനസ്സിലാക്കാനുള്ള അള്‍ട്രാസൗണ്ട് സ്കാനിംഗ് സംവിധാനം ഇന്ത്യയില്‍ കുഗ്രാമങ്ങളില്‍പോലും എത്തിയിട്ടുണ്ട്.

ജനനത്തിന് മുമ്പുള്ള ഭ്രൂണപരിശോധന ഇന്ത്യ 1994ല്‍ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്. പക്ഷെ നിയമനിരോധനം എട്ടുവര്‍ഷം പിന്നിടുമ്പോഴേക്കും പെണ്‍ഭ്രൂണങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായ തോതില്‍ നശിപ്പിക്കപ്പെടുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അതായത് 1994ലെ നിയമം വെറും കടലാസ്സില്‍ ഒതുങ്ങുന്നുവെന്നര്‍ത്ഥം.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നീസംസ്ഥാനങ്ങളിലാണ് പെണ്‍ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ 1991ല്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 880ല്‍ താഴെ പെണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ 2001ആയപ്പോള്‍ പെണ്‍കുട്ടികളുടെ തോത് പഞ്ചാബില്‍ 793ഉം ഹര്യാനയില്‍ 820ഉം ഗുജറാത്തില്‍ 878ഉം ആയി. പഞ്ചാബ്-ഹര്യാന-ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളെ ഒന്നിച്ച് ഇന്ത്യയുടെ ബര്‍മുഡാത്രികോണം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പരിഹസിച്ച് വിളിക്കുന്നത്. കാരണം ഈ മൂന്നുസംസ്ഥാനങ്ങളിലുമാണ് പെണ്‍ഭ്രൂണങ്ങള്‍ കാര്യമായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.

സാമൂഹ്യ-സാമ്പത്തികമേഖലകളില്‍ മുന്നിട്ട് നില്ക്കുന്ന കര്‍ണാടകയിലും പെണ്‍കുട്ടികളുടെ തോതില്‍ കാര്യമായ കുറവുണ്ട്. 1991ല്‍ 1,000 ആണ്‍കുട്ടികള്‍ക്ക് 960 പെണ്‍കുട്ടികളുണ്ടായിരുന്നെങ്കില്‍ 2001ല്‍ ഇത് 949 ആയി കുറഞ്ഞു. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.

ആരോഗ്യം, പോഷണം, ശിശുഹത്യ, മരണനിരക്ക് എന്നീകാര്യങ്ങളില്‍ നേരത്തെ തന്നെ ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ പിറകിലായിരുന്നു. ഇപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാനിംഗ് എന്ന സാങ്കേതികവിദ്യയുടെ വരവ് ഇന്ത്യയിലെ സ്ത്രീസമൂഹത്തിന് മറ്റൊരു തിരിച്ചടിയായി. അറുപിന്തിരിപ്പനായ സാങ്കേതികവിപ്ലവം എന്നാണ് അള്‍ട്രാസൗണ്ട് സ്കാന്‍ സംവിധാനത്തിന്റെ വരവിനെ നോബല്‍ സമ്മാനജേതാവായ അമര്‍ത്യസെന്‍ വിശേഷിപ്പിക്കുന്നത്.

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ഗര്‍ഭിണികളില്‍ ഭ്രൂണപരിശോധന നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ സ്ത്രീവിരുദ്ധമനോഭാവവും പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ സംവിധാനവും നിലനില്ക്കുന്നിടത്തോളം പെണ്‍ഭ്രൂണഹത്യ തടയാന്‍ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

1980ലാണ് അള്‍ട്രാസൗണ്ട് ക്ലിനിക്കുകള്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയത്. അതിനു ശേഷം അള്‍ട്രാസൗണ്ട് ക്ലിനിക്കുകള്‍ കൂണുകള്‍ പോലെ മുളച്ചുപൊന്തുകയായിരുന്നു. കുടിവെള്ളം പോലുമില്ലാത്ത ഗ്രാമങ്ങളില്‍ അള്‍ട്രാസൗണ്ട് യന്ത്രം ഉണ്ടെന്നതാണ് ഇന്ത്യയുടെ ദുര്യോഗം.

ഭാവിയില്‍ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപയുണ്ടാക്കുന്നതിനേക്കാള്‍ ഭേദമല്ലേ 5,000 രൂപ നല്കി പെണ്‍പൂക്കളെ മുളയിലേ നുള്ളുന്നത് എന്ന അഭിപ്രായക്കാരാണ് ഇപ്പോഴത്തെ അച്ഛനമ്മമാര്‍. വിദ്യാഭ്യാസമുള്ള, ഉദ്യോഗമുള്ള സ്ത്രീകള്‍ പോലും ആണ്‍കുട്ടികള്‍ പിറന്നുകാണാനാണ് ആഗ്രഹിക്കുന്നത്.

X
Desktop Bottom Promotion