കുട്ടി, ഇരുട്ടിനെ പേടിക്കല്ലേ.....

ശബ്ദവും വെളിച്ചവും സുഖനിദ്രയ്ക്ക് തടസ്സമാവുന്ന കാര്യങ്ങളാണെന്നതിൽ സംശയമില്ല. ലൈറ്റണച്ച് ഇരുളിന്റെ മടിയിൽ കിടന്നുറങ്ങാനാണ് നമുക്ക് താൽപര്യം. ഇന്ദ്രിയങ്ങൾക്ക്

പരിപൂർണ്ണ വിശ്രമം കിട്ടുന്നത് അപ്പോഴാണെന്ന് പഠനങ്ങൾ പറയുന്നു. ഇത് പക്ഷെ കുട്ടികളുടെ കാര്യത്തിൽ ശരിയാണെന്ന് പറയാനാവില്ല. കുട്ടികളുടെ കണ്ണും കാതും മനസ്സും കൂടുതൽ ഉണർന്നിരിക്കുന്നത് ഇരുട്ടത്താണ്, പേടിച്ചരണ്ട മുയലിനെ പോലെ. മായക്കാഴ്ചകളും ഇല്ലാത്ത ശബ്ദങ്ങളും ഇരുളിൽ നിന്ന് അവർ മെനഞ്ഞെടുക്കും.

ഇരുളിന്റെ ഏകാന്തതയും നിശ്ശബ്ദതയും അവരെ പിടികൂടാതിരിക്കാൻ കുറഞ്ഞ വെളിച്ചത്തിൽ ഒരു ലൈറ്റ് അവരുടെ മുറിയിൽ പ്രവർത്തിപ്പിക്കണം. പകലിൽ കണ്ട മുറിയുടെ തനത് കാഴ്ച തന്നെ രാത്രിയിലും കാണുമ്പോൾ മറ്റൊരു ലോകത്ത് ചെന്ന് പെട്ടതായി കുട്ടികൾക്ക് തോന്നില്ല.

Kid

ഇരുട്ടിൽ കുട്ടികളെ അലട്ടുന്ന പേടിപ്പെടുത്തുന്ന ചിന്തകളും തോന്നലുകളും അവരോട്ചോദിച്ചറിയണം. കുട്ടികളുടെ പേടിയേയും കുരുന്ന് നൊമ്പരങ്ങളെയുംകുഞ്ഞായിക്കാണാതെ അർഹിക്കുന്ന ഗൌരവത്തിൽ കാണണം.

ലൈറ്റിന്റെ അഭാവത്തിൽ അവർ കിടക്കുന്ന മുറി, വേറെയേതൊ വിചിത്ര ലോകമല്ലെന്നും പകലിൽ അവർ കണ്ട് പരിചയിച്ച അതേ ചുവരുകളും വാതിലും ജനലുകളുമാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തുക. അവരോടൊത്ത് അല്പസമയം മുറിയിൽ ചിലവഴിക്കണം. ലൈറ്റ് ഓണാക്കുകയും ഓഫാക്കുകയും ചെയ്ത് ഇരുട്ടിലും വെളിച്ചത്തിലും കാര്യങ്ങൾക്ക് മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന ഒരവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കണം. ദിവസംതോറും വെളിച്ചം

ക്രമാനുഗതമായി കുറക്കാവുന്ന ഒരു ഡിമ്മർ, ലൈറ്റിനോട് ചേർത്ത് ഘടിപ്പിക്കുക. ദിവസവും വെളിച്ചത്തിന്റെ തീവ്രത കുറച്ച്കൊണ്ട് വരണം. ഇരുട്ടിനോട് ഒത്തുപോകുവാൻ ക്രമേണ അവൻ പഠിക്കും.

ലൈറ്റെല്ലാം ഓഫാക്കി പെട്ടെന്നവരെ ഇരുട്ടിൽ വിട്ടിട്ട് പോരരുത്. ഇടനാഴിയിലെ അല്ലെങ്കിൽ വളരെ അടുത്തല്ലാതെ ഒരു ലൈറ്റ് ഓണാക്കിയിടുക. ആ നുറുങ്ങ് വെളിച്ചം നല്കുന്ന സുരക്ഷിത ബോധത്തിൽ അവർ മെല്ലെ ഉറങ്ങട്ടെ.

ശുഭരാത്രി ആശംസിച്ച് വിളക്കും കെടുത്തി ഇങ്ങ് പോരാതെ അല്പസമയം ഇരുട്ടിൽ അവരുടെ

കൂടെയിരിക്കണം. ഇരുട്ടിന്റെ ഇരുണ്ട തലങ്ങളുമായി അവരുടെ കണ്ണുകൾ ഇണങ്ങിച്ചേരുവോളം അവരുമായി നുറുങ്ങ് ഭാഷണങ്ങളും കൊച്ചുകഥകളുമായി ചിലവഴിക്കാം. ഇരുളിലെ അവരുടെ കാഴ്ചകൾക്ക് തെളിച്ചം വന്നു എന്നറിഞ്ഞതിന് ശേഷം മാത്രം അവരെ പിരിയുക.

സാദ്ധ്യമെങ്കിൽ ഒരു ഫോൺ ബെഡ്ഢിനരികിൽ വെക്കുക, ഭയം തോന്നുകയാണെങ്കിൽ നിങ്ങളെ വിളിക്കാൻ. ഇരുട്ടിനോടുള്ള പേടിയെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന കഥകൾ വായിച്ച്കൊടുക്കുകയും പറഞ്ഞ്കൊടുക്കുകയും

ചെയ്യണം. രാത്രിയും ഇരുട്ടും പകൽ പോലെ നമുക്ക് ആവശ്യമാണെന്ന് അനുനയത്തിൽ കഥകളും ഉപമകളും സഹിതം മനസ്സിലാക്കിക്കൊടുക്കുക.

പരസ്പരമുള്ള ആശയവിനിമയം ഭയം അകറ്റാൻ ഏറെ സഹായകമാണ്. പരസ്പരം ഒരുപാട് സംസാരിക്കണം. വായിച്ച പുസ്തകങ്ങൾ, ഒരുമിച്ചിരുന്ന് കാണുന്ന സിനിമ അങ്ങനെയെന്തും ആശയ ദാരിദ്ര്യമില്ലാതെ സംസാര വിഷയമാക്കണം. പരസ്പരമുള്ള മനസ്സിലാക്കലാണ് ആന്തരിക ശക്തി. അതിനവരെ സ്വയം പര്യാപ്തരാക്കണം.

കുട്ടികളുടെ പേടിയും ആശങ്കയും അകറ്റാനുള്ള മാർഗങ്ങൾ അവർ തന്നെ സാവകാശം കണ്ടെത്താൻ അവരെ പ്രോത്സാഹിപ്പിക്കുക. അച്ചനും അമ്മയും കുട്ടികളുടെ ഭീതി അകറ്റുന്ന അതിമാനുഷരാണെന്ന ധാരണയോ പ്രലോഭനമോ അവർക്ക് നൽകരുത്. അങ്ങനെ വന്നാൽ

നിങ്ങളുടെ ചിറകിനടിയിൽ നിന്ന് നിർഭയരായി സ്വതന്ത്രമായി അവർ വളരില്ല. വസ്തുതകളെ
യുക്തിബോധത്തിലും അനുനയത്തിലും സാന്ദർഭികമായി പറഞ്ഞ്കൊടുക്കണം. അതുവഴി

ഇരുട്ടിനോടുള്ള കുട്ടികളുടെ പേടി നീങ്ങട്ടെ. ധൈര്യവും സുരക്ഷിത ബോധവും ആ കുഞ്ഞു മനസ്സുകളിൽ വളരട്ടെ.

Story first published: Saturday, January 12, 2013, 16:38 [IST]
X
Desktop Bottom Promotion