സുനിത വില്യംസിന്റെ പുതിയ ഫോട്ടോ; 152 ദിവസത്തെ ബഹിരാകാശ വാസം ആരോഗ്യത്തിലുണ്ടാക്കിയ മാറ്റങ്ങള്‍

ആറുമാസത്തെ തുടര്‍ച്ചയായ ബഹിരാകാശ വാസം ശരീരത്തിലുണ്ടാക്കാവുന്ന മാറ്റങ്ങള്‍ എത്ര വലുതാണെന്ന് ചര്‍ച്ച ചെയ്യുകയാണ് ലോകം. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറ് മൂലം കഴിഞ്ഞ ആറുമാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന സുനിത വില്യംസിന്റെ ഏറ്റവും പുതിയ ഫോട്ടോയാണ് അതിന് കാരണം. ഫോട്ടോയില്‍ സുനിത വളരെ ക്ഷീണിതയായാണ് കാണപ്പെടുന്നത്. മുഖം ഒട്ടി, ശരീരം ക്ഷീണിച്ച സുനിതയുടെയും സഹയാത്രികരുടെയും ആരോഗ്യത്തില്‍ ആശങ്കയറിച്ച് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

Sunita Williams
Photo Credit: NASA

എന്താണ് സുനിത വില്യംസ് മടങ്ങിവരാത്തത്?

2024 ജൂണ്‍ ആറിനാണ് സുനിതയും ബാരി വില്‍മോറും ബഹിരാകാശ ദൗത്യത്തിനായി സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എട്ട് ദിവസത്തെ ദൗത്യമായിരുന്നു അവര്‍ക്ക് മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ അവര്‍ സഞ്ചരിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറ് മൂലം വരുടെ ബഹിരാകാശ വാസം അവിചാരിതമായി ആറുമാസം പിന്നിട്ടു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ കമ്പനിയുടെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ സ്റ്റ്‌റാര്‍ലൈനര്‍ ക്രൂവിനെ ഫെബ്രുവരിയോടെ ഭൂമിയിലേത്ത് എത്തിക്കാനാണ് നിലവില്‍ നാസ ആലോചിക്കുന്നത്.

ഇതിനിടെ മറ്റൊരു ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി തിരിച്ചുവന്ന നാല് ബഹിരാകാശ യാത്രികരെ കഴിഞ്ഞ മാസം ഒടുവിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ മൂന്നുപേര്‍ ചെക്കപ്പിന് ശേഷം ആശുപത്രി വിടുകയും ഒരാള്‍ ഒരുദിവസം ആശുപത്രിയില്‍ കഴിയുകയും ചെയ്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് നാസയും ആശുപത്രി അധികൃതരും വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ നാസ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴും ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിതയുടെയും വില്യമോറിന്റെയും ആരോഗ്യത്തെ കുറിച്ച് ആശങ്കകള്‍ ഉയരുന്നത്. ഇതിനകം ആറുമാസം നിലയത്തില്‍ കഴിഞ്ഞ സുനിതയ്ക്കും വില്യമിനും നിലവിലെ രക്ഷാദൗത്യ തീരുമാനം അനുസരിച്ച് ഒരു മൂന്ന് മാസം കൂടി അവിടെ തുടരേണ്ടി വരും.

സുനിതയുടെ പുതിയ ഫോട്ടോ

വില്‍മോറിനൊപ്പം ബഹിരാകാശ നിലയത്തില്‍ പിസ കഴിക്കുന്ന സുനിതയുടെ പുതിയ ഫോട്ടോയാണ് അവരുടെ ആരോഗ്യത്തെ കുറിച്ച് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നത്. ഈ ഫോട്ടോയില്‍ മുന്‍ഫോട്ടോകളെ അപേക്ഷിച്ച് സുനിത വളരെയധികം മെലിഞ്ഞാണ് ഉള്ളത്. സീറ്റില്‍ ആസ്ഥാനമായ പള്‍മണോളജിസ്റ്റ് ഡോ. വിനയ് ഗുപ്ത ഈ ഫോട്ടോ ചൂണ്ടിക്കാട്ടി സുനിതയുടെ ആരോഗ്യത്തിലുള്ള ആശങ്ക പങ്കുവെച്ചിരുന്നു. ദീര്‍ഘകാല ബഹിരാകാശ വാസത്തെ തുടര്‍ന്നുള്ള സ്വാഭാവികമായ ആരോഗ്യപ്രശ്‌നങ്ങള്‍ സുനിതയ ബാധിച്ചിച്ചുണ്ടെന്നാണ് താന്‍ കരുതുന്നതെന്ന് ഡോ. വിനയ് ഗുപ്ത പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

"സുനിതയുടെ കവിളുകള്‍ ഒട്ടിയത് ഫോട്ടോയില്‍ വ്യക്തമാണ്. ശരീരമൊന്നാകെ ഭാരം കുറയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. അവര്‍ വലിയ തോതില്‍ കലോറി അപര്യാപ്തത നേരിടുന്നുവെന്നാണ് മനസ്സിലാക്കുന്നത്. ഗുരുത്വാകര്‍ഷണത്തിലുള്ള വ്യത്യാസങ്ങളെ മറികടക്കുന്നതിനും തണുപ്പേറിയതും കഠിനവുമായ അന്തരീക്ഷസ്ഥിതിയില്‍ ശരീര താപനില നിലനിര്‍ത്തുന്നതിനുമായി ബഹിരാകാശത്ത് വെച്ച് ശരീരത്തിന് കൂടുതല്‍ കലോറി വിനിയോഗിക്കേണ്ടതായി വരും. മാത്രമല്ല, പേശീനഷ്ടവും എല്ലുകള്‍ ക്ഷയിക്കുന്നതും തടയാന്‍ ബഹിരാകാശ യാത്രികര്‍ ദിവസവും 2.5 മണിക്കൂര്‍ വ്യായാമവും ചെയ്യും. ഇക്കാരണങ്ങളാല്‍ കൂടുതല്‍ കലോറി നഷ്ടമാകും". ഫോട്ടോയില്‍ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് അവരുടെ ജീവന്‍ തന്നെ ആപത്തിലാണെന്നും ഡോ. വിനയ് ഗുപ്ത അഭിപ്രായപ്പെടുന്നു.

ആരോഗ്യശോഷണത്തിന്റെ കാരണങ്ങള്‍

ബഹിരാകാശ സഞ്ചാരികള്‍ ഒരു ദിവസം 3,500 കലോറിയെങ്കിലും ബഹിരാകാശത്ത് കഴിക്കണം. ശരീരത്തിലേക്ക് എത്തുന്നതിനേക്കാള്‍ കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കേണ്ട സ്ഥിതിവിശേഷമാണ് ബഹിരാകാശത്തുള്ളത്. 2014ല്‍ നാസ നടത്തിയ ഒരു പഠനത്തില്‍ ബഹിരാകാശ യാത്രയില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രക്തത്തിലെ പ്ലാസ്മ നഷ്ടപ്പെടുന്ന അവസ്ഥ കൂടുതലായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്മ നഷ്ടപ്പെടുന്നതിന്റെ ഫലമായി മെറ്റബോളിക് നിരക്ക് താത്കാലികമായി വര്‍ധിക്കും. കൂടുതല്‍ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി ശരീരം പ്ലാസ്മ നഷ്ടം നികത്താന്‍ ശ്രമിക്കും. തന്മൂലം ശരീരത്തില്‍ നിന്ന് കൂടുതല്‍ കലോറി നഷ്ടപ്പെടുകയും ശരീരഭാരം ഗണ്യമായി കുറയുകയും ചെയ്യും. ബഹിരാകാശ യാത്ര പോലെ മൈക്രോഗ്രാവിറ്റി അന്തരീക്ഷത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പേശീനഷ്ടം ഉണ്ടാകുമെന്ന് ബാള്‍ യൂണിവേഴ്‌സിറ്റിയുടെ പഠനവും പറയുന്നു.

കൂടുതല്‍ കാലം ബഹിരാകാശത്ത് കഴിയാനുള്ള പരിശീലനം സുനിതയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പോലും അവിടെ മനുഷ്യശരീരത്തിന് പൊരുത്തപ്പെടാന്‍ കഴിയാത്ത ചില കാര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോ. വിനയ് ഗുപ്ത പറയുന്നത്. 'ഓക്‌സിജന്റെ അളവിലുള്ള വ്യത്യാസവും സമുദ്രനിരപ്പില്‍ നിന്ന് വളരെ ഉയരത്തില്‍ കഴിയുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങളും മൂലം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ശരീരം വളരെയധികം കഷ്ടപ്പെടേണ്ടതായി വരും.'

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല.

The image used in the story is AI-generated

Story first published: Thursday, November 7, 2024, 10:44 [IST]
X
Desktop Bottom Promotion