അടക്കം ആകാശത്തും, കല്ലറ തുറന്ന് പുതുവസ്ത്രം അണിയിക്കലും; ലോകത്തിലെ വിചിത്ര ശവസംസ്‌കാര രീതികള്‍

ലോകത്തിലെ ഏറ്റവും വലിയ സത്യങ്ങളിലൊന്നാണ് മരണം. മരണത്തെ അതിജീവിക്കാനോ അതിന്റെ രഹസ്യം കണ്ടെത്താനോ ഇന്നും മനുഷ്യന് സാധിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ മരണം ആര്‍ക്കും അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. അതിനോട് മനുഷ്യര്‍ പ്രതികരിക്കുന്ന രീതിയും വ്യത്യസ്തമാണ്. ലോകമെമ്പാടും പലതരത്തിലുള്ള ശവസംസ്‌കാര രീതികളും മരണാനന്തര ചടങ്ങുകയും ഉണ്ട്. ഓരോ ഇന്ത്യയില്‍ തന്നെ മതവിശ്വാസവും സാംസ്‌കാരിക രീതികളും അനുസരിച്ച് മരണാനന്തര ചടങ്ങുകളും ശവസംസ്‌കാര രീതികളും വ്യത്യസ്തമാണ്. ലോകത്തിലെ വളരെ വ്യത്യസ്തമായ തില ശവസംസ്‌കാര രീതികളും മരണാനന്തര ചടങ്ങുകളും അറിയാം.

unique burials systems
Photo Credit: AI Generated

അടക്കം ആകാശത്ത്

അതെങ്ങനെയാണ് ആകാശത്ത് മൃതദേഹം അടക്കുക എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഇതൊരു സങ്കല്‍പ്പമാണ്. ടിബറ്റിലെ ബുദ്ധ മതസ്ഥര്‍ക്കിടയിലാണ് ഈ രീതിയുള്ളത്. മരണപ്പെട്ട പ്രിയപ്പെട്ടവരെ സ്വര്‍ഗ്ഗത്തിലേക്ക് അയക്കണമെന്നാണ് അവരുടെ വിശ്വാസം. അതനുസരിച്ച് അവര്‍ മൃതദേഹം പുറത്ത് പല കഷ്ണങ്ങളായി മുറിച്ചിടുന്നു. പക്ഷികളും മറ്റ് മൃഗങ്ങളും ഭക്ഷിക്കുന്നതിനാണിത്. ശരീരത്തില്‍ ഒന്നും ബാക്കിയാക്കാതെ ആത്മാവിന് ശരീരം വിട്ടുപോകാന്‍ സാഹചര്യമൊരുക്കുക, ജീവിതചക്രത്തിന്റെ ഭാഗമായി മൃഗങ്ങള്‍ക്ക് ഭക്ഷണമാകുക എന്നീ രണ്ട് ആശയങ്ങളാണ് ഈ ശവസംസ്‌കാര രീതിക്ക് പിന്നില്‍.

ഫമദിന

മരിച്ചവര്‍ക്കൊപ്പം നൃത്തം ചെയ്യുക എന്നത് മഡഗാസ്‌കറിലെ ഫമദിന സംസ്‌കാരത്തിലെ ഒരു ചങ്ങാണ്. മലഗാസി ജനത വര്‍ഷങ്ങള്‍ കൂടുമ്പോള്‍ കല്ലറ തുറക്കുകയും പുതുവസ്ത്രം കൊണ്ട് ഓരോ തവണയും മൃതശരീരം വരിഞ്ഞുകെട്ടുകയും ചെയ്യും. ഓരോ തവണയും അവര് ശവകുടീരത്തിനടുത്ത് നിന്ന് നൃത്തം ചെയ്യും. ഈ ആചാരത്തിലൂടെ മൃതദേഹ വിഘടനം വേഗത്തിലാകുമെന്നും ആത്മാവിന് വേഗം പുനര്‍ജന്മം ഉണ്ടാകുമെന്നും അവര്‍ കരുതുന്നു.

വെള്ളത്തില്‍ അടക്കം ചെയ്യല്‍

ലോകത്തിന്റെ നിരവധി സ്ഥലങ്ങളില്‍ മൃതശരീരം വെള്ളത്തില്‍ അടക്കം ചെയ്യുന്ന പതിവുണ്ട്. പ്രത്യേകിച്ച് വടക്കന്‍ യൂറോപ്പിലെ നോര്‍ഡിക് രാജ്യങ്ങളില്‍. ജലാശയത്തിന് അഭിമുഖമായി നില്‍ക്കുന്ന ചെങ്കുത്തായ മലകളില്‍ മൃതദേഹമടങ്ങിയ ശവപ്പെട്ടികള്‍ വെക്കുന്നത് മുതല്‍ മരണക്കപ്പലുകളിലും മറ്റിലുമായി ശവപ്പെട്ടി നദിയിലോ സമുദ്രത്തിലോ ഒഴുക്കിവിടുന്നത് വരെയുള്ള ശവസംസ്‌കാര രീതികള്‍ അവിടെയുണ്ട്. ശരീരങ്ങള്‍ ദൈവത്തിനടുത്തേക്കോ പവിത്രമായ സ്ഥലത്തേക്കോ മടക്കി അയക്കുന്നു എന്നാണ് വിശ്വാസം.

ശവഘോഷയാത്ര

മരണപ്പെട്ടവരുടെ ജീവിതം പലതരത്തില്‍ ആഘോഷിക്കുന്ന മരണാന്തര ചടങ്ങുകളില്‍ ഒന്നാണ് ഇന്ത്യയില്‍ പലയിടങ്ങളിലും ഉള്ള ശവഘോഷയാത്ര. മൃതദേഹം വര്‍ണ്ണവസ്ത്രങ്ങളില്‍ പൊതിഞ്ഞ് നിരത്തിലൂടെ ഘോഷയാത്രയായി കൊണ്ടുപോകും. ആത്മാക്കള്‍ക്ക് മോക്ഷം കൈവരുക എന്ന സങ്കല്‍പ്പത്തോടെയാണ് ഗംഗാജലം തളിച്ച് മൃതദേഹങ്ങള്‍ വരാണസിയിലും മറ്റുമുള്ള ഘാട്ടുകളില്‍ ദഹിപ്പിക്കുന്നത്.

നിശ്ബദസ്തംഭം

പുരാതന ഇറാനിലെ സൊറാസ്ട്രിയന്‍ പാരമ്പര്യത്തില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് കഴുകനും വേണം. അവരുടെ വിശ്വാസമനുസരിച്ച് മൃതശരീരം തൊടുന്നതെന്തും മലിനപ്പെടും. അഗ്നിയും ഭൂമിയും ഉള്‍പ്പടെ. അതുകൊണ്ട് ഭൂമി തൊടാതെ മൃതദേഹം മുകളിലേക്ക് ഉയര്‍ത്തി കഴുകന് ഭക്ഷിക്കാനായി സമര്‍പ്പിക്കുക മാത്രമായിരുന്നു അവര്‍ക്ക് മുമ്പിലുള്ള വഴി. മൃതദേഹത്തിലെ തുണി നീക്കാന്‍ ഉപയോഗിച്ച ഉപകരങ്ങളും മറ്റുമെല്ലാം പിന്നീട് നശിപ്പിച്ചുകളയും. മാത്രമല്ല കാളമൂത്രം കൊണ്ടാണ് ശരീരം ശുദ്ധമാക്കുന്നത്. ശേഷം മൃതദേഹം ആര്‍ക്കും തൊടാന്‍ കഴിയാത്തത്ര ഉയരത്തില്‍ നിശബ്ദ സ്തംഭത്തിന്റെ മുകളില്‍ വെക്കും.

ചാരം കൊണ്ട് മരണമുത്തുകള്‍

മൃതദേഹം ദഹിപ്പിക്കുന്ന രീതി ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ട്. പക്ഷേ ദക്ഷിണ കൊറിയയില്‍ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ബാക്കിയാകുന്ന ചാരം കൊണ്ട് മുത്തുകള്‍ ഉണ്ടാക്കും. ഇതിന് പല വര്‍ണ്ണങ്ങള്‍ നല്‍കി വീട്ടില്‍ എല്ലാവര്‍ക്കും കാണുന്ന സ്ഥലത്ത് അലങ്കാരമെന്നോണം വെക്കും.

ഫിലിപ്പൈന്‍സിലെ വിചിത്ര ആചാരങ്ങള്‍

ഫിലിപ്പൈന്‍ന്‍സില്‍ നിരവധി വിചിത്ര മരണാനന്തര ചടങ്ങുകള്‍ ഉണ്ട്. ടിന്‍ഗൂരിയന്‍ വിഭാഗം മൃതശരീരം പ്രച്ഛന്ന വേഷങ്ങള്‍ ധരിപ്പിച്ച് ഒരു കസേരയില്‍ ഇരുത്തും. ചിലപ്പോള്‍ ഒരു സിഗരത്ത് കൊളുത്തി ചുണ്ടില്‍ വെച്ച് കൊടുക്കുകയും ചെയ്യും. അതേസമയം ബെന്‍ഗ്വേറ്റ് വിഭാഗം മരണപ്പെട്ടവരുടെ മൃതദേഹം വീടിന്റെ പ്രവേശനകവാടത്തില്‍ കസേരയില്‍ വെക്കുന്നതിന് മുമ്പ് കണ്ണുകെട്ടുകയും ചെയ്യും. സെബുവാനോ വിഭാഗക്കാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്ന കുട്ടികളെ ചുവന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കും. അവര്‍ പ്രേതങ്ങളെ കാണാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. സഗദ മേഖലയില്‍ മൃതശരീരം ശവപ്പെട്ടിയില്‍ ചെങ്കുത്തായ പാറയില്‍ കെട്ടിത്തൂക്കിയിടും. മരണപ്പെട്ടവരുടെ ആത്മാവ് സ്വര്‍ഗ്ഗത്തിനടുത്ത് എത്തുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. അതേസമയം കവിയറ്റിലുള്ളവര്‍ മരിക്കുന്നതിന് മുമ്പ് വ്യക്തിയുടെ ആഗ്രഹപ്രകാരം പൊത്തുള്ള മരത്തില്‍ ശവപ്പെട്ടിയില്‍ കുത്തനെ നിര്‍ത്തും.

Story first published: Wednesday, January 15, 2025, 19:48 [IST]
X
Desktop Bottom Promotion