ബഹിരാകാശ നിലയം അന്ത്യത്തിലേക്ക്; ആയുസ്സ് ആറ് വര്‍ഷങ്ങള്‍ കൂടി: ഒരുക്കങ്ങള്‍ ആരംഭിച്ച് നാസ

ഭൂമിയില്‍ അല്ലാതെ മനുഷ്യസാന്നിധ്യമുള്ളത് എവിടെയാണ് എന്ന ചോദ്യത്തിന് ഇന്ന് നമുക്ക് അറിയാവുന്ന ഒരു ഉത്തരമേയുള്ളു. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്). ഭൂമി വിട്ടാല്‍ ബഹിരാകാശ സഞ്ചാരികളുടെ ഇടത്താവളമായിരുന്നു ബഹിരാകാശ നിലയം. ഇപ്പോഴും ഇന്ത്യക്കാരിയായ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികര്‍ ബഹിരാകാശ നിലയത്തിലുണ്ട്. പക്ഷേ ആ ബഹിരാകാശ നിലയം ഇനി അധികനാള്‍ ഉണ്ടാകില്ല.

ISS

ബഹിരാകാശ നിലയത്തിന്റെ അന്ത്യം എങ്ങനെ?

2030 വരെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ആയുസ്സ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതിന് ശേഷം നിലയത്തെ ഭൂമിയിലേക്ക് തിരികെ എത്തിക്കും. പിന്നീട് മനുഷ്യന്റെ ബഹിരാകാശ സ്വപ്‌നങ്ങളെ പൂവണിയിച്ച ബഹിരാകാശ നിലയം പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മറയും.

ഐഎസ്എസിനെ നശിപ്പിക്കാനുള്ള ദൗത്യത്തിനായി നാസ സ്‌പെയ്‌സ് എക്‌സ് കമ്പനിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നിലയത്തെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ബഹിരാകാശ വാഹനം തയ്യാറാക്കുന്നതിനും കൈമാറുന്നതിനുമായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സ് കമ്പനിക്ക് 843 മില്യണ്‍ ഡോളറിന്റെ കരാറാണ് നാസ നല്‍കിയിരിക്കുന്നത്. യുഎസ് ഡിഓര്‍ബിറ്റ് എന്നാണ് ഈ വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്. ഈ വാഹനം തയ്യാറായിക്കഴിഞ്ഞാല്‍ ഉടമസ്ഥത ഏറ്റെടുത്ത് ദൗത്യനിയന്ത്രണം പൂര്‍ണ്ണമായും ഏറ്റെടുക്കാനാണ് നാസയുടെ തീരുമാനം.

നേരത്തെ ഉണ്ടായിരുന്ന ബഹിരാകാശ നിലയങ്ങളായിരുന്ന മിര്‍, സ്‌കൈലാബ് എന്നിവ ഭൂമിയിലേക്ക് തിരികെ എത്തിച്ച് നശിപ്പിച്ചത് വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കിയ നാസ ഐഎസ്എസിനെ മൂന്ന് ഘട്ടങ്ങളിലൂടെ ഭൂമിയിലെത്തിച്ച് വിഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ആദ്യഘട്ടത്തില്‍ സോളാര്‍ ചിറകുകളും റേഡിയേറ്ററുകളും ഭൂമിയിലെത്തിക്കും. ഐഎസ്എസിലെ ഓര്‍ബിറ്റല്‍ ലാബ് കൂളാക്കി വെക്കുന്നത് ഇവയാണ്. അതിന് ശേഷം ഓരോ മോഡ്യൂളുകളും ട്രസ്സില്‍ നിന്നും അടര്‍ത്തിമാറ്റും. പിന്നീട് ട്രസ്സും മോഡ്യൂളുകളും വിഘടിക്കും.

ഇതില്‍ മിക്ക ഘടകങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ബാഷ്പീകരിച്ച് പോകാനാണ് സാധ്യത. എങ്കിലും വലിയ ഭാഗങ്ങള്‍ അവശേഷിച്ചേക്കും. അവയെ പസഫിക് സമുദ്രത്തിലെ നിമോ എന്ന മേഖലയില്‍ തള്ളാനാണ് നാസ ആലോചിക്കുന്നത്. സാറ്റലൈറ്റുകളുടെയും പേടകങ്ങളുടെയും കല്ലറയെന്ന് അറിയപ്പെടുന്ന, ഭൂമിയിലെ ഏറ്റവും വിജനമായ മേഖലയാണിത്.

ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതി

ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതിയായ ഐഎസ്എസ് ഈ നൂറ്റാണ്ടിലെ അത്ഭുതങ്ങളില്‍ ഒന്നാണ്. 430,000 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ബഹിരാകാശത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ ഏകഘടനയാണിത്. 198ലണ് ഐഎസ്എസിന്റെ ആദ്യ ഭാഗം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത്. 2001 മുതല്‍ ഐഎസ്എസില്‍ സ്ഥിരമായി മനുഷ്യവാസമുണ്ട്.

അമേരിക്ക, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ പങ്കാളിത്ത രാജ്യങ്ങള്‍ എന്നിവര്‍ക്ക് 2030 വരെ ഐഎസ്എസിലെ മൈക്രോഗ്രാവിറ്റി ലാബ് പ്രവര്‍ത്തനനിരതമാക്കി നിലനിര്‍ത്തുന്നതില്‍ പങ്കാളിത്തമുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ വളരെ സുരക്ഷിതമായി ഡിഓര്‍ബിറ്റ് വാഹനം ഉപയോഗിച്ച് താഴെ ഇറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് നാസ തലവനായ ബില്‍ നെല്‍സണ്‍ ഏപ്രിലില്‍ യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു.

ഇതിനിടെ നിരവധി കമ്പനികള്‍ ഐഎസ്എസിന്റെ പിന്‍ഗാമിക്ക് വേണ്ടിയുള്ള പണിപ്പുരയിലാണ്.അക്‌സിയോം സ്‌പെയ്‌സ്, ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ എന്നിവയാണ് അതില്‍ പ്രധാനം.

X
Desktop Bottom Promotion