കേള്‍വി പരിമിതിയെ അതിജീവിച്ച റിസ്‌വാന: ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം നേടി മലയാളി വിദ്യാര്‍ത്ഥിനി

മാര്‍ച്ച് 3- ലോക കേള്‍വി ദിനം. ഈ ദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം നേടി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളജിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി റിസ്‌വാന. തന്റെ കേള്‍വി പരിമിതിയെ അതിജീവിച്ചാണ് റിസ്‌വാന ഈ നേട്ടം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. മണ്ണഞ്ചേരി പുത്തന്‍ വീട്ടില്‍ അബ്ദുല്‍ റഷീദ്- സബിത ദമ്പതികളുടെ മകളാണ് റിസ്‌വാന. എന്തുകൊണ്ടാണ് റിസ്‌വാന ലോകാരോഗ്യ സംഘടനയുടെ പോസ്റ്ററില്‍ ഇടം പിടിച്ചത് എന്നൊരു ചോദ്യം പലരുടേയും മനസ്സില്‍ വന്നിട്ടുണ്ടാവാം. കുട്ടിക്കാലത്തെ തനിക്കുണ്ടായിരുന്ന കേള്‍വിസംബന്ധമായ തകരാറുകള്‍ തിരിച്ചറിഞ്ഞ് ശബ്ദങ്ങളുടെ ലോകത്തേക്ക് എത്തിയിരിക്കുകയാണ് റിസ്‌വാന. ഹിയറിംഗ് സ്‌ക്രീനിംങിലൂടെയാണ് റിസ്‌വാനയുടെ മാതാപിതാക്കള്‍ തന്റെ മകളുടെ കേള്‍വിസംബന്ധമായ തകരാറുകള്‍ തിരിച്ചറിഞ്ഞത്. ഇത്തരമൊരു അവസ്ഥയെ തിരിച്ചറിഞ്ഞ സമയം തന്നെ റിസ്‌വാനയുടെ മാതാപിതാക്കള്‍ ഒട്ടും സമയം പാഴാക്കാതെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ എന്ന പരിഹാരത്തിലൂടെ റിസ്‌വാനയ്ക്ക് സാധാരണ ജീവിതം തിരിച്ച് കൊടുത്തു.

Kerala Medical Student Rizwana

PC: WHO

ആറാമത്തെ വയസ്സിലാണ് തനിക്ക് നഷ്ടപ്പെട്ട ശബ്ദങ്ങളുടെ ലോകം റിസ്‌വാന തിരിച്ചറിഞ്ഞ് തുടങ്ങിയത്. കേള്‍വി സംബന്ധമായ തകരാറുള്ള കുട്ടികളുടെ അവസ്ഥ കൃത്യസമയം തിരിച്ചറിഞ്ഞ് അതിന് വേണ്ടി പരിഹാരം കാണുക എന്നതാണ് മാതാപിതാക്കള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ റിസ്‌വാനയുടെ മുഖചിത്രം വെബ്‌സൈറ്റില്‍ മുഖചിത്രമായി പ്രസിദ്ധീകരിച്ചത്. ഒരു വയസ്സുള്ളപ്പോള്‍ ആണ് റിസ്‌വാനക്ക് ശബ്ദങ്ങളുടെ ലോകം അന്യമാണെന്ന് തിരിച്ചറിഞ്ഞത്. എങ്കിലും മാതാപിതാക്കളുടെ ശക്തമായ ഇടപെടലും കൃത്യസമയത്തെ ചികിത്സയുമാണ് ശബ്ദങ്ങളുടെ ലോകത്തേക്ക് റിസ്‌വാനയെ എത്തിച്ചത്. സ്പീച്ച് തെറാപ്പിയിലൂടേയും കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടേയും ശബ്ദങ്ങള്‍ റിസ്‌വാനക്ക് പരിചിതമായി തുടങ്ങി.

കുട്ടികളുടെ ഇത്തരത്തിലുള്ള പരിമിതികള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിച്ചാല്‍ കുട്ടികളിലുണ്ടാവുന്ന ഈ കുറവ് പരിഹരിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് റിസ്‌വാന എന്ന സന്ദേശവുമായാണ് ലോകാരോഗ്യ സംഘടന ഇന്ത്യ വെബ്‌സൈറ്റില്‍ റിസ്‌വാന ചിത്രം ഇടം നേടിയത്. ജന്മനാ കേള്‍വിക്കുറവുള്ള റിസ്‌വാനക്ക് കേള്‍വിയുടെ ലോകം തുറന്ന് കൊടുക്കപ്പെട്ടത് കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെയാണ്. അത് അവളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും സ്വപ്‌നങ്ങള്‍ക്ക് പുറകേ സഞ്ചരിക്കുന്നതിനും കരുത്തയാക്കി എന്ന് പറയുന്നതില്‍ തെറ്റില്ല. കൃത്യ സമയത്ത് നവജാതശിശുക്കളോടുള്ള സമീപനത്തില്‍ നിന്ന് തന്നെ ഇത്തരം വൈകല്യങ്ങളെ തിരിച്ചറിയുന്നതിനും ജീവിത കാലം മുഴുവന്‍ വെല്ലുവിളിയായി കൂടെയുണ്ടാവുന്ന വൈകല്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ് റിസ്‌വാന എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി.

''സ്പീച്ച് തെറാപ്പി മികച്ച ഫലങ്ങള്‍ നല്‍കുമെന്ന് ഉറപ്പില്ലാത്തപ്പോള്‍ പോലും തന്റെ മാതാപിതാക്കള്‍ പ്രതീക്ഷ കൈവിടാതെ തന്നെ പരിശീലിപ്പിക്കുന്നതിനും തനിക്ക് വേണ്ടി കഠിധാധ്വാനം ചെയ്യുന്നതിനും വേണ്ടി സമയം കണ്ടെത്തുകയും ചെയ്തു. കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തുന്നത് തന്റെ ആറാമത്തെ വയസ്സിലാണ് ഈ സമയം വരെയും തനിക്ക് എല്ലാ വിധത്തിലുള്ള ആത്മവിശ്വാസം നല്‍കുകയും സാധാരണ രീതിയില്‍ തന്നെ പരിശീലിപ്പിക്കുകയം ചെയ്തത് മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ ഉള്ളതിനാലാണ് എന്നാണ് റിസ്‌വാന പറയുന്നത്.

എന്താണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍?

ear

കോക്ലിയര്‍ ഇംപ്ലാന്റ് എന്നത് ഒരു ഇലക്ട്രോണിക് ശ്രവണ ഉപകരണമാണ് എന്ന് നമുക്കറിയാം. ശബ്ദപരിമിതികള്‍ അനുഭവിക്കുന്ന കുട്ടികളില്‍ കഴിയുന്നത്ര വേഗത്തില്‍ തന്നെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നിര്‍ദ്ദേശിക്കുന്നു. ഇവര്‍ക്ക് കൃത്യമായ സ്പീച്ച് തെറാപ്പിയും ആവശ്യമാണ്. ഇന്ത്യയില്‍ ഏകദേശം 63 ദശലക്ഷത്തോളം ആളുകള്‍ക്ക് ശ്രവണ വൈകല്യമുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ കൃത്യമായ പരിശോധനയിലൂടേയും മെഡിക്കല്‍ ഇടപെടലുകളിലേയും നല്ലൊരു ശതമാനം കുട്ടികളേയും ശ്രവണ വൈകല്യത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുന്നു. 2018 മുതല്‍, കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത് വരേയും ജനിക്കുന്ന എല്ലാ കുട്ടികളേയും ഇത്തരത്തില്‍ ശ്രവണ പരിശോധനക്ക് വിധേയമാക്കുകയും ശ്രവണ വൈകല്യം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ 2012-ല്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിച്ച ശ്രുതിതരംഗം എന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിയിലൂടെ 1200 കുട്ടികളെയാണ് ഇത്തരം വൈകല്യത്തില്‍ നിന്ന് രക്ഷിച്ചിട്ടുള്ളത്. ഇതോടൊപ്പം തന്നെ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ കീഴില്‍ എയ്ഡ്‌സ് ആന്‍ഡ് അപ്ലയന്‍സസ് (എഡിഐപി) പദ്ധതിയുമായി ബന്ധപ്പെട്ട് കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടിയും അവരുടെ പുനരധിവാസത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടി ഏകദേശം 7 ലക്ഷത്തോളം രൂപയാണ് ധനസഹായമായി നല്‍കി വരുന്നത്.

റിസ്‌വാനയുടെ ജീവിതം ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് എന്നതില്‍ സംശയം വേണ്ട. കാരണം ശബ്ദപരിമിതികള്‍ മറികടന്ന് ശബ്ദങ്ങളുടെ ലോകത്തേക്ക് അവളെ പരിചയപ്പെടുത്തിയ ഡോക്ടറാണ് എന്നും റിസ്‌വാനയുടെ മാതൃക. അതുകൊണ്ട് തന്നെ മെഡിക്കല്‍ ലോകം തിരഞ്ഞെടുത്തതും ഒരു ഇ എന്‍ ടി സര്‍ജന്‍ ആവാന്‍ ആഗ്രഹിക്കുന്നതും എന്നാണ് റിസ്‌വാന പറയുന്നത്. ശ്രവണ വൈകല്യവും കേള്‍വി പരിമിതികളുമായി ജനിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തന്റെ കഥ പ്രചോദനമാവുമെങ്കില്‍ അതില്‍ കൂടുതല്‍ സന്തോഷം തനിക്ക് മറ്റൊന്നുമില്ലെന്നാണ് റിസ്‌വാന സന്തോഷത്തോടെ പറയുന്നതും.

X
Desktop Bottom Promotion