'കിംഗ് കൂളായി', അങ്കലാപ്പില്ല, ഭയമില്ല രോഷ്‌നിയുടെ കൈയ്യില്‍ 6 മിനിറ്റ് കൊണ്ട് എല്ലാം ഭദ്രം

ഭാഷകളും ദേശങ്ങളും കടന്ന് വൈറലായിക്കൊണ്ടിരിക്കുകയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജി എസ് റോഷ്‌നിയുടെ വീഡിയോ. ഞായറാഴ്ചയാണ് ആര്യനാട് പാലോട് സെക്ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മുടിയില്‍ നിന്ന് 17-18 അടിയോളം വരുന്ന രാജവെമ്പാലയെ രോഷ്‌നി പിടികൂടിയത്. രോഷ്ണിയുടെ ധീരത തന്നെയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും എല്ലാം നിറഞ്ഞ് നില്‍ക്കുന്നതും.

ആദ്യമായാണ് ഒരു രാജവെമ്പാലയെ പിടിക്കാനായി എത്തുന്നത്. എന്നാല്‍ അതിന്റേതായ ഒരു ഭയമോ അങ്കലാപ്പോ ഒന്നും രോഷ്‌നിയുടെ മുഖത്തും ഉണ്ടായിരുന്നില്ല. പകരം തന്റെ ജോലി കൃത്യമായി നിര്‍വ്വഹിച്ചതിന്റെ ആത്മവിശ്വാസമായിരുന്നു രോഷ്‌നിയുടെ മുഖത്ത്. വൈറല്‍ വീഡിയോക്ക് പിന്നിലെ കാര്യങ്ങളും തന്റെ സര്‍വ്വീസ് ജീവിതത്തെക്കുറിച്ചും രോഷ്‌നി മലയാളം ബോള്‍ഡ് സ്‌കൈയോട് മനസ്സ് തുറക്കുന്നു.

roshni-

സംഭവം ഇങ്ങനെയാണ്
ഞായറാഴ്ചയാണ് വിതുര പരുത്തിപ്പള്ളി റേഞ്ച് സെക്ഷനില്‍ വരുന്ന ആര്യനാട് പാലോട് സെക്ഷനില്‍ അഞ്ചു മരുതും മൂട് എന്ന സ്ഥലത്ത് നിന്ന് രോഷ്‌നി ഉള്‍പ്പെട്ട സംഘം ഉഗ്രവിഷ ഇനത്തില്‍ പെട്ട രാജവെമ്പാലയെ പിടികൂടുന്നത്. വനം വകുപ്പില്‍ തന്റെ എട്ട് വര്‍ഷത്തെ സേവനത്തിനിടയില്‍ 1000-ലധികം വിഷമുള്ളതും ഇല്ലാത്തതുമായ പല പാമ്പുകളേയും പിടികൂടി രക്ഷപ്പെടുത്തിയിട്ടുണ്ട് രോഷ്‌നി. ഞായറാഴ്ച രാവിലെ തോട്ടില്‍ കുളിക്കാനിറങ്ങിയ ആളുകളാണ് കടവില്‍ പാറക്ക് മുകളിലായി ചുരുണ്ട് കൂടി കിടന്ന രാജവെമ്പാലയെ കണ്ടത്.

ബാക്കിയെല്ലാം സ്വപ്നം
ഉടന്‍ തന്നെ നാട്ടുകാര്‍ വനംവകുപ്പിനെ അറിയിക്കുകയും പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റോഷ്‌നി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പടെ സ്ഥലത്തെത്തിയത്. ആറ് മിനിറ്റിനുള്ളിലാണ് രോഷ്‌നി സുരക്ഷിതമായ രീതിയില്‍ രാജവെമ്പാലയെ കൂട്ടിലാക്കിയത്. പിന്നീട് അതിനെ ഉള്‍വനത്തില്‍ സുരക്ഷിതമായി തുറന്ന് വിടുകയും ചെയ്തു.

G S Roshni interview

വെല്ലുവിളികള്‍
സ്ത്രീകള്‍ അധികമാരും കടന്ന് വരാത്ത ഒരു മേഖലയായത് കൊണ്ട് തന്നെ അതിന്റേതായ ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ പല ഘട്ടത്തിലും നേരിട്ടുണ്ട്. പുരുഷന്‍മാരായിരുന്നു ഇത്തരം ഒരു ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഓരോ ഘട്ടത്തിലും സംഭവിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ട് പോയി. എട്ട് വര്‍ഷമായി വനം വകുപ്പില്‍ ജോലി ചെയ്ത് വരികയാണ് രോഷ്‌നി. ചെയ്യുന്ന ജോലിയോടുള്ള താല്‍പ്പര്യം തന്നെയാണ് എല്ല് ബുദ്ധിമുട്ടുകളേയും തരണം ചെയ്യുന്നതിന് സഹായിച്ചിട്ടുണ്ട്.

വൈറല്‍ വീഡിയോയും പ്രതികരണം
ദേശീയ- അന്തര്‍ദേശീയ തലത്തില്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെയധികം സന്തോഷം ഉണ്ട്. അത്രമാത്രം പ്രാധാന്യം ആ വീഡിയോക്ക് ലഭിക്കുന്നതിന് കാരണമായത് ഞാന്‍ ഒരു സ്ത്രീ ആയത് കൊണ്ടാണ്. അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഇതുവരേയും സ്ത്രീകളാരും തന്നെ രാജവെമ്പാലയെ റെസ്‌ക്യൂ ചെയ്തിട്ടില്ല. അതുകൊണ്ടായിരിക്കണം അത്രയും വലിയ അംഗീകാരം സമൂഹം എനിക്ക് തന്നത്. പല ഘട്ടത്തിലും അതിനുള്ള അവസരം വന്നിട്ടും അത് തന്നില്‍ നിന്ന് തട്ടിത്തെറിച്ച് പോയിട്ടുണ്ട്. താനൊരു സ്ത്രീയായത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും രോഷ്‌നി പറയുന്നു.

forest officer

പ്രത്യേക പരിശീലനങ്ങള്‍
അപകടകരമാണെന്ന് അറിഞ്ഞിട്ടും ഇത്തരം ജോലികള്‍ ഏറ്റെടുക്കുന്നത് ചെയ്യുന്ന ജോലിയോടുള്ള രോഷ്‌നിയുടെ ആത്മാര്‍ത്ഥതയെ തന്നെയാണ് വെളിവാക്കുന്നത്. അണലിയേക്കാള്‍ അല്ലെങ്കില്‍ മൂര്‍ഖനേക്കാള്‍ എല്ലാം ശാന്ത സ്വഭാവത്തില്‍ ഉള്ള പാമ്പാണ് രാജവെമ്പാല എന്ന് പറയുന്നത്. വളരെ അടങ്ങി ഒതുങ്ങി ഉള്‍വനങ്ങളില്‍ ആണ് ഇതിനെ കാണപ്പെടുന്നത്. എന്നാല്‍ കാലാവസ്ഥയും പരിസ്ഥിതി പ്രതികൂല സാഹചര്യങ്ങളും ആണ് ഇവ പുറത്തേക്ക് എത്തുന്ന സാഹചര്യം ഉണ്ടാവുന്നത്. ശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റിക്കും, ബാഗും ബൂട്‌സും എല്ലാം തന്നെയാണ് ഇവിടേയും ഉപയോഗിച്ചിരിക്കുന്നത്. ശാസ്ത്രീയമായി പാമ്പുകളെ എങ്ങനെ പിടിക്കാം, സുരക്ഷിതമായ രീതിയില്‍ അവയെ എപ്രകാരം കാട്ടില്‍ വിടാം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി പരിശീലനം ലഭിച്ചതിന് ശേഷം തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെടുന്നതും.

സ്ത്രീകള്‍ക്ക് പ്രചോദനം
പൊതുവേ സ്ത്രീകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത് വളരെ കുറവാണ്. പലപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റില്‍ പല പെണ്‍കുട്ടികളും വരുന്നെങ്കിലും എല്ലാ വിധത്തിലുള്ള ലൈസന്‍സുകളും കാര്യങ്ങളും എടുക്കുന്നു. എന്നാല്‍ പിന്നീട് ഇവര്‍ ഫീല്‍ഡിലേക്ക് ഇറങ്ങുന്നതിനുള്ള സാഹചര്യം വളരെ കുറവായാണ് പൊതുവേ കാണപ്പെടുന്നത്. പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ക്ക് ഇത്തരം ഒരു മേഖലയില്‍ മുന്നോട്ട് പോവാന്‍ സാധിക്കാതെ വരുന്നു.

forest-officer

പാഷനും പ്രൊഫഷനും
ചെയ്യുന്ന ജോലി ആസ്വദിച്ച് ഇഷ്ടപ്പെട്ട് ചെയ്യുക എന്നതാണ് രോഷ്‌നിയുടെ രീതി. അവിടെ യാതൊന്നും ഒരു തടസ്സമല്ല. ഏത് പാതിരാത്രിയിലും റെസ്‌ക്യൂവിനായി ആളുകള്‍ വിളിച്ചാല്‍ യാതൊരു മടിയും കൂടാതെ ഇറങ്ങിപ്പുറപ്പെടും എന്നത് തന്നെയാണ് രോഷ്‌നിയെ ഈ മേഖലയില്‍ വ്യത്യസ്തയാക്കുന്നതും. രാജവെമ്പാലയെ പിടികൂടുക എന്നത് ഏതൊരു റെസ്‌ക്യൂവറും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. അത് സാധിച്ചതിലുള്ള സന്തോഷം രോഷ്‌നിയുടെ ചിരിയില്‍ നമുക്ക് കാണാം. പേടിയൊന്നും തോന്നിയില്ല എന്ന് മാത്രമല്ല വളരെയധികം അഭിമാനവും ആത്മവിശ്വാസവും തോന്നി എന്നത് രോഷ്‌നിയുടെ മുഖത്ത് വ്യക്തം. രാജവെമ്പാലയെ പിടികൂടുമ്പോള്‍ അത് എപ്രകാരമാണ് പ്രതികരിക്കുക, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചതും.

കുടുംബം
രോഷ്‌നിയുടെ കുടുംബവും കട്ടക്ക് കൂടെയുണ്ട് എന്നത് തന്നെയാണ് വിജയത്തിന് പിന്നില്‍. ഭര്‍ത്താവ് സജിത് സഹകരണ വകുപ്പില്‍ സീനിയര്‍ ഇന്‍സ്‌പെക്ടറാണ്. രണ്ട് ആണ്‍ കുട്ടികളാണ് ഇവര്‍ക്കുള്ളത്. ദേവനാരായണന്‍ , സൂര്യനാരായണന്‍ എന്നാണ് ഇവരുടെ പേര്. ആത്മവിശ്വാസവും ധൈര്യവും ചേര്‍ന്നാല്‍ മാത്രമേ ഒരു വ്യക്തിക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് തന്റെ പ്രവൃത്തിയിലൂടെ രോഷ്‌നി തെളിയിച്ച് കഴിഞ്ഞു

X
Desktop Bottom Promotion