18കാരിക്ക് ലൗ ബ്രെയിന്‍ എന്ന് ഡോക്ടര്‍; ഒരു ദിവസം കാമുകനെ വിളിച്ചത് 100 തവണ, എന്താണീ രോഗം

പ്രണയം തലയ്ക്ക് പിടിച്ച് വട്ടായിപ്പോയി എന്ന് ചിലപ്പോഴൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ ഈ പറച്ചിലില്‍ കുറച്ച് വാസ്തവം ഉണ്ടെന്നാണ് ചൈനയിലെ ഒരു സംഭവം വ്യക്തമാക്കുന്നത്. പ്രണയം തലയ്ക്കുപിടിച്ച അഥവാ ലൗ ബ്രയിന്‍ എന്ന അവസ്ഥയിലൂടെ കടന്നുപോയ ഒരു ചൈനീസ് പെണ്‍കുട്ടിയുടെ കഥയാണ് ഇപ്പോള്‍ ഇന്റെര്‍നെറ്റിലെ ഒരു സംസാരവിഷയം.

love brain

പതിനെട്ടുകാരിയായ ഈ പെണ്‍കുട്ടി ഒരു ദിവസം കാമുകനെ നൂറ് തവണ വിളിച്ചുവത്രേ. തെക്ക്പടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള സിയാവു എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിക്കാണ് പ്രണയം കൊണ്ട് സമനില തെറ്റിയത്. പരിധിവിട്ട പ്രണയം സിയാവുവിന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. പെണ്‍കുട്ടിയുടെ ഈ അവസ്ഥ അവളുടെ കാമുകന്റെ ജീവിതം കൂടി ദുരിതത്തിലാക്കിയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തലയ്ക്ക് പിടിച്ച പ്രണയം

സിയാവുവും അവളുടെ കാമുകനും തമ്മില്‍ വളരെ അടുത്ത ബന്ധം ഉണ്ടായതിന് ശേഷം കാമുകന്് ആ ബന്ധത്തില്‍ അസ്വസ്ഥത തോന്നിത്തുടങ്ങുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, എല്ലാ കാര്യങ്ങള്‍ക്കും കാമുകന്‍ ഒപ്പം വേണമെന്നും എല്ലാ സമയവും കൂടെ വേണമെന്നുമുള്ള സിയാവുവിന്റെ നിര്‍ബന്ധം കാമുകന് മടുപ്പായി. അതുമാത്രമല്ല, മുന്‍കാല ചരിത്രമെല്ലാം പറയാനുള്ള നിര്‍ബന്ധം, രാത്രിയോ പകലോ എന്നില്ലാതെ എല്ലാ മണിക്കൂറിലും മെസേജ് അയച്ചാല്‍ ഉടനടി മറുപടി തിരിച്ചയക്കണമെന്ന വാശി എന്നിവയെല്ലാം ഈ പ്രണയബന്ധത്തില്‍ കാമുകന് മടുപ്പ് തോന്നാനുള്ള കാരണങ്ങളായി.

വിചാറ്റ് ക്യാമറ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് സിയാവു കാമുകന് മെസേജ് അയക്കുന്നതിന്റെ വീഡിയോയും ഇന്റെര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാതിരുന്നപ്പോള്‍ പെണ്‍കുട്ടി വീഡിയോകോള്‍ ചെയ്തു. അതും കാമുകന്‍ അഗവണിച്ചു.

ഒരു ദിവസം 100 തവണയാണ് പെണ്‍കുട്ടി കാമുകനെ വിളിച്ചത്. അതിന് മറുപടി ലഭിക്കാതായപ്പോള്‍ സിയാവുവിന്റെ സമനില തെറ്റുകയും ദേഷ്യവും നിരാശയും കൊ്ണ്ട് വീട്ടിലുള്ള സാധനങ്ങളെല്ലാം എറിഞ്ഞുടയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ കാമുകന്‍ പോലീസിനെ വിളിച്ചു. പോലീസ് വീട്ടിലെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടുമെസിയാവു ഭീഷണി മുഴക്കി. ഇതിന് ശേഷമാണ് പെണ്‍കുട്ടിയെ ചികിത്സയ്ക്ക് വിധേയമാക്കിയത്.

ലൗ ബ്രെയിന്‍ എന്താണ്?

യൂണിവേഴ്‌സിറ്റിയിലെ ആദ്യവര്‍ഷം മുതലാണ് പെണ്‍കുട്ടിയില്‍ പ്രണയം കൊണ്ടുള്ള അമിതമായ ആശങ്കയും ഉത്കണ്ഠയും കണ്ടുതുടങ്ങിയതെന്ന് പെണ്‍കുട്ടിയിലെ ലൗ ബ്രെയിന്‍ തിരിച്ചറിഞ്ഞ ചെന്‍ഗ്ഡു മേഖലയിലുള്ള ദ ഫോര്‍ത്ത് പീപ്പിള്‍സ് ആശുപത്രിയിലെ ഡോക്ടറായ ഡു നാ പറഞ്ഞു. ഒരു പേഴ്‌സണാലിറ്റി ഡിസോഡറാണിത്. ലൗ ബ്രെയിന്‍ എന്നാണ് ചില നാടുകളില്‍ ഈ അവസ്ഥ അറിയപ്പെടുന്നത്. ഉത്കണ്ഠ, വിഷാദം, ബൈപ്പോളാര്‍ ഡിസോഡര്‍ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഈ അവസ്ഥ കണ്ടുവരാറുണ്ട്.

സിയാവുവിന്റെ രോഗകാരണം എന്താണെന്ന് ഡോ.ഡു വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുട്ടിക്കാലത്ത് മാതാപിതാക്കളുമായി ആരോഗ്യകരമായ ഒരു ബന്ധം ഇല്ലാതിരുന്നവരിലാണ് ഈ അവസ്ഥ കാണാറുള്ളതെന്ന് അവര്‍ സൂചന നല്‍കി. ചെറിയ രീതിയിലുള്ള ലൗ ബ്രെയിന്‍ ആളുകളുടെ ജീവിതത്തെ സാരമായി ബാധിക്കില്ല. സ്വന്തമായി വികാരങ്ങളെ കൈകാര്യം ചെയ്തും കാര്യങ്ങള്‍ മനസ്സിലാക്കിയെടുത്തും ആളുകള്‍ക്ക് ഈ അവസ്ഥ സ്വയം മാറ്റാനും കഴിയും. എന്നാല്‍ തീവ്രമായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വൈദ്യസഹായവും ചികിത്സയും ആവശ്യമായി വരും.

Story first published: Monday, April 22, 2024, 15:03 [IST]
X
Desktop Bottom Promotion