എണ്‍പതാം വയസ്സിലെ സ്വപ്‌നസാഫല്യം; പ്രളയം തകര്‍ത്ത ഒന്നരയേക്കറില്‍ പൂങ്കാവനം തീര്‍ത്ത കുഞ്ചുമേരി മാജിക്

എണ്‍പത് വയസ്സില്‍ നിങ്ങള്‍ എന്തെടുക്കുകയായിരിക്കും? മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം വാര്‍ധക്യം ആസ്വദിക്കുകയായിരിക്കും അല്ലേ. അതെ, മിക്കവര്‍ക്കും അതായിരിക്കും ആഗ്രഹം. പക്ഷേ അങ്ങനെയല്ല എണ്‍പതായാലും തൊണ്ണൂറായാലും സ്വപ്‌നങ്ങള്‍ കാണണമെന്നും അത് യാഥാര്‍ത്ഥ്യമാക്കണമെന്നും നമ്മളെ പഠിപ്പിക്കുകയാണ് കോട്ടയം സ്വദേശിയായ കുഞ്ചുമേരി ജോണ്‍. ദിവസങ്ങള്‍ക്ക് മുമ്പ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ച കുഞ്ചുമേരി ഇന്ന് ഒരു സ്വപ്നസാഫല്യത്തിന്റെ നിറവിലാണ്. ആ സ്വപ്‌നത്തിലേക്കും കുഞ്ചുമേരി അമ്മയുടെ വിശേഷങ്ങളിലേക്കും ഒന്ന് കടന്നുചെല്ലാം.

kunjumary john

പ്രളയമെടുത്ത സ്വപ്‌നമല്ല, പ്രളയം നല്‍കിയ സ്വപ്‌നം

കുഞ്ചുമേരി അമ്മയുടെ മകള്‍ സംഗീതയ്ക്ക് ആലപ്പുഴ, പാതിരമണലിനടുത്തുള്ള കായിക്കരയില്‍ ഒരു വീടും ഒന്നരയേക്കര്‍ പറമ്പുമുണ്ട്. കായലിന് അഭിമുഖമായി നില്‍ക്കുന്ന മനോഹരമായ ഒരു സ്ഥലം. അവിടെ ഒരു ചെറിയ പൂന്തോട്ടമൊക്കെ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ പ്രളയത്തില്‍ അവിടെ വെള്ളം കയറി. മൂന്നരയടിയോളം വെള്ളം പൊങ്ങിയപ്പോള്‍ പൂന്തോട്ടമെല്ലാം അതില്‍ മുങ്ങി. വെള്ളമിറങ്ങിയപ്പോള്‍ വെറും മണ്‍തിട്ട മാത്രം ബാക്കിയായി. അവിടെ നിന്നുമാണ് കുഞ്ചുമേരി അമ്മയുടെ സ്വപ്‌നം തുടങ്ങുന്നത്. ആ സ്ഥലം ലാന്‍ഡ്‌സ്‌കേപ്പിംഗ് ചെയ്ത് അതിമനോഹരമായ പൂങ്കാവനമാക്കി മാറ്റണമെന്ന് ആഗ്രഹമായി. അതൊരു വലിയ സ്വപ്‌നമായി വളര്‍ന്നു.

garden before and after

ലാന്‍ഡ്‌സ്‌കേപ്പിംഗ് ചെയ്യാനൊന്നും അറിയില്ലായിരുന്നെങ്കിലും ഗാര്‍ഡനിംഗ് ചെറുപ്പം തൊട്ടേ കുഞ്ചുമേരിയുടെ ഇഷ്ടവിനോദമാണ്. കോട്ടയത്തെ പാലായ്ക്കടുത്തുള്ള ഇടമറ്റമെന്ന ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതുകൊണ്ട് ചെടികളും പച്ചക്കറികളുമെല്ലാം കൃഷി ചെയ്യേണ്ടതും പരിപാലിക്കേണ്ടതും എങ്ങനെയാണെന്ന കൃത്യമായ അറിവും അനുഭവസമ്പത്തും കയ്യിലുണ്ട്. പിന്നെ ഒന്നും നോക്കിയില്ല, ഒന്നരയേക്കര്‍ തരിശുനിലത്തെ ആരെയും ആകര്‍ഷിക്കുന്ന പൂന്തോട്ടമാക്കുന്നതിന് കുഞ്ചുമേരി അമ്മ മുന്നിട്ടിറങ്ങി. പ്രായമൊന്നും അതിനൊരു തടസ്സമായില്ല. രണ്ടരവര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ അവര്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി. ഇന്ന് കായല്‍ക്കരയിലെ ആ സ്വപ്‌നഭൂമി ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നു. അതില്‍ പൂമ്പാറ്റകളും കിളികളും പാറിനടക്കുന്നു.

garden

നാടന്‍ ചെടികളോട് കൂടുതല്‍ പ്രിയം

നാടന്‍ ചെടികളോടാണ് കുഞ്ചുമേരി അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടം. കോഴിവാലന്‍, അമ്മ കറുമ്പി, ഭംഗിയുള്ള ചേമ്പുകള്‍ തുടങ്ങി പണ്ടുകാലത്ത് നാട്ടിന്‍പുറങ്ങളിലെല്ലാം സുലഭമായി കണ്ടിരുന്ന ചെടികളാണ് കുഞ്ചുമേരി അമ്മയുടെ പൂന്തോട്ടത്തില്‍ കൂടുതലായും ഉള്ളത്. ഇതൊന്നും ഇന്ന് നഴ്‌സറികളിലൊന്നും വാങ്ങാന്‍ കിട്ടാത്തതാണ്. അങ്ങനെയുള്ള ചെടികള്‍ പലയിടങ്ങളില്‍ നിന്നുമാണ് കുഞ്ചുമേരി അമ്മ തേടിപ്പിടിച്ച് കൊണ്ടുവന്ന് നട്ട് പരിപാലിക്കുന്നത്. പോകുന്ന വഴികളിലെല്ലാം പൂന്തോട്ടത്തില്‍ ഇല്ലാത്ത ചെടികള്‍ കണ്ടാല്‍ കൊണ്ടുവന്ന് പിടിപ്പിക്കും.

tropical garden

കായല്‍ക്കരയില്‍ ആയതുകൊണ്ട് എല്ലാ തരം ചെടികളും പൂന്തോട്ടത്തില്‍ നട്ടുപിടിപ്പിക്കാന്‍ പറ്റില്ല. ബണ്ട് തുറക്കുമ്പോള്‍ കായലിലേക്ക് ഉപ്പുവെള്ളം കയറും. കാറ്റടിക്കുമ്പോള്‍ കായല്‍വെള്ളം തിര പോലെ വന്ന് തോട്ടത്തിലേക്ക് കയറും. അതുകൊണ്ട് ഉപ്പുവെള്ളം കയറിയാലും നശിക്കാത്ത ചെടികള്‍ മാത്രമേ പൂന്തോട്ടത്തില്‍ നടാന്‍ പറ്റൂ. അത് ശ്രദ്ധിച്ചാണ് പൂന്തോട്ടത്തില്‍ ചെടികള്‍ നട്ടിരിക്കുന്നത്.

പല വിഭാഗങ്ങളായി ചെടികള്‍

garden views

വീടിന് മുന്‍ഭാഗത്തും പിന്‍ഭാഗത്തുമായി പൂന്തോട്ടം, വലിയൊരു പ്രദേശത്ത് പുല്‍ത്തകിടി, ട്രോപ്പിക്കല്‍ ഗാര്‍ഡന്‍, താമരക്കുളം, വെള്ളക്കെട്ട്, ഇടത്തോട്, ചെറിയൊരു കാട്, സീക്രട്ട് ഗാര്‍ഡന്‍, കാവ് എന്നിവയെല്ലാം കുഞ്ചുമേരി അമ്മയുടെ പൂന്തോട്ടത്തിന്റെ ഭാഗമാണ്. സ്ഥലത്തിന്റെ മനോഹാരിതയും സ്വാഭാവികമായ പ്രകൃതിഭംഗിയും നശിപ്പിക്കാതെ, കുഞ്ചുമേരി അമ്മ സ്വന്തമായി ചെയ്‌തെടുത്തതാണ് ഇവയെല്ലാം. മണ്ണ് പോലും പുറത്ത് നിന്നും കൊണ്ടുവന്നിട്ടില്ല. ഒരു സുഹൃത്തിന്റെ സഹായത്തോടെയാണ് സ്ഥലം ശരിയാക്കിയെടുത്തത്. എവിടെയെല്ലാം എന്തെല്ലാം രീതിയില്‍ വേണമെന്ന് കൃത്യമായി കുഞ്ചുമേരി അമ്മ വരച്ച് കൊടുത്തിരുന്നു. ഇപ്പോള്‍ സഹായത്തിന് ഒരാളുണ്ടെങ്കിലും ഐഡിയകളെല്ലാം കുഞ്ചുമേരി അമ്മയുടേതാണ്. സഹായിക്കും ഗാര്‍ഡനിംഗ് ഇഷ്ടമാണ്. കൂടാതെ, ഓരോ ചെടികളും ഒരോ വിഭാഗങ്ങളും പരിപാലിക്കേണ്ടത് എങ്ങനെയാണെന്ന കൃത്യമായ പരിശീലനം കുഞ്ചുമേരി അമ്മ നല്‍കിയിട്ടുണ്ട്.

വീടിന് മുമ്പില്‍ ചെറിയൊരു പൂന്തോട്ടമുള്ളവര്‍ക്ക് തന്നെയറിയാം അത് പരിപാലിക്കാനുള്ള ബുദ്ധിമുട്ട്. അപ്പോള്‍പ്പിന്നെ വലിയൊരു സ്ഥലം ലാന്‍ഡ്‌സ്‌കേപ്പ് ചെയ്ത് പൂന്തോട്ടമാക്കി മാറ്റി, പുല്‍ത്തകിടിയും താമരക്കുളവുമെല്ലാം നിര്‍മ്മിച്ച് അത് പരിപാലിക്കാനുള്ള ബുദ്ധിമുട്ട് പറയണോ. പക്ഷേ കുഞ്ചുമേരി അമ്മയ്ക്കിത് ബുദ്ധിമുട്ടേയല്ല. കാരണം ഗാര്‍ഡനിംഗ് തനിക്ക് അത്രമേല്‍ പ്രിയപ്പെട്ട കാര്യമാണെന്ന് അവര്‍ പറയുന്നു. പൂന്തോട്ട പരിപാലനത്തില്‍ മറ്റാരും ഇടപെടുന്നതും കുഞ്ചുമേരി അമ്മയ്ക്ക് ഇഷ്ടമല്ല.

butterfly plant

കായല്‍ക്കരയില്‍ ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുല്‍ത്തകിടിയില്‍ കള വരാതിരിക്കാനുള്ള സൂത്രങ്ങളുമെല്ലാം ഇന്ന് കുഞ്ചുമേരി അമ്മയ്ക്ക് കൃത്യമായി അറിയാം. രണ്ടരവര്‍ഷത്തെ അനുഭവപരിചയത്തിലൂടെയാണത്. കള വരാതിരിക്കാന്‍ പുല്ലിനടിയില്‍ നെറ്റ് ഇട്ടിട്ടുണ്ട്. അതുകൊണ്ട് താഴെയുള്ള മണ്ണില്‍ നിന്ന് കള പൊങ്ങിവരില്ല.

പ്രായം ഒന്നിനും ഒരു തടസ്സമല്ല

പ്രായമായെന്ന് കരുതി സ്വയം ഒതുങ്ങിക്കൂടുന്നവര്‍ക്ക് ഒരു മാതൃകയാണ് കുഞ്ചുമേരി ജോണ്‍. ശരീരം അനുവദിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് പിറകേ പോകണമെന്നുള്ളതാണ് കുഞ്ചുമേരി അമ്മയുടെ പക്ഷം. രാവിലെ എഴുന്നേറ്റ് പൂന്തോട്ടത്തിലൂടെ നടക്കുകയും ചെടികളെ പരിപാലിക്കുകയും കള പറിക്കുകയുമൊക്കെയാണ് കുഞ്ചുമേരി അമ്മയുടെ ചുറുചുറുക്കിന്റെ രഹസ്യം.

kavu

ഇതിനിടയില്‍ അതിഥികളായി വരുന്ന അസുഖങ്ങളെയൊന്നും കുഞ്ചുമേരി അമ്മ മൈന്‍ഡ് ചെയ്യാറില്ല. പത്തുവര്‍ഷം മുമ്പ് ബൈപ്പാസ് സര്‍ജറി കഴിഞ്ഞതാണെങ്കിലും അത് പേടിച്ച് വെറുതെ ഇരിക്കാനൊന്നും കുഞ്ചുമേരി അമ്മ തയ്യാറല്ല. മാത്രമല്ല, പൂന്തോട്ട പരിപാലനമാണ് തന്റെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യരഹസ്യമെന്നും കുഞ്ചുമേരി അമ്മ പറയുന്നു. ഭര്‍ത്താവും രണ്ട് മക്കളും മരുമക്കളുമെല്ലാം കുഞ്ചുമേരി അമ്മയ്ക്ക് സപ്പോര്‍ട്ടായി കൂടെയുണ്ട്.

Story first published: Wednesday, September 11, 2024, 17:28 [IST]
X
Desktop Bottom Promotion