ഇന്‍ഫ്ളുവന്‍സര്‍, മോഡല്‍, സംരംഭക, എച്ച് ആര്‍: അവകാശങ്ങള്‍ അവസരങ്ങളാക്കി നിവി നിവേദ് ആന്റണി

ഇന്ന് ലോകമനുഷ്യാവകാശ ദിനം, ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10-ന് ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നു. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തില്‍ അന്തസ്സും, സുരക്ഷയും ഉറപ്പാക്കി സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം ചേര്‍ത്ത് വായിക്കേണ്ട ഒരു പേരാണ് ട്രാന്‍സ്‌വുമണ്‍ നിവി നിവേദ് ആന്റണി. ഇന്‍ഫ്‌ളുവന്‍സര്‍, സംരംഭക, മോഡല്‍, എച്ച് ആര്‍, കൗണ്‍സിലര്‍ തുടങ്ങി നിവി അലങ്കരിക്കാത്ത മേഖലകളില്ല എന്ന് നിസ്സംശയം പറയാം.

സ്വന്തം സ്വത്വം തിരിച്ചറിഞ്ഞ് ഒരു വ്യക്തി സമൂഹത്തില്‍ മുന്നോട്ട് വരുമ്പോള്‍ പല വിധത്തിലുള്ള വെല്ലുവിളികളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. എന്നാല്‍ അതിനെയെല്ലാം വിജയത്തിലേക്കുള്ള ചവിട്ട് പാതകള്‍ മാത്രമാക്കി തന്റെ അവകാശത്തിന് വേണ്ടി ഉറക്കെ ശബ്ദിച്ച് ലക്ഷ്യത്തിലെത്താന്‍ നിവി കാണിക്കുന്ന ഊര്‍ജ്ജം ഇന്നത്തെ സമൂഹത്തിന് ഒരു മാതൃക തന്നെയാണ്. കൂടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും ഉണ്ടെങ്കില്‍ ലോകം കീഴ്‌മേല്‍ മറിഞ്ഞാലും ഭയക്കേണ്ടതില്ല. നിവി തന്റെ വിജയ കഥകള്‍ മലയാളം ബോള്‍ഡ്‌സ്‌കൈയോട് പങ്കു വെയ്ക്കുന്നു.

Interview with Transwoman Nivi Nived Antony

നിവേദ് ആന്റണിയില്‍ നിന്ന് നിവിയിലേക്ക് മാറിയപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച വലിയ മാറ്റം എന്ത്?
'ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും പ്രായോഗികവും ബുദ്ധിപരവുമായ ഒരു തീരുമാനം തന്നെയായിരുന്നു. ആ തീരുമാനം എടുക്കാന്‍ വൈകിപ്പോയതില്‍ മാത്രമേ എനിക്ക് ദു:ഖമുള്ളൂ. തന്റെ മുന്‍ ബന്ധത്തില്‍ ഉണ്ടായിരുന്ന ചില ബുദ്ധിമുട്ടുകള്‍ കാരണം മാത്രമാണ് നിവിയാകാന്‍ ഇത്രയും താമസിച്ചത്.' എന്നാല്‍ വൈകിയാണെങ്കിലും എടുത്ത തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷവും സമാധാനവും ഇപ്പോള്‍ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ടെന്ന് ചിരിച്ച് കൊണ്ട് തന്നെ നിവി പറയുന്നു.

സമത്വം, തൊഴില്‍ അവകാശങ്ങള്‍ ഇവയൊക്കെ നിവി ആഗ്രഹിക്കുന്നത് പോലെ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടോ?
'സമത്വവും തൊഴില്‍ അവകാശങ്ങളും ഞാന്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ മുകളിലാണ് എന്നെ എത്തിച്ചത്. കാരണം ഒരേ സമയം പല ജോലികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. എച്ച് ആര്‍, മോഡലിംഗ്, ഇന്‍ഫ്‌ളുവന്‍സര്‍, ബ്രാന്‍ഡ് അംബാസിഡര്‍, സിനിമ, ഡബ്ബിംങ് എന്നിവയിലെല്ലാം തന്നെ എന്റേതായ അവസരങ്ങള്‍ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് സാധിച്ചു. മാത്രമല്ല ജീവിതത്തില്‍ മറ്റേതൊരു വ്യക്തിയേയും പോലെ എല്ലാ അവകാശത്തോടേയും സമത്വത്തോടെയും ജീവിക്കാനും എനിയ്ക്ക് സാധിക്കുന്നു'. അത് മാത്രമല്ല നിവി പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ്സ് എടുക്കാനും 'മോട്ടിവേഷന്‍ ക്ലാസ്സുകള്‍' നല്‍കുന്നതിനും പോവാറുണ്ട് എന്നത് നിവിയെ മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ വ്യത്യസ്തയാക്കുന്നു.

Interview with Transwoman Nivi Nived Antony

നിയമം എത്രത്തോളം നിങ്ങളുടെ ഓരോ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും സഹായിച്ചിട്ടുണ്ട്?
'നിയമം വളരെ നല്ല രീതിയില്‍ തന്നെ എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സഹായിച്ചിട്ടുണ്ട്. പലപ്പോഴും 'ട്രാന്‍സ്‌ഫോര്‍മേഷന്' ശേഷം അടുത്തതെന്ത് എന്ന ചോദ്യവുമായി നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഭാഗത്ത് നിന്ന് തന്നെ 'Trans Help Desk ' പോലുള്ളവയുടെ സഹായം ഉണ്ട്. കൂടാതെ ട്രാന്‍സ് ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്സ്‌പോര്‍ട്ട് എന്നിവയെല്ലാം മാറ്റാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ധാരാളം ഉണ്ട്. നിയമം ഒരുപാട് രീതിയില്‍ അവകാശ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്.'

LGBTQ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നം എന്താണെന്ന് നിവിക്ക് തോന്നിയിട്ടുള്ളത്?
ഇന്നത്തെ കാലത്ത് ജോലി എന്നത് പ്രധാനമാണ്. എന്നാല്‍ പലപ്പോഴും എങ്ങനെ എന്ത് എന്നത് പലര്‍ക്കും അറിയില്ല. അറിയാനുള്ള സാഹചര്യം ഇല്ല എന്നതും സത്യമാണ്. കേരളത്തിന് പുറത്ത് ആണെങ്കില്‍ ട്രാന്‍സ് സമൂഹത്തിന് വേണ്ടി എന്‍ ജി ഒ ധാരാളമുണ്ടാവും. അവര്‍ ജോലിക്ക് വേണ്ടി എല്ലാ തരത്തിലുള്ള സഹായവും വാ്ഗ്ദാനം ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്. വളരെ ചെറിയ രീതിയില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നുള്ളൂ. അതില്‍ മാറ്റം വരണമെന്നാണ് നിവിയുടെ ആവശ്യം.

Interview with Transwoman Nivi Nived Antony

സ്വന്തം ജീവിതത്തിലേക്ക് വരുമ്പോള്‍ എത്രത്തോളം മാറ്റങ്ങള്‍ വന്നിട്ടുണ്ട്?
മകന്‍ മകളായി കഴിയുമ്പോള്‍ പല അച്ഛനമ്മമാരും അവരോട് മുഖം തിരിക്കും. എന്നാല്‍ എന്റെ കാര്യത്തില്‍ ഞാനെങ്ങനെയായിരുന്നോ എന്റെ കുടുംബത്തില്‍ അതുപോലെ തന്നെയാണ് ഇപ്പോഴും. അച്ഛനും അമ്മയും തന്നെയാണ് എപ്പോഴും എന്റെ അടുത്ത സുഹൃത്തുക്കള്‍. അവര്‍ക്കും അങ്ങനെ തന്നെയാണ്. കുറച്ച് കൂടി പോസിറ്റീവ് മാറ്റങ്ങളാണ് നിവേദ് നിവിയായതിന് ശേഷം എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത് എന്ന് നിവി വളരെയധികം സന്തോഷത്തോടെ പറയുന്നു. ഞാന്‍ ആഗ്രഹിക്കുന്ന ജീവിതം നേടിയെടുത്തത് തന്നെയാണ് ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം

ജീവിതത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം ഏതായിരുന്നു?
'ജീവിതത്തില്‍ വിവാഹം കഴിക്കാന്‍ എടുത്ത തീരുമാനമായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയ സമയം. കാരണം ആ വ്യക്തിയുടെ പങ്കാളിയാവുക അല്ലെങ്കില്‍ ഒരു ട്രാന്‍സ്‌വുമണ്‍ ആയി ജീവിക്കുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ പങ്കാളിയായി ഇരിക്കാം എന്ന തീരുമാനമെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടം. എന്റെ അഞ്ച് വര്‍ഷം ഞാന്‍ അതിന് വേണ്ടി കളഞ്ഞു എന്നത് തന്നെയാണ് ഇന്നും കുറ്റബോധമുണ്ടാക്കുന്ന കാര്യം. എന്നാല്‍ ഈ ബന്ധം അവസാനിച്ചതിന് ശേഷമാണ് ഞാന്‍ ആഗ്രഹിച്ച ജീവിതത്തിലേക്ക് എത്തിയത്'. അതിന് ശേഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് എന്നത് തുറന്ന് പറയുകയാണ് നിവേദ്.

ഇപ്പോള്‍ വിജയത്തിലേക്ക് അടുക്കുമ്പോള്‍ ജീവിതത്തെക്കുറിച്ച് എന്ത് തോന്നുന്നു?
ജീവിതം ഓരോ മിനിറ്റും സെക്കന്റും മാസവും കൊല്ലവും കഴിയുന്തോറും കൂടുതല്‍ മനോഹരമായിക്കൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ള ജോലി ചെയ്ത് മുന്‍പോട്ട് പോവാന്‍ സാധിക്കുന്നു, ഉടനെ തന്നെ ഒരു 'ബോട്ടീഖ്' ആരംഭിക്കും, സിനിമയില്‍ അതിഥി വേഷത്തിലും നിവി എത്തിയിട്ടുണ്ട്‌. അത് മാത്രമല്ല ഇനിയും ഒരുപാട് വിജയങ്ങള്‍ കൈയ്യെത്തിപ്പിടിക്കാനുണ്ട്'. തന്റെ കഠിനാധ്വാനം കൊണ്ട് ഇതാണ് ജീവിതം ഇതാണ് നിവി എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഓരോ ദിവസം പിന്നിടുമ്പോഴും നിവി നിവേദ് ആന്റണി.

X
Desktop Bottom Promotion