'ഇവിടൊരു മാഷുണ്ട്, ആ മാഷിന് കൊറച്ച് കുട്ട്യോളും' : കുഞ്ഞുഹൃദയങ്ങള്‍ കീഴടക്കുന്ന ഷഫീഖ് മാഷ്

'ഇന്ന് ലീവല്ലേ കുട്ട്യേ, സ്‌കൂളില്ല, ' നമ്മളാണെങ്കില്‍ ഇത് കേള്‍ക്കുമ്പോള്‍ ഒന്ന് സന്തോഷിക്കും, ഇന്ന് സ്‌കൂളില്‍ പോവേണ്ടല്ലോ എന്നോര്‍ത്ത്. എന്നാല്‍ മലപ്പുറം കുറുവ എ യു പി എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോവാത്ത ഒരു ദിവസം ഓര്‍ക്കാന്‍ പോലും പറ്റില്ല. കാരണം അവരുടെ പ്രിയപ്പെട്ട അധ്യാപന്‍ ഷഫീഖ് മാഷിനെ കാണാനും മാഷിന്റെ ക്ലാസുകള്‍ ആഘോഷമാക്കാനു ഞായറാഴ്ച പോലും സ്‌കൂള്‍ വേണമെന്നാണ് ഓരോ കുട്ടിയുടേയും ആഗ്രഹം. അത്രക്കാണ് ഷഫീഖ് മാഷ് കുട്ടികളില്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്.

അവധിക്കാലത്ത് പോലും തന്റെ ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരെ എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം, എന്തൊക്കെ ചെയ്യണം എന്നതാണ് ഷഫീഖ് മാഷ് ആലോചിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ മാഷിന്റെ ഓരോ വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുകയാണ്. മാഷിന്റെ പഠനരീതി അല്‍പം വ്യത്യസ്തമാണ്. ഏതൊരാളേയും ക്ലാസ്സില്‍ പിടിച്ചിരുത്തുന്ന മാഷിന്റെ രീതി അഭിനന്ദനാര്‍ഹമാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. അറിയാം ഷഫീഖ് മാഷിന്റെ കൂടുതല്‍ വിശേഷങ്ങള്‍.....

Shafiq Mash Shafiq Mash interview

സംഗീത ക്ലാസോ നാടക ക്ലാസോ?
മാഷിന്റെ ക്ലാസ് ആദ്യമായി കേള്‍ക്കുന്ന ഒരു വ്യക്തിയില്‍ മനസ്സിലുദിക്കുന്ന ആദ്യത്തെ ചോദ്യമാണ് ഇത്. എന്നാല്‍ പാട്ടിന്റെ താളത്തിനനുസരിച്ച് ആടിയും പാടിയും കുട്ടികളുടെ മനസ്സ് കീഴടക്കുകയാണ് മാഷും മാഷിന്റെ പഠനരീതിയും. മലയാളത്തിലെ തുള്ളല്‍പ്പാട്ട് മുതല്‍ ചരിത്രവും ശാസ്ത്രവും എന്തിന് ഗണിതവും വരെ മാഷിന്റെ കൈയ്യില്‍ ഭദ്രം. ഇത് കേട്ട് നമുക്കും പഠിക്കാനും മാഷിന്റെ ക്ലാസ്സിലിരിക്കാനും ആഗ്രഹം തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല.

മാഷിന്റെ രീതിയുടെ തുടക്കം
തുളുവത്ത് ഷഫീഖ് എന്ന ഷഫീഖ് മാഷ് തന്റെ എട്ട് വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ എന്തുകൊണ്ട് ഇത്തരം ഒരു രീതി തിരഞ്ഞെടുത്തു എന്നത് ശ്രദ്ധേയമാണ്. അതിന് മാഷ് തന്നെ നമുക്ക് ഉത്തരം തരും. 'പഠിച്ചിരുന്ന കാലത്ത് ഞാന്‍ അറിഞ്ഞ് പഠിച്ചില്ല, അതായത് മനോഹരമായിട്ട് പഠിച്ചില്ല. അതിന്റെ ഒരു ബുദ്ധിമുട്ട് പിന്നീടങ്ങോട്ട് അനുഭവിക്കേണ്ടി വന്നു. ഒരു കുട്ടിയെ ഞാന്‍ പഠിപ്പിക്കുമ്പോ അവരുടെ കണ്ണിലേക്ക് നോക്കിയാല്‍ അവര്‍ക്ക് അത് മനസ്സിലാവുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയാന്‍ പറ്റും, ഞാന്‍ പഠിച്ചിരുന്ന കാലത്ത് എനിക്ക് അത്തരത്തിലുള്ള സൗകര്യങ്ങളോ കുട്ടികളുടെ താല്‍പ്പര്യത്തിനനുസരിച്ച് ഉള്ള പഠനരീതിയോ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടൊക്കെ തന്നെയാണ് ഇത്തരം ഒരു രീതിയിലേക്ക് ഞാന്‍ എത്തിയത്'.

വൈറലായ 'തുള്ളല്‍ക്ലാസ്'
ഷഫീഖ് മാഷിന്റെ ഏറ്റവും വൈറലായ ഒരു ക്ലാസ് ആയിരുന്നു 'തുള്ളല്‍ ക്ലാസ്'. വിദ്യാഭ്യാസ മന്ത്രി വരെ സമൂഹ മാധ്യമങ്ങളില്‍ മാഷിന്റെ വീഡിയോ പങ്ക് വെച്ചു എന്നത് തന്നെയാണ് അഭിമാനവും. പാഠപുസ്തകത്തില്‍ ഉള്ളത് കുട്ടികളെ പഠിപ്പിക്കാന്‍ ഓരോ അധ്യാപകര്‍ക്കും ഓരോ രീതിയുണ്ട്. എന്നാല്‍ ഷഫീഖ് മാഷ് അതില്‍ നിന്ന് അല്‍പം വ്യത്യസ്തമായി ചിന്തിച്ചു. തുള്ളല്‍ എന്താണെന്നും, എത്ര തരമെന്നും എല്ലാം മാഷ് കുഞ്ചന്‍നമ്പ്യാര്‍ സ്റ്റൈലില്‍ തന്നെ കുട്ടികളെ പഠിപ്പിച്ചു. അതാകട്ടെ അങ്ങ് വൈറലാവുകയും ചെയ്തു. കൂടാതെ ഏത് ഉറക്കത്തില്‍ നിന്ന് വിളിച്ച് ചോദിച്ചാലും മാഷിന്റെ കുട്ടികള്‍ തുള്ളലിനെക്കുറിച്ച് കൃത്യമായി പറഞ്ഞ് തരും.

കണക്കിലെ കളികള്‍
മാഷിന്റെ കണക്ക് ക്ലാസ്സും വളരെ രസകരമാണ്. കണക്കിലെ സൂത്രവാക്യങ്ങളും ചുറ്റളവും വിസ്തീര്‍ണവും കൂട്ടലും കുറക്കലും ഗുണനവും ഹരണവും എല്ലാം ഇപ്പോള്‍ കുട്ടികള്‍ക്ക് കൂട്ടുകാരെപ്പോലെയാണ്. ഇതെല്ലാം മാഷ് പഠിപ്പിക്കുന്നതും പാട്ടിന്റെ താളത്തിനനുസരിച്ച് തന്നെ. ഓരോ കുട്ടിയും മാഷിന്റെ ക്ലാസ്സിനെ ഒരിക്കലും മറക്കില്ല. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയാലും ഓരോ കുട്ടിയുടേയും നാവില്‍ സൂത്രവാക്യങ്ങളും ചരിത്രവും പാട്ടുകളും എല്ലാം തത്തിക്കളിക്കും. അതുതന്നെയാണ് മാഷിന്റെ ലക്ഷ്യവും. തന്റെ പഠനരീതി കൊണ്ട് ഒരു കുട്ടിയും പുറകിലേക്ക് പോവരുത് എന്ന ചിന്ത തന്നെയാണ് മാഷിന്റെ ഈ കഷ്ടപ്പാടുകള്‍ക്ക് പുറകില്‍.

മാഷിന്റെ പ്രയത്‌നത്തിന്റെ ഫലം
മാഷിന്റെ ഈ പ്രയത്‌നങ്ങളൊന്നും തന്നെ വെറുതെയാവില്ല എന്ന ഉറപ്പും ഈ കുട്ടികള്‍ നല്‍കുന്നുണ്ട്. കാരണം എല്ലാ പരീക്ഷകളിലും ഉന്നത വിജയം വാങ്ങിയാണ് ഓരോ കുട്ടിയും മാഷിന്റെ അഭിമാനം ഉയര്‍ത്തുന്നതും. ഈ രീതി പരീക്ഷിച്ചതോടെ കുട്ടികളെല്ലാം തന്നെ ഉയര്‍ന്ന പഠന നിലവാരത്തിലേക്ക് എത്തി. അതുകൊണ്ട് തന്നെ മറ്റ് സ്‌കൂളുകളിലേക്കും ഷഫീഖ് മാഷിനെ അതിഥിയായി ക്ഷണിക്കുന്നതും ഒട്ടും കുറവല്ല.

ജില്ലയും കടന്ന് കേരളത്തിലങ്ങോളമിങ്ങോളം
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായി നൂറോളം വേദികളിലാണ് മാഷ് തന്റെ സാന്നിധ്യമറിയിച്ചിരിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദി ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉത്ഘാടകനായി മാഷെത്തും. അത് മാത്രമല്ല മാഷിന്റെ ക്ലാസിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നൂറ് നാവാണ്. തന്റെ കുട്ടി വീട്ടിലെത്തിയാലും പഠന കാര്യങ്ങള്‍ ഉരുവിട്ട് കൊണ്ടിരിക്കും, ഞായറാഴ്ചയും അവധി ദിവസങ്ങളില്‍ പോലും സ്‌കൂളില്‍ പോണം എന്ന് ആവശ്യപ്പെടും എന്നെല്ലാം പറഞ്ഞ് രക്ഷിതാക്കളും സന്തോഷത്തിലാണ്. സഹപ്രവര്‍ത്തകരാണ് മാഷിന് വേണ്ട എല്ലാ പിന്തുണയും നല്‍കുന്നതും.

അധ്യാപനത്തിലേക്കുള്ള ചുവട്
മാഷ് അധ്യാപനത്തിലേക്ക് ചുവട് വെക്കുന്നതിന് മുന്‍പായി മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി പല ജോലികളും ചെയ്തിരുന്നു. തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിനായി അത്രയേറെ കഷ്ടപ്പെട്ടു മാഷ് , അതിന്റെ മധുരമാണ് ഇപ്പോള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനാക്കി മാഷിനെ മാറ്റിയത്. തന്റെ അധ്യാപനം എട്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എല്ലാ വിധ പിന്തുണയുമായി ഭാര്യ സഫ റെസ്മയും ഷിമാസ് അയ്സല്‍ എന്ന കുഞ്ഞുമോളും കൂട്ടിനുണ്ട്. മലപ്പും കുറുവ സ്‌കൂളിലെ ഓരോ കുട്ടിയോട് ചോദിച്ചാലും 'ഷഫീഖ് മാഷിനെ ഇയ്ക്ക് ഭയങ്കര ഇഷ്ടാ, മാഷിന്റെ ക്ലാസെല്ലാം അടിപൊളിയാ' , ഇതില്‍പരം ഒരു അധ്യാപകന് എന്ത് വേണം.......

ഷഫീഖ് മാഷ് ക്ലാസെടുക്കുന്നതിന്റെ വീഡിയോ കാണാം

X
Desktop Bottom Promotion