പലകയും മട്ടലും ബാറ്റായിരുന്ന കാലത്ത് തുടങ്ങിയ സ്വപ്നം: സ്വന്തമായി ബാറ്റുണ്ടാക്കി അബ്ബാസ്

നാട്ടിന്‍പുറത്തെ ക്രിക്കറ്റ് കളികളില്‍ പലപ്പോഴും താരമായിരുന്നത് പലകയും മട്ടലും ഉപയോഗിച്ചുള്ള ബാറ്റായിരുന്നു. ആ ബാറ്റില്‍ നിന്ന് അടിച്ച് പറപ്പിച്ച സിക്‌സും ഫോറും ഇന്നും പലരുടേയും മനസ്സില്‍ നിറമുള്ള ഓര്‍മ്മകള്‍ തന്നെയാണ്. കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍ പ്രൊഫഷണല്‍ ബാറ്റിലേക്ക് തിരിഞ്ഞവും കുറച്ചൊന്നുമല്ല. അപ്പോള്‍ പിന്നെ കണ്‍ഫ്യൂഷനാണ് എം ആര്‍ എഫ് വേണോ, ബ്രിട്ടാണിയ വേണോ അതോ വേറെ ഏതെങ്കിലും വേണോ എന്നത്. ഈ ചര്‍ച്ചകളിങ്ങനെ നീണ്ടുപോവുമ്പോള്‍ ബാറ്റുകളിലും മാറ്റം വരും.

എന്നാല്‍ ടൂര്‍ണമെന്റുകള്‍ക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അധികമാരും കൈ വെക്കാത്ത ഇത്തരം ഒരു പ്രൊഫഷനിലേക്കാണ് ഇടപ്പള്ളിക്കാരന്‍ അബ്ബാസ് കടന്ന് ചെന്നത്. അതിന് പിന്നില്‍ ക്രിക്കറ്റിനോടുള്ള ഒരു ഇഷ്ടവും കൂടി ഉണ്ട് എന്നതാണ് സത്യം. വര്‍ഷങ്ങളായി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി വില്‍ക്കുന്ന വ്യക്തിയാണ് അബ്ബാസ്. കൂടുതല്‍ വിശേഷങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈയുമായി അബ്ബാസ് പങ്കു വെയ്ക്കുന്നു.

Cricket Bat Maker Abbas

അബ്ബാസിന്റെ തുടക്കം
കടുക്ക ക്രിക്കറ്റ് ആരാധകനാണ് അബ്ബാസ്, എല്ലാവരേയും പോലെ തന്നെ സാധാരണ ബാറ്റ് വെച്ച് കളിയാരംഭിച്ച് പിന്നീട് പ്രൊഫഷണല്‍ ലെവലിലേക്ക് എത്തി ഇദ്ദേഹം. പല വിധത്തിലുള്ള ടൂര്‍ണമമെന്റുകളുടേയും അവിഭാജ്യ ഘടകം തന്നെയാണ് അബ്ബാസ്. എട്ട് വര്‍ഷം മുന്‍പാണ് പ്രൊഫഷണലായി ഒരു ബാറ്റ് ചെയ്താലോ എന്ന ചിന്തയിലേക്ക് ഇദ്ദേഹം എത്തിയത്. സ്‌കൂപ് ചെയ്യാത്ത ബാറ്റ് വെച്ച് കളിയാരംഭിച്ചതിന് ശേഷമാണ് എന്തുകൊണ്ട് സ്‌കൂപ് ചെയ്ത അനുയോജ്യമായ ഒരു ബാറ്റ് ഉണ്ടാക്കിക്കൂട എന്ന ചിന്തയിലേക്ക് എത്തിയത്.

പണവും ഒരു പ്രതിസന്ധി
എട്ട് ഒന്‍പത് വര്‍ഷം മുന്‍പ് സ്‌കൂപ് ചെയ്ത ബാറ്റിന്റെ വില എന്ന് പറയുന്നത് 2000 രൂപയായിരുന്നു. എന്നാല്‍ കളിയ്ക്കാനുള്ള ആഗ്രഹത്തേക്കാള്‍ 2000 രൂപയ്ക്ക് ബാറ്റ് വാങ്ങിക്കുക എന്നത് അല്‍പം വെല്ലുവിളിയായിരുന്നു. അതിന് ശേഷം വെബ്‌സൈറ്റ് വഴിയുള്ള അന്വേഷണത്തിനൊടുവിലാണ് സ്‌കൂപ് ബാറ്റിനെക്കുറിച്ചും അത് കാശ്മീരില്‍ നിന്ന് ലഭ്യമാണെന്നതിനെക്കുറിച്ചും അബ്ബാസ് അറിയുന്നത്. ക്രിക്കറ്റിനോടുള്ള അടങ്ങാത്ത ആഗ്രഹം മൂലം ഇദ്ദേഹം കാശ്മിരീലേക്ക് പോവുകയും അവിടെ നിന്ന് 3 ബാറ്റ് 800 രൂപ മുതല്‍മുടക്കില്‍ സ്വന്തമാക്കുകയും ചെയ്തു. അതില്‍ 2 എണ്ണം നാട്ടില്‍ കൊണ്ട് വന്ന് ആവശ്യക്കാര്‍ക്ക് വില്‍ക്കുകയും ചെയ്തതിലൂടെ പുതിയൊരു ബിസിനസസ് ആശയത്തിലേക്ക് അബ്ബാസ് എത്തുന്നത്.

Cricket Bat Maker Abbas

ആവശ്യക്കാര്‍ ഏറി
ടൂര്‍ണമെന്റുകളും മറ്റും കളിയ്ക്കാന്‍ വേണ്ടി ഈ ബാറ്റ് ഉപയോഗിച്ച് പിന്നീട് ആണ് ആളുകള്‍ അബ്ബാസിന്റെ കൈയ്യിലെ ബാറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ തുടങ്ങിയത്. പിന്നീട് 3-ല്‍ നിന്ന പത്തായി അത് പിന്നെ 50 ആയി അങ്ങനെ അങ്ങനെ കാശ്മീര്‍ ബാറ്റുകള്‍ അബ്ബാസ് കേരളത്തില്‍ കൊണ്ട് വന്ന് ആവശ്യക്കാര്‍ക്ക് വില്‍ക്കാന്‍ ആരംഭിച്ചു. കാശ്മീരില്‍ നിന്നുള്ള യാത്രാചിലവുകളും മറ്റും കൂടിയപ്പോള്‍ മഹാരാഷ്ട്രയില്‍ നിന്നായി പിന്നീടുള്ള പര്‍ച്ചേസുകള്‍. രണ്ട് വര്‍ഷത്തോളം ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോയി.

ബ്രാന്‍ഡിലേക്കുള്ള തുടക്കം
സ്വന്തമായി ഒരു ബ്രാന്‍ഡിലേക്കുള്ള തുടക്കമായിരുന്നു പിന്നീട്. അബ്ബാസ് എന്ന പേരിന്റെ ആദ്യത്തെ അക്ഷരം Aയും തന്റെ ജഴ്‌സിയിലെ പ്രിയപ്പെട്ട നമ്പറായ 6 ചേര്‍ത്ത് A6 എന്ന പേരില്‍ അബ്ബാസ് തന്റെ ബാറ്റുകള്‍ ബ്രാന്‍ഡ് ചെയ്ത് തുടങ്ങി. ഇപ്പോള്‍ 6 വര്‍ഷത്തിന് അടുത്തായി A6 എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും പരിചിതമാണ്. എന്നാല്‍ കൊറോണ അബ്ബാസിന്റെ ബിസിനസിനേയും കാര്യമായി തന്നെ ബാധിച്ചു. ഷോപ്പ് ആരംഭിച്ച് അധികമാവുന്നതിന് മുന്‍പ് തന്നെ അത് അടയ്‌ക്കേണ്ട അവസ്ഥയുണ്ടായി.

Cricket Bat Maker Abbas

വീണ്ടും തുടക്കം
എന്നാല്‍ വീണ്ടും ലോണും ചിട്ടിയും എല്ലാം എടുത്ത് ഷോപ്പ് പുനരാരംഭിക്കുകയും ചെയ്തു പിന്നീട് ഇദ്ദേഹം. ക്രിക്കറ്റ്, ടെന്നീസ് വിഭാഗത്തില്‍ പെട്ട എല്ലാ സാധനങ്ങളും ഇപ്പോള്‍ അബ്ബാസിന്റെ ഷോപ്പില്‍ ലഭ്യമാണ്. ആറ് വര്‍ഷത്തോളമായ് സ്വന്തം ബ്രാന്‍ഡില്‍ ബാറ്റ് വിപണന രംഗത്ത് അബ്ബാസുണ്ട്. സ്വന്തമായി ഷോപ്പ് ആരംഭിച്ച് രണ്ട് വര്‍ഷത്തോളമായി വിജയകരമായി മുന്നോട്ട് പോവുന്നു. ഇടപ്പള്ളിയിലാണ് അബ്ബാസ് തന്റെ സ്ഥാപനം നടത്തിക്കൊണ്ട് പോവുന്നത്. കസ്റ്റമേഴ്‌സിന്റെ താല്‍പ്പര്യപ്രകാരം കനം കുറഞ്ഞതും കൂടിയതുമായ ബാറ്റ് നിര്‍മ്മിച്ച് കൊടുക്കുന്നതില്‍ അബ്ബാസ് മുന്നില്‍ തന്നെയാണ്.

ടൂര്‍ണമെന്റുകളും പ്രീമിയര്‍ ലീഗും
ടൂര്‍ണമെന്റുകളിലും സ്ഥിരസാന്നിധ്യം തന്നെയാണ് അബ്ബാസ്. ടൂര്‍ണമെന്റുകള്‍ കുറഞ്ഞതോടെ പ്രീമിയര്‍ ലീഗിലും അബ്ബാസ് മികവ് തെളിയിച്ചിട്ടുണ്ട്. ഉപ്പയും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും മക്കളുമാണ് അബ്ബാസിന്റെ കുടുംബം. A6 എന്ന ബ്രാന്‍ഡിനേയും അബ്ബാസിനേയും ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. എല്ലാ വിധ ആശംസകളും.

X
Desktop Bottom Promotion