ഭാര്യയുടെ പ്രേതം

Zen
ഭര്‍ത്താവിനോട് വളരെയേറെ സ്‌നേഹമുണ്ടായിരുന്ന ഒരു സ്ത്രീയ്ക്ക് രോഗം മൂര്‍ച്ഛിച്ചു. മരണക്കിടക്കയില്‍ വച്ച് അവര്‍ ഭര്‍ത്താവിനോട് പറഞ്ഞു- 'ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു, നിങ്ങളെ തനിച്ചായ്ക്കി പോകാന്‍ എനിയ്ക്ക് മനസ്സുവരുന്നില്ല, ഞാന്‍ മരിച്ചുകഴിഞ്ഞാലും മറ്റൊരു സ്ത്രീയെ ജീവിത പങ്കാളിയാക്കില്ലെന്ന് നിങ്ങള്‍ വാക്ക് തരണം, വാക്കു തെറ്റിച്ച് നിങ്ങള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തിയാല്‍ ഞാന്‍ പ്രേതമായി തിരിച്ചെത്തി നിങ്ങളെ വേട്ടയാടും'.

ഭാര്യയുടെ മരണം നടന്നുകഴിഞ്ഞ് നാളേറെയായിട്ടും മറ്റ് സ്ത്രീകളുമായൊന്നും ബന്ധം പുലര്‍ത്താതെ അദ്ദേഹം വാക്കു പാലിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം ഒരു സ്ത്രീയുമായി പ്രണയത്തിലായി. ഒരുരാത്രിയില്‍ വിവാഹിതരാകാന്‍ രണ്ടുപേരും തീരുമാനിച്ചു. ഈ സമയത്ത് മരിച്ചുപോയ ഭാര്യയുടെ പ്രേതം അയാള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

തനിയ്ക്ക് തന്ന വാക്കുതെറ്റിച്ച ഭര്‍ത്താവിനെ അവര്‍ കുറ്റപ്പെടുത്തി. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാത്രിയിലെത്തി പ്രേതം ഇദ്ദേഹത്തെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഓരോ ദിവസവും പ്രണയിനിയുമായി അയാള്‍ പങ്കുവെച്ച കാര്യങ്ങള്‍ ഒരു വാക്കു പോലും വിടാതെ പ്രേതം അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. ഇങ്ങനെ വന്നുവന്ന് ഇയാള്‍ക്ക ഉറക്കം പോലും നഷ്ടപ്പെട്ടു.

ഭാര്യയുടെ പ്രേതം മൂലം ആകെ പ്രശ്‌നത്തിലായപ്പോള്‍ നാട്ടിലെ ഒരു പ്രമുഖനായ സെന്‍ ഗുരുവിനെക്കണ്ട് പോംവഴി ആരായാന്‍ അദ്ദേഹം തീരുമാനിച്ചു. കഥമുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ ആ പ്രേതം വളരെ സമര്‍ഥയാണന്നെ് ഗുരു അഭിപ്രായപ്പെട്ടു. ശരിയാണെന്ന് അയാള്‍ മറുപടി നല്‍കുകയും ചെയ്തു.

'ഞാന്‍ ചെയ്യുകയും പറയുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും പ്രേതം വളരെ വിശദമായി മനസ്സിലാക്കുന്നു'- അയാള്‍ പറഞ്ഞു.

അപ്പോള്‍ ഗുരു- 'ശരിയ്ക്കും പറഞ്ഞാല്‍ ഈ പ്രേതത്തെ നിങ്ങള്‍ പ്രശംസിക്കേണ്ടതാണ്, എന്തായാലും അടുത്ത വട്ടം പ്രേതം വരുമ്പോള്‍ എന്തു ചെയ്യണമെന്നകാര്യം ഞാന്‍ പറഞ്ഞുതരാം'.

അന്നു രാത്രി പ്രേതമെത്തിയപ്പോള്‍ ഈ മനുഷ്യന്‍ ഗുരു നിര്‍ദ്ദേശിച്ചതുപ്രകാരം സംസാരിച്ചു- 'നീ വളരെ സമര്‍ത്ഥയാണ്, നിന്നില്‍ നിന്നും എനിയ്‌ക്കൊന്നും മറച്ചുവെയ്ക്കാന്‍ കഴിയില്ലെന്ന് നീ മനസ്സിലാക്കിയട്ടുണ്ട്. ഞാന്‍ ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ നിന്റെ ആഗ്രഹം പോലെ ഞാന്‍ രണ്ടാം വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ഇനിയുള്ള കാലം സ്ത്രീകളുമായി ബന്ധമില്ലാതെ ജീവിക്കുകയും ചെയ്യാം'.

അപ്പോള്‍ പ്രേതം ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെട്ടു.

ഉടനെ ഇയാള്‍ ഗുരു പറഞ്ഞതുപോലെ തറയിലെ ചാക്കില്‍ നിന്നും കൈനിറയെ പയറുമണികളെടുത്തുകൊണ്ട് പറഞ്ഞു, 'എന്റെ കയ്യില്‍ എത്ര പയര്‍മണികളുണ്ടെന്ന് പറയണം'. ഈ ചോദ്യം കേട്ടപ്പോള്‍ത്തന്നെ പ്രേതം അപ്രത്യക്ഷമായി, പിന്നീടൊരിക്കലും ഇയാള്‍ക്ക് പ്രേതശല്യം ഉണ്ടായില്ല.

X
Desktop Bottom Promotion