പെണ്‍ജീവിതങ്ങള്‍ അപതാളത്തിലാക്കുന്ന 'കുഴപ്പങ്ങള്‍'

By Super

Balika Vadhu
പെണ്‍കുട്ടികളെ എന്തിനാ വെപ്രാളപ്പെട്ട്‌ പ്രായപൂര്‍ത്തി പോലും ആവുന്നതിനു മുമ്പ്‌ കല്യാണം കഴിപ്പിച്ചയക്കുന്നത്‌ എന്നു ചോദിച്ചാല്‍ മാതാപിതാക്കളുടെ സ്ഥിരം മറുപടിയാണ്‌ നെഞ്ചിലെ ആധി അകറ്റാനാണ്‌ എന്നത്‌. ഇങ്ങനെ മാതാപിതാക്കളുടെ മനസ്സിലെ ആധിയായി പെണ്‍കുട്ടികളെ വളര്‍ത്തിയതിന്‌ നമ്മുടെ സമൂഹത്തിന്‌ എന്ത്‌ ന്യായീകരമാണ്‌ നല്‍കാനുണ്ടാവുക! ഇവിടെ മാതാപിതാക്കളെയല്ല സമൂഹത്തിന്റെ മൊത്തം കാഴ്‌ചപ്പാടിനെയാണ്‌ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ടത്‌.

അവളെങ്ങാനും വല്ല കുഴപ്പത്തിലും ചാടിയാലോ എന്നാലോചിച്ചാണ്‌ ചില മാതാപിതാക്കള്‍ പെണ്‍കുട്ടികളെ പടിയിറക്കി സമാധാനം തേടുന്നത്‌. 'കുഴപ്പം' എന്ന വാക്ക്‌ ആപേക്ഷികമാണ്‌ എന്നതാണ്‌ ഇവിടെ ഏറ്റവും രസകരം.

മകള്‍ രാവിലെ പുറത്തിറങ്ങി ഇരുട്ടുന്നതിനു മുമ്പ്‌ തിരിച്ചെത്തുന്നതു വരെ അനുഭവിക്കുന്ന അസ്വസ്ഥത ഇല്ലാതാക്കാനാണ്‌ ചിലര്‍ ഈ കടുംങ്കൈ ചെയ്യുന്നത്‌. കൈവശാവകാശം വേറൊരാള്‍ക്കു തീറെഴുതി കൊടുത്താല്‍ സമാധാനമായി ജീവിക്കാം എന്നത്‌ നല്ല കണ്ടു പിടുത്തം തന്നെ!

വേറെ ചിലരുടെ പേടി അവള്‍ വല്ല 'ചുറ്റിക്കളി'യിലും പെട്ടാലോ എന്നാണ്‌. ഈ ചുറ്റിക്കളിയെ കുറിച്ചുണ്ടായിരുന്ന കാഴ്‌ചപ്പാടില്‍ ഇപ്പോള്‍ കാതലായ മാറ്റം ഉണ്ടായിട്ടുണ്ട്‌. പണ്ട്‌ ചുറ്റിക്കളിയേ അനുവദിക്കാതിരുന്ന സ്ഥാനത്ത്‌, ഇന്ന്‌ 'പുളിങ്കൊമ്പില്‍' പിടിച്ചാണ്‌ മകള്‍ ചുറ്റിക്കളിക്കുന്നതെങ്കില്‍ മെല്ലെ കണ്ണടച്ചു കൊടുക്കാന്‍ ഇന്നത്തെ സമൂഹം തയ്യാറാണ്‌. പെട്ടെന്ന്‌ വലിയ ആദര്‍ശവാന്‍മാരുടെ കുപ്പായമണിഞ്ഞ്‌ മകളുടെ ഇഷ്ടം ഞങ്ങളുടെയും ഇഷ്ടം, അവളുടെ ജീവിതം അവള്‍ തീരുമാനിക്കട്ടെ എന്നൊക്കെ ഉറക്കെ പ്രഖ്യാപിച്ചു ആഘോഷമായി തന്നെ വിവാഹം നടത്തിക്കൊടുക്കും.

എന്നാല്‍ ഈ ആദര്‍ശങ്ങളൊക്കെ കാറ്റില്‍ പറത്താന്‍ ശക്തിയുള്ള ഒരു രണ്ടക്ഷരം ഉണ്ട്‌. മതം! ഇവനെ ശ്രദ്ധിക്കാതെ ചുറ്റിക്കളിക്കാന്‍ പോകുന്ന മക്കളുടെ കാര്യം പോക്കാണ്‌. എല്ലാ ആദര്‍ശവീരന്‍മാരുടെയും പത്തി താഴ്‌ത്താന്‍ മാത്രം ശേഷിയുള്ളതാണ്‌ ഈ ശക്തി. സമൂഹത്തെ മൊത്തം രൗദ്രാവസ്ഥയില്‍ എത്തിക്കാന്‍ ശേഷിയുള്ള ബോംബ്‌ ആണ്‌ ഇത്‌ എന്നതു തന്നെയാണ്‌ ഈ പത്തി താഴലിനു പിന്നില്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ അഭിമാനം കൊള്ളുന്ന ഭാരതമണ്ണില്‍ തന്നെയാണ്‌ ഇതൊക്കെ നടക്കുന്നത്‌ എന്നാലോചിക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലെത്തി പോകുന്നു.

പിന്നെയുള്ള ഒരു 'കുഴപ്പം' പെണ്‍കുട്ടികളുടെ മേല്‍ പതിയുന്ന കഴുകന്‍കണ്ണുകളാണ്‌. ഇത്‌ നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു ക്യാന്‍സര്‍ തന്നെയാണ്‌. ഓരോ നിമിഷവും അരക്ഷിതബോധത്തോടെയും ജാഗ്രതയോടെയും ജീവിക്കേണ്ടി വരിക എന്നതു കഠിനം തന്നെ. ജോലി സ്ഥലത്തും, ബസിലും ട്രെയിനിലും, പൊതുപരിപാടികളിലും, സിനിമാ കൊട്ടകകളിലും, ഉത്സവപ്പറമ്പുകളിലും, എന്തിന്‌ സ്വന്തം വീട്ടിനകത്ത്‌ സമാധാനമായി ഒന്നുറങ്ങാന്‍ പോലും സാധിക്കാത്ത ഒരു പെണ്‍സമൂഹത്തെ വാര്‍ത്തെടുത്തതില്‍ നിന്നും ആര്‍ക്കാണ്‌ തലയൂരാന്‍ പറ്റുക?

ഈ കുഴപ്പങ്ങളില്‍ നിന്നെല്ലാം മകളെ രക്ഷിക്കാനുള്ള പരിഹാരമായി മാതാപിതാക്കള്‍ കാണുന്നത്‌ വിവാഹമാണ്‌. എന്നാല്‍ ഈ വിവാഹം എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മാത്രം മകള്‍ക്കു പാകതയായോ എന്നാരും ചിന്തിക്കാറില്ല. എത്രയും പെട്ടെന്നു കെട്ടിച്ചു വിട്ടാല്‍ അത്രയും കൂടുതല്‍ സമാധാനം എന്നതാണ്‌ സമൂഹം കല്‌പിച്ചു നല്‍കിയ സമവാക്യം .

ഇത്‌ അവളില്‍ സംഭവിക്കേണ്ട സ്വാഭാവിക പരിണാമങ്ങള്‍ക്ക്‌ തടയിട്ട്‌ കുത്തിവെച്ച്‌ പഴുപ്പിക്കുന്ന ഫലവര്‍ഗ്ഗങ്ങള്‍ പോലെയോ, ബ്രോയിലര്‍ കോഴികളെ പോലെയോ ആക്കുന്നു. കൗമാരത്തിലേക്കു കടന്ന്‌ ജീവിതം ആസ്വദിക്കാനൊരുങ്ങുമ്പോള്‍ അവളെ നേരിട്ട്‌ ഭാര്യയും അമ്മയും എല്ലാം ആക്കി മാറ്റുമ്പോള്‍ അവള്‍ക്കു നഷ്ടപ്പെടുന്നതെന്തൊക്കെയാണെന്ന്‌ ആരെങ്കിലും ചിന്തിക്കാറുണ്ടോ.

പെണ്‍കുട്ടിക്കും ജീവിതത്തിന്റെ സ്വാഭാവിക താളത്തിന്‌ അവകാശമുണ്ടെന്ന്‌ തിരിച്ചറിവ്‌ എന്നെങ്കിലും നമ്മുടെ സമൂഹത്തിന്‌ ഉണ്ടാവുമോ?

X
Desktop Bottom Promotion