വിഷു സംക്രാന്തിയും പ്രധാനം

വിഷുത്തലേന്നു പ്രധാനം. സംക്രാന്തി എന്നാണ് പറയുക. വീടും പരിസരവും വൃത്തിയാക്കുണം. ചേട്ടാ ഭഗവതിയെ പുറത്താക്കി മേടം ഒന്നിന് എത്തുന്ന ലക്ഷ്മി ദേവിയെ വരവേല്‍ക്കാന്‍ ഒരുങ്ങണം.

സംക്രാന്തിക്ക് ഇറച്ചി കഴിയ്ക്കണമെന്നു പറയും. പരദേവതകളും സര്‍പ്പക്കാവുമുള്ളതു കൊണ്ട് തറവാട്ടില്‍ ആ പതിവില്ല.

സര്‍പ്പങ്ങള്‍ക്ക് നൂറും പാലും കൊടുക്കുക എന്നൊരു ചടങ്ങും വിഷുഓര്‍മയുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിഷുവിനോടടുപ്പിച്ചാണ് ഇൗ ചടങ്ങും നടത്തുക.

വിഷുത്തലേന്ന് രാത്രി പടക്കം പൊട്ടിക്കല്‍ ഗംഭീരം. പൊട്ടുന്ന പടക്കങ്ങള്‍ ഏട്ടന്മാരുടെ അവകാശം. ചെവിയില്‍ വിരല്‍ കയറ്റി വച്ചാല്‍ ഒച്ച കേള്‍ക്കില്ല. ഇങ്ങനെ പൊത്തിവച്ചപ്പോഴാണ് ഒരു വിഷുക്കാലത്ത് ചെറിയ പ്രാണിയടക്കം ചെവിയിലേക്ക് കയറിപ്പോയത്. പിന്നെ അടുത്തുള്ള ഡോക്ടറുടെ വീട്ടിലായിരുന്നു പടക്കത്തേക്കാള്‍ ഉച്ചത്തിലുള്ള കരച്ചില്‍.

കമ്പിത്തിരിക്കും പൂത്തിരിക്കും മേശപ്പൂവിനുമൊപ്പം കൈ കൊട്ടി തുള്ളുന്ന കാലം ഇപ്പോഴും ഓര്‍മയുണ്ട്.

നേരത്തെ കിടക്കാന്‍ ആജ്ഞ കിട്ടും. രാവിലെ നേരത്തെ ഉണരേണ്ടതല്ലേ. ബാക്കിയുള്ള പടക്കങ്ങളും കമ്പിത്തിരികളും മനസിലിട്ടായിരിക്കും ഉറക്കം. ഉറങ്ങുന്നതിന് മുന്‍പ് വല്യമ്മമാര്‍വിഷുക്കണി ഒരുക്കുന്നതും ഒരു നോട്ടം കാണും.

രാവിലെ തട്ടും മുട്ടും കേട്ടാലും കണ്ണു തുറക്കാറില്ല. ആദ്യം കാണേണ്ടത് ഭഗവാനെ. വല്യമ്മ വന്ന് കണ്ണടച്ചു പിടിച്ച് ഉരുളിക്കു മുന്നിലേക്ക്. നിലവിളക്കിനിടയില്‍ നിറഞ്ഞു പുഞ്ചിരിക്കുന്ന ഉണ്ണിക്കണ്ണന്‍. വീട്ടിലെല്ലാവരും കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ വല്യമ്മ തൊഴുത്തിലേക്കു പോകും, പശുവിനെയും കിടാവിനയും കണി കാണിക്കാന്‍.
മുറ്റത്തെ നീളന്‍ തിണ്ണയില്‍ അപ്പോഴേയ്ക്കും പടക്കങ്ങളും കമ്പിത്തിരികളും നിരത്തിക്കഴിഞ്ഞിരിക്കും. പിന്നീട് അതിന്റെ പുറകെ.

പടക്കം പൊട്ടിക്കഴിഞ്ഞാല്‍ വിഷുക്കൈനീട്ടം. ആദ്യം മുത്തച്ഛനാണ് തരിക. ഒരു രൂപയുടെ ഒറ്റ നാണയം. പിന്നീട് മറ്റുള്ളവരില്‍ നിന്നും. ഇത് എണ്ണി തിട്ടപ്പെടുത്തി ഭദ്രമായി സൂക്ഷിച്ചു വയ്ക്കാന്‍ വല്യമ്മയെയാണ് ഏല്‍പ്പിക്കാറ്.

വിഷു സ്‌പെഷല്‍ അടയുള്ള പ്രാതല്‍. പായസം കൂട്ടിയുള്ള വിഷുസദ്യ. ഒരാണ്ടിലെ മുഴുവന്‍ കാത്തിരിപ്പിന് ഒടുക്കമായി.
വിഷുസദ്യ കഴിഞ്ഞാല്‍ തൊഴിയിലേക്ക്. ഊഞ്ഞലാടാന്‍.

ഒരോ വിഷുവും ഓരോ ഓര്‍മപ്പെടുത്തലുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. അവസാന ശ്വാസം വരെ മാധുര്യം കിനിയുള്ള ചില ഓര്‍മപ്പെടുത്തലുകള്‍. മറവിക്കപ്പുറമെന്നു പറയാനാവില്ല, മനസില്‍ എവിടെയൊക്കെയോ ഇപ്പോഴും കടുത്ത നിറത്തില്‍ പുതഞ്ഞു കിടക്കുന്ന മായാത്ത ചില ഓര്‍മകള്‍.

മുന്‍ പേജില്‍

X
Desktop Bottom Promotion