വിഷു ആഘോഷങ്ങള്‍ വ്യത്യസ്തം

Kanikkonna
വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ പൂത്തു തുടങ്ങി. കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കാന്‍ മലയാളികള്‍ വീണ്ടുമൊരു വിഷുവിനെ കാത്തിരിക്കുകയാണ്. വിഷുപ്പക്ഷി ചിലയ്ക്കുന്നതും കാത്ത്.

വിഷുവും പ്രകൃതിയും തമ്മില്‍ വല്ലാത്തൊരു സാമ്യമുണ്ടെന്നു പറയാം. വിഷുവിനെ വരവേല്‍ക്കാനായി പ്രകൃതിയൊരുങ്ങുന്നു. എങ്ങും കണിക്കൊന്നയുടെ മഞ്ഞനിറം. വേനലിന്റെ വറുതിയില്‍ പെട്ടു കിടക്കുകയാണെങ്കിലും എന്തൊക്കെയോ എവിടെയൊക്കെയോ സംഭവിക്കുന്നുവെന്ന ഓര്‍മപ്പെടുത്തലും വിഷുവിനുണ്ടാകുന്നു.

കാര്‍ഷികസമൃദ്ധിയുടെ ഓര്‍മകള്‍ പൊടി തട്ടിയെടുക്കുന്ന ഉത്സവം കൂടിയാണ് വിഷുവെന്നു പറയാം. കണിയൊരുക്കുന്ന ഉരുളിയില്‍ ചക്ക, മാങ്ങ തുടങ്ങിയ വിഷുഫലങ്ങള്‍ പ്രധാനം. മാമ്പഴക്കാലമായതു കൊണ്ട് സദ്യക്ക് മാമ്പഴപ്പുളിശേരിയും പ്രധാനം. ഇടിച്ചക്ക, നാളികേരം, വെള്ളരി, നെല്ല്, അരി തുടങ്ങിയവയെല്ലാം പഴയ കാലത്തെ വിഷുസമൃദ്ധിയെയാണ് കാണിക്കുന്നത്.

ഓണത്തെ പോലെയല്ലാ, കേരളത്തിന്റെ പല ഭാഗങ്ങളിലും വിഷു പല രീതിയിലാണ് ആഘോഷിക്കുന്നത്. തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും വിഷുക്കൈനീട്ടത്തിലും വേണമെങ്കില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന ദിവസം.

മധ്യകേരളത്തില്‍ വിഷു കേമമായി ആഘോഷിക്കും. കൈനീട്ടവും കണികാണലും പുറമെ പടക്കം പൊട്ടിക്കലും വിഷുസദ്യയും എല്ലാമായി. വിഷുവിന്റെ തലേന്നു രാത്രിയും പടക്കമേളമുണ്ടാകും. ബാക്കി വെളുപ്പിന് കണി കണ്ട ശേഷം.

വടക്കോട്ടു പോകുന്തോറും വിഷു കെങ്കേമമെന്നു പറയേണ്ടി വരും. ഓണത്തേക്കാളേറെ വിഷുവിനാണ് ഇവിടെ പ്രാധാന്യം. വിഷുവിന് പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. ഓണക്കോടിക്കാണ് കേട്ടുകേള്‍വിയെങ്കിലും വിഷുക്കോടിക്കും സ്ഥാനം കുറവല്ലെന്നര്‍ത്ഥം.

വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. തെക്കോട്ട് വിഷുവിന് പ്രാധാന്യമില്ലാത്തതു പോലെ വിഷുസദ്യക്കും വലിയ പ്രാധാന്യമില്ല. ചോറും കറിയിലുമൊതുങ്ങുന്നു ഭക്ഷണം.

എന്നാല്‍ വടക്കോട്ട് പോകുന്തോറും വിഷുസദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തരാതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഷു വിഭവങ്ങള്‍ പ്രധാനമെന്നു തന്നെ പറയാം.

ചിലയിടങ്ങളില്‍ വിഷുക്കഞ്ഞിയെന്നൊരു ഏര്‍പ്പാടുമുണ്ട്. വിഷുക്കട്ട, വിഷുപ്പുഴുക്ക് തുടങ്ങിയ ചില പ്രത്യേക ഭക്ഷണങ്ങളും വിഷുവിനോട് അനുബന്ധിച്ചു വരും. പഴയകാലത്തെ കാര്‍ഷികസമൃദ്ധിയെ ഓര്‍മിപ്പിക്കാനാണ് വിഷുക്കഞ്ഞിയെന്ന ഏര്‍പ്പാട്. ഒരേ തരം ഭക്ഷണങ്ങളാണെങ്കിലും ഉണ്ടാക്കുന്ന രീതികളും വ്യത്യസ്തങ്ങളായിരിക്കും.

കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ വിഷുസദ്യക്ക് പച്ചക്കറി മാത്രമല്ലാ, ഇറച്ചി വിഭവങ്ങളും വിളമ്പും. വിഷുവിന്റെ മണവും സ്വാദും മാറുമെന്നര്‍ത്ഥം.

സദ്യയൊരുക്കുന്നതില്‍ മാത്രമല്ലാ, ഒരുമിച്ചിരുന്ന് ഉണ്ണുന്നതിലുമുണ്ട് കാര്യം. ഒരുമയുടെ ഉത്സവമാണ് വിഷുവെന്നു പറയാം.

ആഘോഷങ്ങളേക്കാളുപരി, മലയാളിക്ക് ഗൃഹാതുരമായ ഓര്‍മകള്‍ സമ്മാനിക്കുന്ന അവസരങ്ങളാകുകയാണ് വിഷുവും ഓണവുമെല്ലാം.

Story first published: Monday, April 9, 2012, 10:33 [IST]
X
Desktop Bottom Promotion