അന്ന് സമരം മാറുമറയ്ക്കാന്‍, ഇന്ന് കാണിക്കാനും

By Super

topless
വാഷിംങ്ടണ്‍: പണ്ട് കേരളത്തില്‍ സവര്‍ണ്ണ ഹിന്ദുക്കളെ പോലെ തങ്ങള്‍ക്കും മാറുമറയ്ക്കാനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് ചാന്നാര്‍ സ്ത്രീകള്‍ സമരം നടത്തി. തുടര്‍ന്ന് 1859 ജൂലായ് 26ന് മാറുമറയ്ക്കുന്നതിന്‍മേലുള്ള നിയന്ത്രണം എടുത്തുമാറ്റിക്കൊണ്ട് സര്‍ക്കാര്‍ വിളംബരം പുറപ്പെടുവിച്ചു. മേല്‍മുണ്ട് സമരമെന്ന പേരില്‍ ഈ സമരം ചരിത്രതാളുകളില്‍ ഇടം പിടിയ്ക്കുകയും ചെയ്തു.

സമരം നടന്ന് 152 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു മേല്‍മുണ്ട് സമരത്തിനൊരുങ്ങുകയാണ് ഒരു കൂട്ടം സ്ത്രീകള്‍. എന്നാല്‍ ഇത്തവണ മേല്‍മുണ്ട് ഉരിഞ്ഞുകളയാന്‍ വേണ്ടിയാണ് ഇവര്‍ സമരം നടത്തുന്നത്. റാലിയന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം.

ആഗസ്ത് 21 ടോപ്പ് ലെസ് ഡേ ആയി ആചരിക്കാനാണിവരുടെ തീരുമാനം. ഈ ദിവസം സ്ത്രീകള്‍ മാറുമറയ്ക്കാതെ പുറത്തിറങ്ങണമെന്നാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. അതേ സമയം പുരുഷന്‍മാര്‍ ബ്രാ ധരിക്കണമെന്നും ഇവര്‍ പറയുന്നു.

ഇലോഹിം എന്ന ശാസ്ത്രജ്ഞരാണ് മനുഷ്യരെ സൃഷ്ടിച്ചതെന്നാണ് റാലിയന്‍കാര്‍ വിശ്വസിക്കുന്നത്. മനുഷ്യശരീരം വളരെ മനോഹരമാണ്. അത് മറച്ചു വയ്ക്കാനുള്ളതല്ല. പുരുഷനും സ്ത്രീയും തുല്യരാണ്. പിന്നെ സ്ത്രീകള്‍ മാത്രമെന്തിന് മാറു മറയ്ക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം ഉറപ്പു നല്‍കാനായാണ് ഭരണഘടന രൂപീകരിച്ചിട്ടുള്ളത്. എന്നാല്‍ അതിനു കഴിയുന്നില്ലെങ്കില്‍ പിന്നെ ഭരണഘടന എന്തിനാണെന്ന് സംഘടനയില്‍ അംഗമായ ലാറ തെര്‍സ്റ്റെജാന്‍ക് ചോദിക്കുന്നു.

അമേരിക്കയിലെ വിവിധ പട്ടണങ്ങളിലായി ആഗസ്ത് 21ന് നടക്കുന്ന ഗോ ടോപ്പ്‌ലെസ് റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് സംഘടനയിലുള്ളവര്‍ പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ മാത്രം ഉത്സാഹിച്ചതു കൊണ്ട് റാലി പൂര്‍ണ്ണമാകില്ലെന്നാണ് റാലിയന്‍ അംഗങ്ങള്‍ പറയുന്നത്. ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് പുരുഷന്‍മാര്‍ ബിക്കിനി ടോപ്പ് ധരിയ്്ക്കണമത്രേ.

കറുത്ത വര്‍ഗ്ഗക്കാര്‍ക്കും വെളുത്ത വര്‍ഗ്ഗക്കാര്‍ക്കും ഒരേ വെള്ളച്ചാട്ടത്തില്‍ കുളിക്കാനുള്ള അവകാശം പോലെ തന്നെ ഇതിനെ കാണണമെന്നാണ് സംഘാടകര്‍ പറയുന്നത്. എന്തായാലും ഇവരുടെ 'ആന്റി മേല്‍മുണ്ട് സമരം' എത്ര കണ്ട് വിജയിക്കുമെന്ന് കാത്തിരുന്ന് കാണാം.

X
Desktop Bottom Promotion