സൗദിയില്‍ കാറോടിച്ചു; യുവതി പിടിയില്‍

By Lakshmi

Saudi Woman Driving
ദുബയ്: സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് കര്‍ശനമായ വിലക്കുള്ള സൗദി അറേബ്യയില്‍ കാറോടിച്ച യുവതി അറസ്റ്റിലായി.

കിഴക്കന്‍ പ്രവിശ്യയായ ഖോബറിലെ നഗരത്തില്‍ വാഹനമോടിച്ച മനാല്‍ അല്‍ ഷെരീഫ് എന്നമുപ്പത്തിരണ്ടുകാരിയാണ് പിടിയിലായത്. സ്ത്രീകള്‍ക്കുള്ള ഡ്രൈവിങ് വിലക്ക് പിന്‍വലിക്കണമെന്ന പ്രചാരണവുമായി രംഗത്തുള്ള 'വിമന്‍ ടു ഡ്രൈവ്' എന്ന കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകരിലൊരാളാണ് മനാല്‍ ഷെരീഫ്.

ശനിയാഴ്ച രാവിലെ അറസ്റ്റിലായ മനാലിനെ പോലീസ് ആറു മണിക്കൂര്‍ തടഞ്ഞുവെച്ചു. മേലില്‍ വാഹനമോടിക്കില്ലെന്ന് രേഖാമൂലം എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. പിന്നീട് ഞായറാഴ്ച മനാലിനെ വീണ്ടും അറസ്റ്റുചെയ്യാന്‍ ശ്രമമുണ്ടായെങ്കിലും അഭിഭാഷകരെത്തി തടയുകയായിരുന്നു.

മറ്റു സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ പ്രചോദനം നല്‍കാനായി താന്‍ കാറോടിക്കുന്നതിന്റെ വീഡിയോ ദൃശ്യം മനാല്‍ യു ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം അഞ്ചു ലക്ഷത്തോളം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടെന്നാണ് കണക്ക്.

ഇന്റര്‍നെറ്റ് സൗഹൃദ കൂട്ടായ്മയായ ഫെയ്‌സ് ബുക്കുവഴിയും ട്വിറ്ററിലൂടെയും ഈ സംഘടന വലിയ തോതില്‍ പ്രചാരണം നടത്തുന്നുണ്ട്. ജൂണ്‍ 17ന് ലൈസന്‍സുള്ള മുഴുവന്‍ സ്ത്രീകളെയും വാഹനങ്ങളുമായി തെരുവിലിറക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

പുറം രാജ്യങ്ങളില്‍ കഴിയുമ്പോള്‍ ലൈസന്‍സ് സ്വന്തമാക്കിയ ഒട്ടേറെ സ്ത്രീകള്‍ സൗദിയിലുണ്ട്. പക്ഷേ നിരോധനമുള്ളതിനാല്‍ ഇവര്‍ക്ക് ഈ ലൈസന്‍സുകൊണ്ട് സൗദിയില്‍ ഉപയോഗമില്ല.

രാജ്യത്തെ നിയമവ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കരുതെന്ന് പറയുന്നില്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ചില മതപുരോഹിതന്മാരാണ് ഇത്തരം വിലക്കുകള്‍ അടിച്ചേല്പിക്കുന്നതെന്നുമാണ് 'വിമന്‍ ടു ഡ്രൈവ്' പ്രവര്‍ത്തകര്‍ പറയുന്നത്.

Story first published: Monday, May 23, 2011, 11:38 [IST]
X
Desktop Bottom Promotion