ഭര്‍ത്താവിന് ഭാര്യയെ വിശ്വാസമില്ല?

By Super

ഇന്ത്യയിലെ ദമ്പതിമര്‍ക്കിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെടുകയാണോ, ആണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പരസ്പരവിശ്വാസമുണ്ടെങ്കില്‍ എന്തിന് ഭര്‍ത്താക്കന്മാര്‍ സ്വന്തം കുഞ്ഞിന് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ പോകുന്നു.

തമാശയായി കരുതരുത്. ഇന്ത്യയില്‍ മക്കളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി പിതാവ് താന്‍ തന്നെയാണെന്ന് ഉറപ്പിക്കാന്‍ വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരുകയാണത്രേ.

അടുത്ത കാലത്തായി ഇന്ത്യയില്‍ ഭീകരാക്രമണംങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം കൂടിയതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഫൊറന്‍സിക് ലാബുകള്‍ എപ്പോഴും തിരക്കിലാണ്. മെഡിക്കല്‍ ഡിറ്റക്ടീവുകള്‍ എന്ന ഗണത്തിലാണ് ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ പെടുന്നത്.

പക്ഷേ ഇപ്പോള്‍ അവര്‍ കൈകാര്യം ചെയ്യുന്ന കേസുകള്‍ പലതും കുടുംബവഴക്കുകളോ അതുപോലയുള്ള കുടുംബപ്രശ്‌നങ്ങളോ ആയി ബന്ധപ്പെട്ടതാണത്രേ. സ്വന്തം കുഞ്ഞിന്റെ പിതൃത്വം നിര്‍ണയിക്കാന്‍ എത്തുന്ന പുരുഷന്മാരുടെ എണ്ണം കൂടുകയാണെന്നാണ് ഫൊറന്‍സിക് ലാബുകളില്‍ നിന്നുള്ള വിവരം.

കലിനയിലും നാഗ്പൂരിലും പ്രവര്‍ത്തിക്കുന്ന ലാബുകളില്‍ ഡിഎന്‍എ ടെസ്റ്റിനുള്ള ആവശ്യക്കാരുടെ എണ്ണം ദിനംപ്രതികൂടുകയാണ്. തിരക്ക് കണക്കിലെടുത്ത് അമരാവതി, ഔറംഗാബാദ്, പുനെ, നാസിക് എന്നിവിടങ്ങളില്‍ക്കൂടി ഡിഎന്‍എ പരിശോധന നടത്തുവാനുള്ള ജ്ജീകരണങ്ങള്‍ നടത്തുകയാണ് ലാബ് അധികൃതര്‍.

2009ല്‍ കലിനയിലും നാഗ്പൂരിലും ഫോറന്‍സിക് ലാബുകളില്‍ ഒരു ദിവസം രണ്ട് ടെസ്റ്റുകള്‍ എന്ന ശരാശരിയില്‍ 729 ടെസ്റ്റുകളാണ് നടത്തിയത്. ഇതില്‍ 95ശതമാനവും പിതൃത്വം തെളിയിക്കുന്നതിന് വേണ്ടിയായിരുന്നു.

ഓരോ മാസവും 50മുതല്‍ 60 വരെ കേസുകളാണ് സര്‍ക്കാര്‍ ലാബുകളില്‍ എത്താറുള്ളത്.2010 ഏപ്രില്‍ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ 203 കേസുകള്‍ ഇതുവരെ എത്തിയിട്ടുണ്ട്. സ്വകാര്യലാബുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂട്ടാതെയുള്ള കണക്കാണിത്.

ജോലിസംബന്ധമായി അകന്ന് താമസിക്കുന്ന ദമ്പതികളിലും ഇന്‍ഫെര്‍ട്ടിലിറ്റി ചികിത്സക്ക് വിധേയരായവരും പാരമ്പര്യ സ്വത്തവകാശതര്‍ക്കങ്ങളിലും ആണ് ഏറിയ പങ്കും ഡിഎന്‍എ ടെസ്റ്റുകള്‍ നടക്കുന്നത്. ഇതില്‍ പിതൃത്വം സംബന്ധിച്ച് സംശയരോഗികളായ അച്ഛന്‍മാരുടെ സംശയം അസ്ഥാനത്താണെന്നാണ് ടെസ്റ്റുകള്‍ തെളിയിക്കുന്നത്.

Story first published: Friday, May 21, 2010, 14:16 [IST]
X
Desktop Bottom Promotion