ഒരേയൊരു എലിനോര്‍ ഓസ്‌ട്രോം

Elinor Ostrom
എലിനോര്‍ ഓസ്‌ട്രോം, മറക്കാനാകില്ല സാമ്പത്തികശാസ്‌ത്ര രംഗത്തിന്‌ ഈ പേര്‌. അറിവുനേടാനും വളരാനും ആഗ്രഹിക്കുന്ന സ്‌ത്രീകള്‍ക്കെല്ലാം അഭിമാനത്തിന്‌ വക നല്‍കുന്നതുകൂടിയാണ്‌ ഈ പേര്‌.

സാമ്പത്തിക നോബേല്‍ സ്വന്തമാക്കിയ ആദ്യ വനിത. ഈ വിശേഷണം ഇനി എലിനോറിന്‌ സ്വന്തം. വന്‍കിട സ്ഥാപനങ്ങള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്തേണ്ടതിന്റെയും പ്രകൃതി വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം പ്രാദേശിക ജനസമൂഹത്തിന്‌ നല്‍കേണ്ടതിന്റെയും ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടാണ്‌ എലിനോറും ഒലിവര്‍ വില്യംസും സാമ്പത്തിക നോബേല്‍ പങ്കുവച്ചത്‌.

അമേരിക്കയിലെ ഇന്ത്യാനാ സര്‍വ്വകലാശാലയില്‍ പ്രൊഫസറായ എലിനോര്‍ പരസ്‌പര സഹകരണം മനുഷ്യ സമൂഹത്തിന്റെ പൊതുസ്വഭാവമാണെന്നും പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ ബാഹ്യ ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള ആശയമാണ്‌ മുന്നോട്ടുവച്ചത്‌.

കേരളത്തിലെ ജനകീയാസൂത്രണം പോലുള്ള പങ്കാളിത്ത വികസനപദ്ധതികളുടെ പ്രാധാന്യത്തിലേയ്‌ക്ക്‌ വിരല്‍ചൂണ്ടുന്നതാണ്‌ എലിനോറിന്റെ സാമ്പത്തിക സിദ്ധാന്തങ്ങള്‍. സാമ്പത്തികശാസ്‌ത്ര നോബേല്‍ ലഭിക്കുന്ന ആദ്യ വനിതയെന്ന പദവി സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നായിരുന്നു നോബേല്‍ പുരസ്‌കാര വാര്‍ത്ത പുറത്തുവന്നപ്പോള്‍ എലിനോറിന്റെ പ്രതികരണം.

ഈ വര്‍ഷം നോബേല്‍ ലഭിക്കുന്ന അഞ്ചാമത്തെ വനിതയാണ്‌ എലിനോര്‍. നോബേല്‍ സമ്മാനചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ്‌. അതുകൊണ്ടുതന്നെ ലോകത്തൊട്ടുക്കും വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്‌ക്കുമായി ആഗ്രഹിക്കുന്ന സ്‌ത്രീസമൂഹത്തിന്‌ ഒട്ടാകെ ഈ വര്‍ഷം മറക്കാന്‍ കഴിയാത്തതാണ്‌.

ഒരു കോടി സ്വീഡിഷ്‌ ക്രോണറി(6.72കോടി)ന്റെ പുരസ്‌കാരത്തുക എലിനോറും വില്യംസണും പങ്കുവയ്‌ക്കും. നോബേല്‍ സമ്മാനങ്ങള്‍ നല്‍കാന്‍ തുടങ്ങി വീണ്ടും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ സാമ്പത്തികശാസ്‌ത്രത്തിന്‌ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്‌.

1986ലായിരുന്നു ആദ്യ സാമ്പത്തികശാസ്‌ത്ര നോബേല്‍ സമ്മാനിച്ചത്‌. ബാങ്ക്‌ ഓഫ്‌ സ്വീഡന്‍ പ്രൈസ്‌ ഇന്‍ ഇക്കണോമിക്‌ സയന്‍സ്‌ എന്നാണിതിന്റെ യഥാര്‍ത്ഥ പേരെങ്കിലും നോബേല്‍ സമ്മാനം എന്നുതന്നെയാണിതും അറിയപ്പെടുന്നത്‌. ഡിസംബര്‍ 10ന്‌ സ്‌റ്റോക്ക്‌ഹോമില്‍വച്ചാണ്‌ അവാര്‍ഡ്‌ സമ്മാനിക്കുക.

കാട്‌, ജലാശയം, മത്സ്യ സമ്പത്ത്‌, വളം തുടങ്ങിയപ്രകൃതി വിഭവങ്ങളുടെ നിയന്ത്രണം തദ്ദേശ സമൂഹങ്ങളുടെ ഉപഭോക്തൃ സംഘങ്ങള്‍ക്കുതന്നെയായിരിക്കണം. ഇവ കൈകാര്യംചെയ്യാന്‍ പുറത്തുനിന്നും ഉദ്യോഗസ്ഥര്‍ ആവശ്യമില്ല. സ്വകാര്യ വല്‍ക്കരണവും വേണ്ടതില്ല. എന്നാണ്‌ എലിനോര്‍ പറയുന്നത്‌. പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യപ്പെടാനാണ്‌ സാധ്യതയെന്ന ചിന്താഗതി തെറ്റെന്ന്‌ തെളിയിക്കുന്നതാണ്‌ എലിനോറിന്റെ പഠനങ്ങളെന്ന്‌ നോബേല്‍ പുരസ്‌കാര സമിതി അഭിപ്രായപ്പെട്ടു.

ലോസ്‌ആഞ്ചലസില്‍ ജനിച്ച എലിനോര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്‌ഡി നേടിയശേഷം ബ്ലൂമിങ്‌ടണിലെ ഇന്‍ന്ത്യാന സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ചേരുകയായിരുന്നു.

Story first published: Tuesday, October 13, 2009, 16:36 [IST]
X
Desktop Bottom Promotion