ബ്ലൗസ്‌ നിരോധിച്ച സമൂഹം

By Super

നഗ്നമായ ചുമലില്‍ ഒരു ടവ്വല്‍ കൊണ്ട്‌ മറച്ചുകൊണ്ട്‌ ഇരുപത്തിയഞ്ചുകാരിയായ ബൊമ്മക്ക പറയന്നു- 'മറ്റുള്ള സ്‌ത്രീകളെപ്പോലെ എനിയ്‌ക്കും ബ്ലൗസ്‌ ധരിക്കാന്‍ ഇഷ്ടമാണ്‌. എനിയ്‌ക്ക്‌ ധരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എന്റെ രണ്ടു പെണ്‍മക്കളെയെങ്കിലും ബ്ലൗസ്‌ ധരിപ്പിക്കണമെന്ന്‌ എനിയ്‌ക്ക്‌ ആഗ്രഹമുണ്ട്‌'........

ഇത്‌ ബൊമ്മക്കയുടെ മാത്രം കഥയല്ല തൊട്ടിനായ്‌കര്‍ വിഭാഗത്തിലെ എല്ലാ സ്‌ത്രീകളുടെയും അവസ്ഥയിതാണ്‌. സാരിയുടുക്കാം പക്ഷേ ബ്ലൗസ്‌ ധരിക്കരുത്‌, മാറുമറയ്‌ക്കാന്‍ വസ്‌ത്രംധരിയ്‌ക്കുകയെന്നത്‌ അവരുടെ വിഭാഗത്തില്‍ വിലക്കപ്പെട്ട കാര്യമാണ്‌. ഈ വിലക്ക്‌ ലംഘിച്ച്‌ ആരെങ്കിലും ബ്ലൗസ്‌ ധരിച്ചാല്‍ തൊട്ടിനായ്‌കര്‍ സമുഹം അവരെ പുറത്താക്കും.

തമിഴ്‌നാട്ടിലെ സേലം ജില്ലയിലുള്ള ഓമല്ലൂര്‍ താലൂക്കിലെ തൊട്ടിയനൂരിലാണ്‌ തൊട്ടിനായ്‌കര്‍ സമൂഹം താമസിക്കുന്നത്‌. ഈ വിഭാഗത്തിലെ സ്‌ത്രീകള്‍ക്കെല്ലാം സാരി ധരിക്കാം എന്നാല്‍ മാറുമറയ്‌ക്കാനായി ബ്ലൗസ്‌ ധരിക്കരുത്‌. പതിനഞ്ചുകാരായായ ചെല്ലാമലിന്റെ വിവാഹം ഈയിടെയാണ്‌ കഴിഞ്ഞത്‌. അവളും ബ്ലൗസ്‌ ധരിക്കാതെ സാരിമാത്രം ധരിക്കുന്നു.

'ഇവളെങ്ങാനും ബ്ലൗസ്‌ ധരിച്ചാല്‍ അവളെ വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും പുറത്താക്കും. ഞാന്‍ മരിച്ചാല്‍പ്പോലും അവള്‍ക്ക്‌ വീട്ടില്‍ വരാന്‍ കഴിയില്ല'- ചെല്ലാമലിന്റെ മുപ്പത്തിയഞ്ചുകാരിയായ അമ്മ ലച്ചുമി പറയുന്നു.

ഗ്രാമത്തില്‍ നിന്നും പുറത്തുപോകുമ്പോള്‍ ഇവര്‍ക്ക്‌ ഒരു തുണികൊണ്ട്‌ ചുമലും മാറിടവും മറയ്‌ക്കാന്‍ മാത്രമേ അനുവാദമുള്ളു. ബ്ലൗസ്‌ ധരിക്കരുതെന്ന്‌ മാത്രമല്ല വീട്ടില്‍ നിന്നും പുറത്ത്‌ പോയാല്‍ ഇവര്‍ക്ക്‌ ഒരു തുള്ളി വെള്ളം കുടിക്കാനോ എന്തെങ്കിലും കഴിയ്‌ക്കാനോ പാടില്ല. അത്രയ്‌ക്ക്‌ കര്‍ശന നിയമങ്ങള്‍ അനുസരിച്ചാണ്‌ തോട്ടിനായ്‌കര്‍ സൂമൂഹത്തിലെ സ്‌ത്രീകള്‍ ജീവിക്കുന്നത്‌.

നിയമം ലംഘിച്ച്‌ ബ്ലൗസ്‌ ധരിക്കുന്ന സ്‌ത്രീകളെ ഇവരുടെ കുലദേവതയായ ബൊമ്മക്ക ശിക്ഷിക്കുമെന്നാണ്‌ വിശ്വാസം. എങ്ങാനും ബ്ലൗസ്‌ ധരിച്ചാല്‍ ദേവത ശിക്ഷിക്കുമെന്നും ശരീരം മുഴുവന്‍ കുരുക്കള്‍ പൊങ്ങുമെന്നാണ്‌ ഇവര്‍ പറയുന്നത്‌.

സേലം, ധര്‍മ്മപുരി, വെല്ലൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി തെലുങ്ക്‌ സംസാരിക്കുന്ന തോട്ടിനായ്‌കരുടെ സമൂഹം ചിതറിക്കിടക്കുന്നു. രണ്ടുവര്‍ഷം മുമ്പ്‌ ബൊമ്മി എന്ന യുവതി വിലക്ക്‌ ലംഘിച്ച്‌ ബ്ലൗസ്‌ ധരിയ്‌ക്കാനുള്ള ധീരത കാണിച്ച്‌ ഗ്രാമവാസികളെയാകെ ഞെട്ടിച്ചു. എന്നാല്‍ വിവാഹത്തിന്‌ ശേഷം ഗര്‍ഭം അലസിയപ്പോള്‍ ദൈവകോപമാകുമെന്ന്‌ ഭയന്ന്‌ ബൊമ്മി ബ്ലൗസ്‌ സ്വയം ഉപേക്ഷിച്ചു.

പലകാര്യങ്ങളിലും ഇവര്‍ ഇപ്പോഴും പ്രാകൃതരീതികളാണ്‌ തുടരുന്നത്‌. പെണ്‍കുട്ടികള്‍ ആര്‍ത്തവം ആരംഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ സ്‌കൂളില്‍ പോകുന്നത്‌ നിര്‍ത്തുന്നു. പിന്നെ ഏറ്റവും അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിച്ച്‌ അവര്‍ കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളിലേയ്‌ക്ക്‌ മാറുന്നു. വിവാഹം കഴിയ്‌ക്കുന്ന പുരുഷന്റെ പ്രായം ഒരിക്കലും ഇവര്‍ക്കൊരു തടസ്സമാകുന്നില്ല. ചിലപ്പോള്‍ പതിനാലുകാരി വിവാഹം ചെയ്യുന്നത്‌ 35 വയസ്സുള്ള പുരുഷനെയായിരിക്കും.

ആര്‍ത്തവ സമയത്ത്‌ വീട്ടില്‍ നിന്നും ദൂരെ കെട്ടിയുമ്‌ടാക്കുന്ന ചെറിയ കുടിലിലാണ്‌ സ്‌ത്രീകളെ പാര്‍പ്പിക്കുന്നത്‌. നൂറു കുടുംബങ്ങളുള്ള ഈ ഗ്രാമത്തില്‍ എട്ടാം ക്ലാസുവരെ പഠിച്ച ഒരു പെണ്‍കുട്ടിയാണുള്ളത്‌. ഈകുട്ടിയാണെങ്കില്‍ പതിനഞ്ചാം വയസ്സില്‍ വിവാഹിതയാവുകയും ചെയ്‌തു.

തമിഴ്‌നാട്ടിലെ മറ്റ്‌ ഗ്രാമങ്ങളെ അപേക്ഷിച്ച്‌ മദ്യപാനവും മദ്യപിച്ചുള്ള വഴക്കുകളും പ്രശ്‌നങ്ങളും ഇവിടെ ഒട്ടുംതന്നെയില്ല. കാരണം പുരുഷന്മാര്‍ ചാരായം കഴിയ്‌ക്കുന്നതും തൊട്ടിനായ്‌ക്ക വിഭാഗം വിലക്കിയിട്ടുണ്ട്‌. വിലക്ക്‌ ലംഘിച്ച്‌ ആരെങ്കിലും മദ്യപിച്ചാല്‍ ബ്ലൗസ്‌ ധരിക്കുന്ന സ്‌ത്രീകളുടെ അനുഭവം തന്നെയായിരിക്കും ഇയാള്‍ക്കും ഉണ്ടാവുക.

X
Desktop Bottom Promotion