ഗോല്‍മ രാജസ്ഥാന്റെ റാബറി

By Staff

Golma Devi
ജയ്‌പൂര്‍: ബീഹാറില്‍ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ ഭാര്യ റാബറിയെ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവന്നപോലെ രാജസ്ഥാനിലും ഒരു രാഷ്ട്രീയ കുടുംബകഥയ്‌ക്കു തുടക്കമായി. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഗോല്‍മ ദേവിയാണ്‌ രാജസ്ഥാനിലെ റാബറി.

ഇപ്പോള്‍ സഹമന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്ന ഗോല്‍മയെ ഇനി രാജസ്ഥാന്റെ മുഖ്യമന്ത്രിയാക്കണമെന്നാണ്‌ ഭര്‍ത്താവ്‌ കിരോരിലാല്‍ മീണയുടെ ആഗ്രഹം. ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമില്ലാത്ത അശോക്‌ ഗെലോട്ട്‌ സര്‍ക്കാറിനെ പിന്തുണയ്‌ക്കുന്ന സഹമന്ത്രിയാണ്‌ ഗോല്‍മ.

സ്‌കൂള്‍ വിദ്യാഭ്യാസമില്ലെന്ന്‌ മാത്രമല്ല ഒപ്പിടാന്‍ പോലും ഇവര്‍ക്ക്‌ അറിയില്ല. സത്യപ്രതിജ്ഞാ സമയത്ത്‌ രേഖകളില്‍ ഒപ്പുവയ്‌ക്കേണ്ടതുണ്ട്‌. ഇതിനായി മൂന്നുദിവസമെടുത്താണ്‌ മീണ ഗോല്‍മയെ ഒപ്പുവയ്‌ക്കാന്‍ പഠിപ്പിച്ചത്‌.

സത്യപ്രതിജ്ഞാ സമയത്ത്‌ അജ്ഞതകാരണം ഗോല്‍മയ്‌ക്കു പറ്റിയ പിഴവ്‌ ജനങ്ങളില്‍ പൊട്ടിച്ചിരിയുണ്ടാക്കി. ഗവര്‍ണര്‍ എസ്‌കെ സിങ്‌ സത്യപ്രതിജ്ഞാ വാചകം ചൊല്ലിത്തുടങ്ങിയപ്പോള്‍ അതേറ്റു പറയുന്നതിന്‌ പകരം ഗോല്‍മാ ദേവി ഭോല്‍ രഹി ഹും(ഗോല്‍മ ദേവി പറയുന്നു) എന്ന്‌ പറഞ്ഞതോടെ സദസ്സില്‍ ചിരി പടര്‍ന്നു.

രണ്ടാമതും ഗവര്‍ണര്‍ വാചകം പറഞ്ഞുകൊടുത്തെങ്കിലും ഗോല്‍മയ്‌ക്ക്‌ പറയാന്‍ കഴിഞ്ഞില്ല. അവസാനം സത്യവാചകം ചൊല്ലിയതായി കണക്കാക്കുകയായിരുന്നു. ബാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി സഹമന്ത്രിയായി സ്ഥാനമേറ്റ സ്വതന്ത്ര എംഎല്‍എ ആര്‍കെ സെയ്‌നിയാണ്‌ ഗോല്‍മയെ സഹായിച്ചത്‌.

വിദ്യാഭ്യാസം കുറവുള്ളവര്‍ക്കും എംഎല്‍എയും മന്ത്രിയുമൊക്കെയാകാന്‍ കഴിയുമെന്നുള്ള സന്ദേശമാണ്‌ ഗോല്‍മയിലൂടെ തങ്ങള്‍ നല്‍കുന്നതെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞത്‌. ബീഹാറില്‍ ലാലുവിന്റെ ഭാര്യ റാബറി രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നതിനോട്‌ ഗോല്‍മയുടെ കഥ അദ്ദേഹം ഉപമിക്കുകയുംചെയ്‌തു.

റാബറി രണ്ടുവട്ടം ബീഹാര്‍ ഭരിച്ചെന്ന്‌ ഗെലോട്ട്‌ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഗോല്‍മയെ രാജസ്ഥാനിലെ റാബറിയാക്കുമെന്ന്‌ ഭര്‍ത്താവ്‌ കിരോരിലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. കരൗലി ജില്ലയിലെ തോടിഖോര ഗ്രാമത്തില്‍ ജനിച്ച ഗോല്‍മ ദൗസ ജില്ലയിലെ മഹുവ സീറ്റിലും ബിജെപി വിമതനായി മത്സരിച്ച മീണ സവായുധോപൂരില്‍ നിന്നുമാണ്‌ ജയിച്ചത്‌.

ബിജെപി മന്ത്രിസഭയില്‍ ഭക്ഷ്യമന്ത്രിയായിരുന്ന ഭര്‍ത്താവ്‌ കിരോരിലാല്‍ മീണ ഗുജ്ജര്‍ സമരത്തിനിടെ രാജിവയ്‌ക്കുകയായിരുന്നു. ഗുജ്ജറുകള്‍ക്ക്‌ അഞ്ചുശതമാനം സംവരണം ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

ബിഎസ്‌പി സ്ഥാനാര്‍ത്ഥിയെ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ തോല്‍പ്പിച്ച ഗോല്‍മയെ മന്ത്രിയാക്കാന്‍ വേണ്ടി ഭര്‍ത്താവ്‌ മാറിക്കൊടുക്കുകയാണുണ്ടായത്‌. എല്ലായിടത്തും വെള്ളവും വൈദ്യുതിയും എത്തിക്കുമെന്നാണ്‌ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ ഗോല്‍മ വോട്ടര്‍മാര്‍ക്ക്‌ നല്‍കിയ വാഗ്‌ദാനം. മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വസുന്ധരയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

Story first published: Saturday, December 20, 2008, 15:17 [IST]
X
Desktop Bottom Promotion