ശോഭാ മേനോന്‍: ചിത്രകലയിലേക്ക് മടക്കം

By Super

ഐടി രംഗത്ത് കണ്‍സല്‍ട്ടന്റും ഗ്രാഫിക്ക് ഡിസൈനറുമായി 15വര്‍ഷം പിന്നിട്ടപ്പോള്‍ ശോഭാ മേനോന് മടുത്തു. ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് എന്തൊക്കെയോ ചോര്‍ന്നുപോകുന്നുവെന്ന തോന്നല്‍. ഈ തിരിച്ചറിവ് അവരെ മറ്റൊരു വഴിയിലേക്ക് നയിച്ചു. പുതിയ വഴിയിലേയ്ക്കല്ല, ഏറെ യാത്ര ചെയ്ത പഴയ വഴികളില്‍ നിന്ന് അവര്‍ പുതിയ വെളിച്ചം കണ്ടെടുക്കുകയായിരുന്നു.

ബറോഡയില്‍ നിന്ന് എംഎഫ്എ പാസായ ശോഭാ മേനോന്‍ കുറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ബ്രഷ് കയ്യിലെടുത്തു. 2001ലായിരുന്നു ഇത്. ഐടി രംഗം വിട്ട് നിറങ്ങളുടെ ലോകത്തേയ്ക്ക് വീണ്ടും യാത്ര. പുതിയ തിരിച്ചറിവുകളോടുകൂടിയുള്ള മടക്കം. ഇപ്പോള്‍ ആ യാത്ര മൂന്ന് വര്‍ഷം പിന്നിടുകയാണ്. ഇതിനകം ശോഭാ മേനോന്റെ ബ്രഷില്‍ നിന്നും വാര്‍ന്നുവീണത് 100 ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെയെല്ലാം ആത്മാവ് ഒന്നായിരുന്നു. ഒരു കുടിയേറ്റക്കാരിയുടെ ആത്മനൊമ്പരങ്ങള്‍. (ശോഭാ മേനോന്‍ ഇപ്പോള്‍ യുഎസിലെ പെന്‍സില്‍വാനിയയിലാണ് താമസം). നഷ്ടമായ ജന്മനാടിന്റെ സ്പര്‍ശം ഓരോ ചിത്രങ്ങളിലും കാണാം. പ്രകൃതിദൃശ്യങ്ങളല്ല, ഹൃദയത്തില്‍ പ്രതിഫലിയ്ക്കുന്ന പ്രകൃതിയാണ് ശോഭമേനോന്റെ ചിത്രങ്ങളില്‍. നിറങ്ങളുടെ കാര്യത്തിലും ശോഭാ മേനോന്‍ പ്രത്യേകത പുലര്‍ത്തുന്നു. അവരുടെ സ്വപ്നചിത്രങ്ങളില്‍ കാണുന്ന നീലയും പ്രകൃതിദൃശ്യങ്ങളില്‍ കാണുന്ന പച്ചയും വ്യത്യസ്തമാണ്.

വെയ്റ്റിംഗ് ഫോര്‍ ബ്ലിസ്, മേമോയേഴ്സ്, ഫിയര്‍ ഓഫ് വാര്‍, എന്റിറ്റി, വുമണ്‍, മകാബ്ര്‍, സ്റില്‍ ലൈഫ്, നീലി യക്ഷി, ലാന്റ്സ്കേപ്സ് ആന്റ് ഫ്ലവേഴ്സ് എന്നിവ ശോഭാ മേനോന്റെ ചിത്രങ്ങളില്‍ പ്രശസ്തമായവയാണ്. മരണം അവരുടെ പല ചിത്രങ്ങളിലും ആവര്‍ത്തിയ്ക്കുന്ന പ്രമേയമാണ്. മകാബ്ര്‍, കപിള്‍ വെയ്റ്റിംഗ് ഫോര്‍ ഡെത്ത്, ദി ന്യൂസ് ഓഫ് ഡെത്ത്, ഡീകേയിംഗ് പ്ലാന്റ് ഇന്‍ ബ്ലൂ ഗ്ലാസ് വെയ്സ് എന്നിവ ഇതിന് ഉദാഹരണം.

നിറങ്ങള്‍ തന്റെ സ്വപ്നങ്ങളും ദുസ്വപ്നങ്ങളും ആണെന്ന് ശോഭാ മേനോന്‍. അതില്‍ തന്റെ കണ്ണീരും പുഞ്ചിരിയും കലര്‍ന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതെ, അവരുടെ ചിത്രങ്ങളില്‍ ആത്മാംശമാണ് കൂടുതല്‍. മേരി മഗ്ദലനയെക്കുറിച്ച് വരയ്ക്കുമ്പോള്‍ അതില്‍ ശോഭാ മേനോന്റെ ധര്‍മ്മസങ്കടങ്ങള്‍ വായിച്ചെടുക്കാം.

പെന്‍സില്‍വാനിയയിലെ പ്രസിദ്ധമായ ടൈം ഗാലറിയില്‍ ശോഭാ മേനോന്റെ ചിത്രങ്ങള്‍ സ്ഥിരമായി പ്രദര്‍ശിപ്പിയ്ക്കുന്നുണ്ട്. ഈ വെബ്സൈറ്റില്‍(www.chaaya.com)ശോഭാ മേനോന്റെ ഏതാനും ചിത്രങ്ങള്‍ കാണാം.

X
Desktop Bottom Promotion