നദിയയുടെ മരണം വിവാദത്തിലേക്ക്

By Super

27കാരിയായ നദിയയെ മെയ് 25നാണ് മഹാലക്ഷ്മി റെയില്‍വേ സ്റേഷനടുത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. (പാകിസ്ഥാനില്‍ ജനിച്ച നദിയ ഖാന്‍ വളര്‍ന്നത് ബ്രിട്ടനിലാണ്.) അന്നു തന്നെയാണ് ഗുസ്താദിന്റെ അസോഷ്യേറ്റായ ആശിശ് ഉദേശി താര്‍ദോ പൊലീസ്സ്റേഷനില്‍ നദിയയുടെ മരണം സംബന്ധിച്ച് പരാതി നല്കിയത്. മഹാലക്ഷ്മി റെയില്‍വേ സ്റേഷനടുത്തുള്ള ഇ. മോസസ് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം റോഡ് മുറിച്ചുകടക്കാന്‍ ശ്രമിയ്ക്കവേ വേഗതയില്‍ പാഞ്ഞുവന്ന ഒരു കാറിടിച്ച് നദിയ മരിച്ചുവെന്നാണ് ആശിശ് ഉദേശി നല്കിയ പരാതി.

നദിയയെ പിന്നീട് സെന്‍ട്രല്‍ മുംബൈയിലെ നായര്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും നദിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ എത്തിയ പൊലീസിനോടും നദിയയുടെ കൂട്ടുകാര്‍ പറഞ്ഞത് അവര്‍ കാറിടിച്ച് മരിച്ചുവെന്നാണ്.

എന്നാല്‍ മാധ്യമങ്ങളില്‍ വന്ന ചില വെളിപ്പെടുത്തലുകളാണ് പൊലീസിനെ വീണ്ടും കേസന്വേഷിയ്ക്കാന്‍ പ്രേരിപ്പിച്ചത്. മഹാലക്ഷ്മി റെയില്‍വേ സ്റേഷനീില്‍ നടന്ന ഷൂട്ടിംഗിനിടയില്‍ തീവണ്ടി തട്ടിയാണ് നാദിയ മരിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദൃക്സാക്ഷികളും നദിയയുടെ കുടുംബാംഗങ്ങളും നല്കിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

സംഭവദിവസം ഉച്ചയ്ക്ക് 12.30ന് നദിയ കാമറയുമായി മഹാലക്ഷ്മി സ്റേഷനിലെ നാലാം നമ്പര്‍ ട്രാക്കിലേക്ക് ക്യാമറയുമായി നീങ്ങവേ ഒരു തീവണ്ടി പിറകില്‍ വന്നിടിയ്ക്കുകയായിരുന്നുവെന്ന് ഒരു ദൃക്സാക്ഷിപറഞ്ഞതായും മാധ്യമറിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കയ്യില്‍ ക്യാമറയും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ട്രാക്കില്‍ നീങ്ങുകയായിരുന്ന നദിയയ്ക്ക് പിറകില്‍ നിന്നും പാഞ്ഞുവരുന്ന ട്രെയിന്റെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞില്ല. കൈസാദ് ഗുസ്താദിന്റെ പുതിയ ചിത്രമായ മുംബൈ സെന്‍ട്രലിന്റെ ഷൂട്ടിംഗിനിടയിലാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. കൈസാദ് ഗുസ്താദിന് മഹാലക്ഷ്മി സ്റേഷനില്‍ ചിത്രം ഷൂട്ട് ചെയ്യാന്‍ റെയില്‍വേ അധികൃതര്‍ അനുമതി നല്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്ന് കേസന്വേഷണം ഊര്‍ജ്ജിതമാക്കിയ മുംബൈ പൊലീസ് തീവണ്ടിയിടിച്ചുതന്നെയാണ് നദിയ മരിച്ചതെന്ന് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍.

നദിയയുടെ മൃതദേഹവുമായി ലണ്ടനിലേക്ക് പോയ കൈസാദ് നദിയയുടെ വീട്ടുകാരോട് റോഡ് അപകടത്തില്‍ മരിച്ചുവെന്നാണ് പറഞ്ഞത്. ഇപ്പോള്‍ മുംബൈ പൊലീസ് നദിയ തീവണ്ടിയിടിച്ച് മരിച്ചുവെന്ന് സ്ഥിരീകരിച്ചതോടെ കൈസാദ് ഗുസ്താദിനെതിരെ നിയമനടപടിയെടുക്കുമെന്ന് നദിയയുടെ സഹോദരി റൂബി റിസ്വി പറയുന്നു.

കേസന്വേഷണം ഇപ്പോള്‍ റെയില്‍വേ പൊലീസ് ഏറ്റെടുത്തിരിക്കുകയാണ്. ഒപ്പം താര്‍ദോ പൊലീസ്സ്റേഷനില്‍ കള്ളപ്പരാതി നല്കിയ കൈസാദ് ഗുസ്താദിന്റെ അസോഷ്യേറ്റായ ആശിശ് ഉദേശിയ്ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കേസ് ഞങ്ങള്‍ റെയില്‍വേ പൊലീസിന് കൈമാറുകയാണ്. ഒപ്പം വ്യാജപരാതി നല്കിയവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും.- മുംബൈ ജോയിന്റ് പൊലീസ് കമ്മീഷണര്‍ ജാവേദ് അഹമ്മദ് പറഞ്ഞു.

സംവിധായകന്‍ കൈസാദ് ഗുസ്താദിനെ വിളിച്ചുവരുത്തി, മഹാലക്ഷ്മി റെയില്‍വേ സ്റേഷനില്‍ ചെന്ന് പരിശോധന നടത്തിയ ശേഷമാണ് നദിയയുടെ മരണം തീവണ്ടിയിടിച്ചുതന്നെയാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചത്.

നദിയയുടെ മരണം സംബന്ധിച്ച് താന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് തന്നെ സമീപിച്ച വാര്‍ത്താലേഖകരോട് സംവിധായകന്‍ കൈസാദ് ഗുസ്താദ് പറഞ്ഞു. ഇനി ഗുസ്താദിന്റെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിയ്ക്കുകയാണ് മാധ്യമലോകം.

X
Desktop Bottom Promotion