സദ്ദാമിന്റെ മകള്‍ക്ക് പറയാനുള്ളത്

By Super

എന്റെ അച്ഛന്‍ സ്വബോധത്തോടെയല്ല ഇരിയ്ക്കുന്നതെന്ന് ടിവി ചിത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ബോധ്യമായി. ഒരു മകള്‍ എന്ന നിലയ്ക്ക് എനിക്ക് പറയാന്‍ കഴിയും. അവര്‍ അച്ഛന് മയക്കമരുന്ന് നല്കിയിട്ടുണ്ട്. അത് 100 ശതമാനം എനിയ്ക്ക് ഉറപ്പാണ്.- റഗാദ് ഹുസൈന്‍ വിശദമാക്കി.

അച്ഛന്റെ വിശ്വസ്തനായ ആരെങ്കിലും ഒരാള്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ മയക്കമരുന്ന് ചേര്‍ത്ത് നല്കിയിരിക്കണം. അതല്ലെങ്കില്‍ യുഎസ് ഏതെങ്കിലും ആധുനിക സൈനികതന്ത്രം ഉപയോഗിച്ച് അച്ഛന്‍ ഒളിച്ചുതാമസിച്ചിരുന്ന ഗുഹയിലേക്ക് മയക്കാന്‍ ശേഷിയുള്ള ഗ്യാസ് കടത്തിവിട്ടിരിക്കണം. ഞാന്‍ ഇത്ര ഉറപ്പിച്ച് പറയാന്‍ കാരണം എന്റെ അച്ഛന്‍ ഒരിയ്ക്കലും കീഴടങ്ങില്ല. - റഗാദ് ഹുസൈന്‍ പറയുന്നു.

ഒരു ടിവി പരമ്പര കാണുന്നതിനിടയിലാണ് പെട്ടെന്ന് അച്ഛന്റെ ചിത്രം ടിവി ചാനലുകള്‍ കാണിച്ചത്. വിശ്വസിയ്ക്കാന്‍ പറ്റാത്തവിധം അമ്പരപ്പോടെയാണ് ഞാന്‍ ആ ചിത്രം കണ്ടത്. ഈ കാണുന്നതൊന്നും സത്യമല്ലെന്ന് ആരെങ്കിലും പറയുന്നതുവരെ ഞാന്‍ കാത്തിരുന്നു. പക്ഷെ ആരും അത് പറഞ്ഞില്ല. ഒടുവില്‍ ഞാന്‍ ആ സത്യം അംഗീകരിച്ചു.- ഇത് പറയുമ്പോള്‍ റഗാദ് ഹുസൈന്‍ വിതുമ്പി.

അച്ഛന്റെ ആദ്യ ചിത്രങ്ങളില്‍ അദ്ദേഹം അമ്പരന്നതുപോലെയും തീരെ വൃത്തിയില്ലാത്ത വിധത്തിലും കാണപ്പെട്ടു. ഇത് വളരെ ക്രൂരവും വേദനിപ്പിയ്ക്കുന്നതും ഭയാനകവുമാണ്. അതെന്നെ ആഴത്തില്‍ മുറിവേല്പിച്ചു. അദ്ദേഹം ഒളിച്ചിരുന്ന കേന്ദ്രത്തിലേക്ക് ഗ്രനേഡ് എറിയുമെന്ന് പറഞ്ഞപ്പോള്‍ സദ്ദാം ഹുസൈന്‍ താന്‍ മുന്‍ ഇറാഖി പ്രസിഡന്റാണെന്ന് പറഞ്ഞ് കയ്യുയര്‍ത്തിയെന്ന കഥ റഗാദ് ഹുസൈന്‍ വിശ്വസിയ്ക്കുന്നില്ല. ഇത് എനിയ്ക്ക് വിശ്വസിയ്ക്കാന്‍ കഴിയുന്നില്ല. അങ്ങിനെയെങ്കില്‍ അദ്ദേഹത്തെ പിടികൂടുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ എന്തുകൊണ്ട് പുറത്തുവിട്ടില്ല. അവര്‍ വളരെയധികം കാത്തിരുന്ന മുഹൂര്‍ത്തമാണിത്. അത് തുടക്കം മുതലേ അവര്‍ വീഡിയോയില്‍ പകര്‍ത്തേണ്ടതല്ലേ?- റഗാദ് ഹുസൈന്‍ ചോദിയ്ക്കുന്നു.

ധീരതയുടെയും കരുത്തിന്റെയും കാര്യത്തില്‍ അച്ഛന്‍ വളരെ മുന്നിലാണ്. അദ്ദേഹത്തിന്റെ കരുത്ത് ഞാന്‍ എന്റെ കണ്ണ് കൊണ്ട് കണ്ടതാണ്. അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്കിടയിലും അദ്ദേഹത്തിന്റെ ധീരത പ്രശസ്തമാണ്. നിയമം അനുവദിയ്ക്കുമെങ്കില്‍ അച്ഛനെ ഒരിയ്ക്കല്‍ കാണുമെന്നും റഗാദ് ഹുസൈന്‍ പറഞ്ഞു.

ഇളയ സഹോദരി റാനയോടൊപ്പം റഗാദ് യുദ്ധസമയത്ത് ഇറാഖില്‍ നിന്നും പുറത്തുപോവുകയായിരുന്നു. ജോര്‍ദ്ദാന്‍ ഇവര്‍ക്ക് അഭയം നല്കി. സഹോദരന്മാരായ ഖുസെയും ഉദയും യുഎസ് പട്ടാളക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരു മകള്‍ ഹാല ജനറല്‍ മുസ്തഫ അബ്ദുള്ള സുല്‍ത്താന്‍ അല്‍-തിക്രിത്തിയെയാണ് വിവാഹം കഴിച്ചിരിയ്ക്കുന്നത്. അല്‍ തിക്രിത്തി യുഎസിന്റെ പിടികിട്ടാപ്പുള്ളികളില്‍ 55ാമനാണ്. അദ്ദേഹം മെയ് 17ന് യുഎസിന് കീഴടങ്ങി.

നേരത്തെ ഭര്‍ത്താക്കന്മാരായ ഹുസൈന്‍, സദ്ദാം കമാല്‍ എന്നിവരോടൊപ്പം 1995ല്‍ റഗാദും റാനയും ജോര്‍ദ്ദാനിലേക്ക് ഒളിച്ചോടിയിരുന്നു. ഹുസൈനും സദ്ദാം കമാലും പിന്നീട് ഇറാഖിന്റെ ആയുധരഹസ്യങ്ങളെല്ലാം യുഎസിനും ബ്രിട്ടനും ചോര്‍ത്തിക്കൊടുത്തു. എന്നാല്‍ ആറ് മാസത്തിന് ശേഷം സദ്ദാം ഇവരെ അനുനയത്തില്‍ ഇറാഖിലേക്ക് കൊണ്ടുവന്നു. പിന്നീട് ഹുസൈനെയും സദ്ദാം കമാലിനെയും വെടിവച്ച് കൊന്നു. അതിന് ശേഷം റഗാദും റാനയും സദ്ദാമിന്റെ തടവിലായിരുന്നു. യുദ്ധകാലത്താണ് ഇവര്‍ ഇറാഖില്‍ നിന്നും ജോര്‍ദ്ദാനിലേക്ക് കടന്നത്.

X
Desktop Bottom Promotion