സിപിഎമ്മിന്റെ അമരത്ത് മുസ്ലിംവനിത

By Staff

മുസ്ലിംലീഗ് പാരമ്പര്യമുള്ള തറവാട്ടില്‍ നിന്നാണ് ചെങ്കൊടിയേന്തിക്കൊണ്ട് സൈനബയുടെ വരവ്. എടവണ്ണയിലെ മരക്കച്ചവടക്കാരനായിരുന്ന പുന്നക്കണ്ടി ഹസ്സന്റെ മകളാണ് സൈനബ. മുസ്ലിംലീഗ് നേതാവായിരുന്ന പി. സീതിഹാജിയുടെ അടുത്തസുഹൃത്തായിരുന്നു ഹസ്സന്‍.

സഹോദരന്‍ ആദമാണ് സൈനബയെ ചെങ്കൊടിയിലേക്ക് നയിച്ചത്. മകന്‍ ആദമിന്റെ കമ്മ്യൂണിസ്റ്പ്രവര്‍ത്തനം ഹസ്സന് ഇഷ്ടമായിരുന്നില്ല. തരംകിട്ടുമ്പോഴൊക്കെ ബാപ്പയും മകനും ഇതിന്റെ പേരില്‍ തര്‍ക്കിച്ചു. സഹോദരനോട് ആദ്യം തോന്നിയ സഹതാപത്തില്‍ നിന്നാണ് സൈനബയ്ക്ക് കമ്മ്യൂണിസത്തിനോട് ആദ്യപ്രേമം തുടങ്ങിയത്. മകളുടെ ചെങ്കൊടിപ്രേമം ബാപ്പയ്ക്ക് ഇതുവരെ ദഹിച്ചിട്ടില്ല.

മമ്പാട് എംഇഎസ് കോളെജില്‍ യൂണിയന്‍ മത്സരത്തില്‍ എംഎസ്എഫ്-എസ്എഫ്ഐ മുന്നണിയുടെ കീഴില്‍ എംഎസ്എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് സൈനബ തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ബികോം ബിരുദം നേടിയ ശേഷം റെയ്ഡ്കോയില്‍ ക്ലാര്‍ക്കായി. അവിടെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകയായി. അതുവഴി സംഘടനയുടെ സംസ്ഥാനകമ്മിറ്റി അംഗമായി.

പിന്നീട് അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയായ സൈനബ സംഘടനയുടെ സംസ്ഥാന ജോയിന്റ്സെക്രട്ടറിയായി. രണ്ടു തവണ തുടര്‍ച്ചയായി സിപിഎം ജില്ലാകമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ നിലമ്പൂര്‍ ബ്ലോക്ക് സമിതി അംഗമായിരുന്നു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിടവും ദൗര്‍ബല്യവുമാണ് നികന്ന് കിട്ടുന്നത്. കേരളത്തിലെ ന്യൂനപക്ഷ മുസ്ലിംസമുദായത്തിലെ സ്ത്രീസമൂഹത്തിലേക്ക് നേരിട്ട് കടന്നുചെല്ലാന്‍ ഇനി സൈനബ എന്ന യുവനേതാവുണ്ട്.

റെയ്ഡ്കോ നിലമ്പൂര്‍ ബ്രാഞ്ച് മാനേജരായ സൈനബ കഴിഞ്ഞ വര്‍ഷം സംസ്ഥാനവനിതാകമ്മീഷന്‍ അംഗമായതിനു ശേഷം അവധിയിലാണ്. വണ്ടൂരില്‍ കെഎസ്ഇബി അസിസ്റന്റായ ഭര്‍ത്താവ് ബഷീര്‍ ചുങ്കത്തറ പുരോഗമനകലാസാഹിത്യസംഘം ജില്ലാസെക്രട്ടറിയാണ്. രണ്ട് മക്കളുണ്ട്: അസിം ഹാഷ്മി, ഫാഷിയ.

Story first published: Friday, February 22, 2002, 5:30 [IST]
X
Desktop Bottom Promotion