രാഗേശ്വരിയുടെ രണ്ടാം ജന്മം...

By Super

മുത്തച്ഛന്റെ ഹാര്‍മോണിയപ്പെട്ടിയില്‍ നിന്നുമുള്ള സംഗീതം ഇപ്പോഴും തന്റെ വീട്ടില്‍ അലയടിക്കുന്നുണ്ടെന്ന് പറയുന്ന രാഗേശ്വരി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മിനക്കെടാതെ 16-ാം വയസില്‍ ഗ്ലാമര്‍ സംഗീതത്തിന്റെ ലോകത്തേയ്ക്കിറങ്ങുകയായിരുന്നു.

1991 ല്‍ വീ ചാനലില്‍ വീഡിയോ ജോക്കിയായി സംഗീത പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് എം ടി വിയിലേയ്ക്ക് കൂടുമാറി. സഹോദരന്‍ ഋഷഭ് ലോംബയുടെ കൂടെ ശേഖര്‍ കപൂറിന്റെ സെറ്റ് സന്ദര്‍ശിച്ചതാണ് രാഗേശ്വരിയ്ക്ക് സിനിമയുടെ ലോകത്തേയ്ക്കുള്ള വാതില്‍ തുറന്നത്. ശേഖര്‍ കപൂര്‍ തന്റെ അടുത്ത സിനിമയിലേയ്ക്ക് രാഗേശ്വരിയുടെ കുറെ ഫോട്ടോകള്‍ എടുത്തു. ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും ചുങ്കി പാണ്ഡേ സംവിധാനെ ചെയ്ത ആംഖേം എന്ന സിനിമയില്‍ ഗോവിന്ദയുടെ നായികയായി. ഇതിലെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സിനിമയില്‍ നിന്നും പിന്നീട് കാര്യമായ വിളികളൊന്നും ഇല്ലാതെ വന്നപ്പോള്‍ രാഗേശ്വരി എം ടി വിയില്‍ ചേര്‍ന്നു. അങ്ങനെയിരിക്കുമ്പോഴായിരുന്നു സ്വന്തമായി ഒരു സംഗീത ആല്‍ബം പുറത്തിറക്കിയാലോ എന്ന ആലോചനയുണ്ടായത്. അച്ഛനും സഹോദരനും സംരംഭത്തിന് എല്ലാ പിന്തുണയുമായി വന്നപ്പോള്‍, ആദ്യ സംഗീത ആല്‍ബം ദുനിയ നിര്‍മ്മിച്ചു.

അച്ഛന്‍ പാട്ടെഴുതി, സഹോദരന്‍ സംവിധാനം ചെയ്ത്, സഹോദരി പാടി അഭിനയിച്ച ദുനിയ പക്ഷേ ഏറ്റെടുക്കാന്‍ സംഗീത കമ്പനികള്‍ വിസമ്മതിച്ചു. ആല്‍ബത്തില്‍ സെക്സി നമ്പറുകള്‍ ഒന്നുമില്ലാത്തതായിരുന്നു സംഗീതക്കച്ചവടക്കാര്‍ പിന്‍വലിയാന്‍ കാരണം. ആല്‍ബം ജനം വാങ്ങണമെങ്കില്‍ ഇത്തിരി സെക്സ് വേണമെന്നും ചുരുങ്ങിയ പക്ഷം അല്‍പം തുറന്ന തുണിയുടുത്ത് പാടണമെന്നും സംഗീതകമ്പനികള്‍ ശാഠ്യം പിടിച്ചപ്പോള്‍ അങ്ങനെ ചെയ്യില്ലെന്ന് രാഗേശ്വരിയും ശാഠ്യം പിടിച്ചു.

ഒടുവില്‍ വീട്ടില്‍ നിന്നും പണം മുടക്കി, ദുനിയ റെക്കോര്‍ഡ് ചെയ്തു. റെക്കോര്‍ഡിംഗ് കഴിഞ്ഞ് കാസറ്റ് കണ്ടപ്പോള്‍ മുന്‍പ് പിന്‍വാങ്ങിയ സ്പോണ്‍സര്‍മാരെത്തി. ദുനിയ സൂപ്പര്‍ഹിറ്റായി. പിന്നീട് അവതരിപ്പിച്ച പ്യാര്‍ കാ രംഗ് എന്ന ആല്‍ബം പ്രതീക്ഷിച്ചത്ര ഹിറ്റായില്ലെങ്കിലും മറ്റ് ചില ഇന്‍ഡി പോപ്പ് പാട്ടുകാരെപ്പോലെ അമ്പേ പരാജയമായില്ല.

പിന്നീടായിരുന്നു ചരിത്രം സൃഷ്ടിച്ച വൈ ടു കെ യുടെ രംഗപ്രവേശം. പുതുനൂറ്റാണ്ടിനെ വരവേല്‍ക്കാന്‍ രാഗേശ്വരിയും അച്ഛനും സഹോദരനും ചേര്‍ന്നൊരുക്കിയ വൈടു കെ, അഥവാ സാല്‍ ദോ ഹസാര്‍ സൂപ്പര്‍ ഹിറ്റാവുകയായിരുന്നു. ഇതിലെ എല്ലാ പാട്ടുകളും സംഗീതമാധുര്യം കൊണ്ടും അവതരണഭംഗി കൊണ്ടും സംഗീതാസ്വാദകരുടെ ഹൃദയം കവര്‍ന്നു.

രോഗിയായി ഗിന്നസ് ബുക്കില്‍...

അങ്ങനെ വിജയത്തിന്റെ ലഹരിയില്‍ നില്‍ക്കുമ്പോഴായിരുന്നു, സാധാരണ മുതിര്‍ന്നവര്‍ക്കു മാത്രം വരുന്ന ബെല്‍ഡ് പാല്‍സി രോഗം രാഗേശ്വരിയ്ക്ക് കൂട്ടായെത്തിയത്. ജീവിതം തകര്‍ന്നുവെന്ന് തോന്നിയ നിമിഷങ്ങളിലും ചോരാതെ കാത്ത ആത്മബലം പിടിച്ചുനില്‍ക്കാന്‍ തന്നെ സഹായിച്ചുവെന്ന് രാഗേശ്വരി.

ഇപ്പോള്‍, തന്നെ പിടികൂടിയ ബെല്‍ഡ് പാള്‍സി തനിക്ക് ഗിന്നസ് ബുക്കില്‍ പേരു വരാന്‍ കാരണമാകുന്നുവെന്ന് പറഞ്ഞ് പൊട്ടിച്ചിരിയ്ക്കുകയാണ് രാഗേശ്വരി. ബെല്‍ഡ് പാള്‍സി പിടിപെട്ട ഏറ്റവും പ്രായം കുറഞ്ഞ കക്ഷി ഒരു പക്ഷേ താനായിരിക്കുമെന്നാണ് അവര്‍ കാണുന്ന ഗിന്നസ് ബുക്ക് ന്യായം.

അസുഖത്തെപ്പറ്റിയൊന്നും രാഗേശ്വരി ഇപ്പോള്‍ ചിന്തിക്കാറേയില്ല. സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നേ അവര്‍ക്ക് പറയാനുള്ളൂ. അസുഖം ഭേദമാകാന്‍ തുടങ്ങുമ്പോഴേയ്ക്കും എ ആര്‍ റഹ്മാന്റെ ഒരു പാട്ട് പാടാന്‍ ലഭിച്ചതില്‍ സന്തോഷിക്കുന്ന രാഗേശ്വരി ഇപ്പോള്‍ തന്റെ നാലാമത്തെ ആല്‍ബത്തിന്റെ പണിപ്പുരയിലാണ്. ഇനിയും ജീവിതത്തില്‍ പലതും വെട്ടിപ്പിടിയ്ക്കാനുള്ള ദൃഢനിശ്ചയം ബെല്‍ഡ് പാള്‍സി വന്ന് കോടിപ്പോയി, വീണ്ടും പഴയ സ്ഥിതിയിലായ ആ മുഖത്ത് ഇപ്പോള്‍ കാണാം.

X
Desktop Bottom Promotion