നദിയിലെ ഒഴുക്കിനൊപ്പം

zen
ഒരു നദിയുടെ അടിത്തട്ടില്‍ ഒരു കൂട്ടം ജീവികള്‍ ജീവിച്ചിരുന്നു. ഇവ അടിത്തട്ടിലുള്ള പാറകളിലും ചുള്ളിക്കമ്പുകളിലും പറ്റിപ്പിടിച്ചിരിക്കുക പതിവാണ്. ജനിച്ചനാള്‍മുതല്‍ തന്നെ ഓരോ ജീവികളും ചെയ്തുവരുന്നതാണിത്. ഒഴുക്കിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് അവരുടെ ജീവിതരീതി. അതിനായി ശീലിച്ചില്ലെങ്കില്‍ അവരൊന്നടങ്കം ഒഴുക്കില്‍ ഇല്ലാതാവും.

ഒരിക്കല്‍ ഇക്കൂട്ടത്തിലുള്ള ഒരംഗം ഇങ്ങനെ പറ്റിപ്പിടിച്ചിരിക്കുന്നത് നിര്‍ത്തി ഒഴുക്കിനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതുകേട്ട മറ്റുള്ളവര്‍ അതിനെ ഈ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, അങ്ങനെ ചെയ്താല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും വെള്ളത്തില്‍ ഒലിച്ചുപോകുമെന്നുമെല്ലാം അവര്‍ അതിനോട് പറഞ്ഞുനോക്കി.

എന്നാല്‍ ഒഴുക്കിന്റെ ഗതിയില്‍ താന്‍ വിശ്വസിയ്ക്കുന്നുവെന്നായിരുന്നു ആ ജീവിയുടെ മറുപടി. 'ഞാന്‍ ഒഴുക്കിനൊപ്പം പോകാന്‍ തീരുമാനിച്ചു, ഒഴുക്ക് എത്തിക്കുന്നേടത്ത് ഞാന്‍ ചെന്നെത്തട്ടെ. കാലാകാലം ഒഴുക്കിനെതിരെ ഇങ്ങനെ പറ്റിപ്പിടിച്ചിരുന്നാല്‍ ജീവിതം മടുത്ത് ഞാന്‍ മരിച്ചുപോകും'- ജീവി പറഞ്ഞു.

ഇതുകേട്ടപ്പോള്‍ മറ്റു ജീവികള്‍ ചിരിച്ചു എന്നിട്ട് പറഞ്ഞു 'നീയൊരു വിഡ്ഢിയാണ്, ഒഴുക്കിനൊപ്പം പോയാല്‍ ഒഴുക്ക് നിന്നെ ചുഴറ്റുകയും പാറകളില്‍ക്കൊണ്ടുപോയി കശക്കിയടിയ്ക്കുകയും ചെയ്യും. ഒഴുക്കിനെതിരെ പറ്റിപ്പിടിച്ചിരുന്നത് മടുത്ത് മരിയ്ക്കുന്നതിലും വേഗത്തില്‍ നിന്റെ മരണം സംഭവിയ്ക്കും.'

ഇതൊന്നും കേള്‍ക്കാതെ ജീവി ഒഴുക്കിനൊപ്പം നീങ്ങി, ആദ്യം വെള്ളത്തിന്റെ ശക്തിയില്‍ കറങ്ങിപ്പോവുകയും പാറകളില്‍ ചെന്നിടിയ്ക്കുകയുമെല്ലാം ചെയ്‌തെങ്കിലും വൈകാതെ ഒഴുക്കിനൊപ്പം സ്വയം നിയന്ത്രിക്കാന്‍ അത് പഠിച്ചു. പാറകളില്‍ പറ്റിപ്പിടിച്ചിരിക്കാതെ ഒഴുകുന്ന വെള്ളത്തില്‍ കിടക്കാന്‍ അത് ശീലിച്ചു. പിന്നീടൊരിക്കലും ഒഴുക്കിന്റെ ശക്തിയില്‍പ്പെട്ട് അതിന് വേദനഅനുഭവിക്കേണ്ടിവന്നില്ല.

ഈ ജീവി ഒഴുകിപ്പോകുന്നത് കണ്ടപ്പോള്‍ ഇതേ വര്‍ഗത്തില്‍ നദിയുടെ മറ്റൊരുഭാഗത്ത് കഴിയുകയായിരുന്നു ജീവികള്‍ ആശ്ചര്യപ്പെട്ടു. അവരില്‍ച്ചിലര്‍ വിളിച്ചുപറഞ്ഞു 'നമ്മളെപ്പോലുള്ള ഒരാളിതാ പറക്കുന്നു. നമ്മളെ രക്ഷിക്കാന്‍ ദൈവമെത്തിയിരിക്കുന്നു.' അപ്പോള്‍ ജീവി പറഞ്ഞു 'ഞാന്‍ ദൈവമല്ല നിങ്ങളെപ്പോലെ ഒരാളാണ്. നമ്മളെ സ്വതന്ത്രരാക്കാന്‍ ഈ നദി തയ്യാറാണ്, അതിനുള്ള ധൈര്യം നമ്മള്‍ കാണിയ്ക്കണമെന്നുമാത്രം. യഥാര്‍ത്ഥത്തില്‍ നമ്മളുടെ നിയോഗം ഈ യാത്രയാണ്, ഈ സാഹസികതയാണ്.'

വെള്ളത്തിനടിയിലുള്ള ജീവികള്‍ രക്ഷന്‍ എന്നാര്‍ത്തുവിളിച്ചു, പക്ഷേ അവര്‍ അപ്പോഴും പാറകളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു.

X
Desktop Bottom Promotion