ധ്യാനവും പൂച്ചയും

Zen
ഒരു സെന്‍ ഗുരുവും ശിഷ്യന്മാരും വൈകുന്നേരത്തെ പതിവ് ധ്യാനം തുടങ്ങി. ഈ സമയത്ത് ആശ്രമത്തിലുള്ള ഒരു പൂച്ച ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. ധ്യാനനിരതരായ ഗുരുവിനെയും ശിഷ്യന്മാരെയും ശല്യപ്പെടുത്തുന്ന രീതിയിലായിരുന്നു പൂച്ചയുടെ കരച്ചില്‍. പൂച്ചയുടെ ശബ്ദം മൂലം ധ്യാനത്തില്‍ ശ്രദ്ധകിട്ടാതായതോടെ ഇനിയങ്ങോട്ട് വൈകീട്ടത്തെ ധ്യാനം നടക്കുമ്പോള്‍ പൂച്ചയെപ്പിടിച്ച് കെട്ടിയിടണമെന്ന് ഗുരു നിര്‍ദ്ദേശിച്ചു.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ ഗുരു മരിച്ചുകഴിഞ്ഞിട്ടും വൈകുന്നേരത്തെ ധ്യാനം നടക്കുമ്പോള്‍ പൂച്ചയെ കെട്ടിയിടുന്ന പതിവ് ആശ്രമത്തില്‍ തുടര്‍ന്നുവന്നു. അങ്ങനെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഈ പൂച്ച ചത്തു. പിന്നീട് പൂച്ചയെകെട്ടിയിട്ടതിന് പിന്നലെ കാര്യമൊന്നുമറിയില്ലെങ്കിലും അതൊരു അനുഷ്ഠാനമാണെന്ന് കരുതി ആശ്രമത്തിനുള്ളവര്‍ ചത്ത പൂച്ചയ്ക്ക് പകരം ധ്യാനസമയത്ത് കെട്ടിയിടാന്‍ മറ്റൊരു പൂച്ചയെ കൊണ്ടുവന്നു.

പിന്നീട് നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആശ്രമത്തിലെ ജ്ഞാനികള്‍ ധ്യാനസമയത്ത് പൂച്ചയെ കെട്ടിയിടുന്നതിന് പിന്നിലെ മതപരമായ കാരണങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ രചിച്ചു.

X
Desktop Bottom Promotion